അന്തിയുറങ്ങാന്‍ അധികൃതരുടെ കനിവു കാത്ത് പത്മിനി

KKD-PADMINIവടകര: അന്തിയുറങ്ങാന്‍ കൂരയില്ലാതെ അധികൃതരുടെ കനിവിന് വേണ്ടി കേഴുകയാണ് ചോറോട് പഞ്ചായത്ത് 12-ാം വാര്‍ഡ് ലക്ഷം വീട് കോളനിയിലെ 65 കാരി പത്മിനി. മണ്‍കട്ട കൊണ്ട് നിര്‍മിച്ച പഴയ വീട് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നതോടെ ഇനിയെന്ത് എന്ന ചോദ്യം പത്മിനിയെ തുറിച്ചുനോക്കുകയാണ്. കെട്ടുറപ്പുള്ള വീടിന് വേണ്ടി പലതവണ പഞ്ചായത്ത് അധികൃതരോട് കേണപേക്ഷിച്ചതിന്റെ കഥയാണ് പത്മിനിക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വീട് തകരുമ്പോള്‍ പത്മിനി പനിബാധിച്ച് ആശുപത്രിയിലായതിനാല്‍ ജീവനെങ്കിലും തിരിച്ചു കിട്ടിയതിലെ ആശ്വാസമാണ് മുഖത്ത്.

തിരികെ വീട്ടിലെത്തിയപ്പോള്‍ എല്ലാം നഷ്ടപ്പെട്ട കാഴ്ചയായിരുന്നു പത്മിനിക്ക് മുന്നില്‍. മേല്‍ക്കൂരയും ചുമരും നിലംപൊത്തിയിരിക്കുന്നു. വീട്ടിലെ സര്‍വസാധനങ്ങളും തകര്‍ന്നു. അയല്‍വാസികളുടെ സന്മനസിലാണ് പത്മിനിയുടെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. എല്‍ഡിഎഫ് പഞ്ചായത്ത് ഭരിച്ച അവസരത്തില്‍ സഹായം തേടി പലതവണ  അപേക്ഷ നല്‍കിയിട്ടും നപടി ഉണ്ടായില്ലെന്ന് പത്മിനി പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട് അപകടാവസ്ഥയിലായിരുന്നുവെന്ന് ഏവര്‍ക്കും അറിയാമായിരുന്നിട്ടും സഹായം മാത്രം ലഭ്യമായില്ല.

ലക്ഷംവീട് കോളനിയിലെ ഇൗ വീട് ഒറ്റ വീടാക്കുന്ന പദ്ധതിയില്‍ ഉള്‍പെടുത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വീട് നിര്‍മാണത്തിനുള്ള സഹായം നിരസിക്കുകയായിരുന്നു. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ സഹായം ലഭിക്കുകയുള്ളുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് പക്ഷത്തായിട്ടും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. ഭര്‍ത്താവും മക്കളുമില്ലാത്ത നിര്‍ധനയായ ഈ 65 കാരിയുടെ നിസഹായവസ്ഥക്കു പരിഹാരമായി അധികൃതരുടെ ഭാഗത്ത് നിന്നും അനുകമ്പ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും അഭ്യര്‍ഥന.

Related posts