അന്യനാട്ടുകാര്‍ തകര്‍ക്കുകയാണ്!

sp-annyaറണ്ണൊഴുകുമെന്ന പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടരുമ്പോഴും പതിവുപോലെ വിദേശതാരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ.് എന്നാല്‍ ചിലര്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഐപിഎലില്‍ സൂപ്പര്‍ പ്രകടനം തുടരുന്ന വിദേശ കളിക്കാര്‍ ഇവരാണ്……

ഡേവിഡ് വാര്‍ണര്‍

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ വാര്‍ണറാണ് ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച വിദേശ ബാറ്റ്‌സ്മാന്‍. അഞ്ചു മത്സരങ്ങളില്‍നിന്ന് 98 റണ്‍സ് ശരാശരിയില്‍ 294 റണ്‍സ്.168 എന്ന ആകര്‍ഷകമായ സ്‌ട്രൈക്ക് റേറ്റും വാര്‍ണര്‍ക്കുണ്ട്. മുംബൈയ്‌ക്കെതിരേ നേടിയ 90 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരിക്കും ക്യാപ്റ്റന്റെ കളി.

എ.ബി. ഡിവില്യേഴ്‌സ്

ക്രിസ് ഗെയില്‍ മങ്ങിയപ്പോള്‍ തന്നിലര്‍പ്പിച്ച വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് ഈ ദക്ഷിണാഫ്രിക്കന്‍ താരം. വിരാട് കോഹ്‌ലി-ഡിവില്ലിയേഴ്‌സ് സഖ്യത്തിലാണ് ബാംഗ്‌ളൂരിന്റെ കിരീടപ്രതീക്ഷകള്‍. അഞ്ചുകളികളില്‍ നിന്ന് 53.80 ശരാശരിയില്‍ 269 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 170.25. ധോണിയുടെ പൂനയ്‌ക്കെതിരേ നേടിയ 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ക്വിന്റണ്‍ ഡി കോക്ക്

ബാറ്റിംഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നെടുംതൂണാണ് ഈ വിക്കറ്റ്കീപ്പര്‍. സീസണിലെ ആദ്യ സെഞ്ചുറിയും(108) ഈ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പേരില്‍ത്തന്നെ. ഡികോക്ക് പൊട്ടിത്തെറിച്ചപ്പോള്‍ തുടച്ചുനീക്കപ്പെട്ടത് കോഹ്‌ലിയുടേയും ഡിവില്ലിയേഴ്‌സിന്റെയും പ്രകടനങ്ങള്‍. നാലു മത്സരങ്ങളില്‍ നിന്നു 64.33 റണ്‍സ് ശരാശരിയില്‍ 193 റണ്‍സ് നേടിയ ഡി കോക്കിന് 175.45ന്റെ സ്‌ട്രൈക്ക് റേറ്റുമുണ്ട്.

ആരോണ്‍ ഫിഞ്ച്

ഐപിഎലിലെ പുതിയ ടീം ഗുജറാത്ത് ലയണ്‍സിന്റെ കുതിപ്പിന് ഈ സീസണില്‍ ഊര്‍ജം പകര്‍ന്നത് ഫിഞ്ചാണ്. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ അര്‍ധ ശതകം നേടിയ ഫിഞ്ച് നിറഞ്ഞു കളിച്ചപ്പോള്‍ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. മുംബൈ ഇന്ത്യന്‍സിനെതിരേ ഏറെക്കുറേ ഒറ്റയ്ക്കാണ് ഫിഞ്ച് മത്സരം വരുതിയിലാക്കിയത്. പഞ്ചാബിനെതിരേ നേടിയ 74 റണ്‍സാണ് മികച്ച സ്‌കോര്‍.

മിച്ചല്‍ മക്ലെനാഗന്‍

മുംബൈ ഇന്ത്യന്‍സില്‍ ലസിത് മലിംഗയുടെയുടെ റോള്‍ ഇപ്പോള്‍ നിര്‍വഹിക്കുന്നത് ഈ ഇടംകൈയ്യന്‍ പേസറാണ്. അത്യാവശ്യഘട്ടങ്ങളില്‍ വമ്പനടിയും ഈ കീവീസ് താരത്തിനു വഴങ്ങും. ഏഴു കളികളില്‍ നിന്നു 11 വിക്കറ്റാണ് മക്ലെനാഗന്‍ വീഴ്ത്തിയത്. ഗുജറാത്തിനെതിരേ 21 വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം.

മുസ്താഫിസുര്‍ റഹ്മാന്‍

ബംഗ്ലാദേശിന്റെ അദ്ഭുത ബാലന്‍ അസാധാരണ പ്രകടനമാണ് തന്റെ ആദ്യ ഐപിഎലില്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബിനെതിരേ നാലോവര്‍ ബോള്‍ ചെയ്ത മുസ്താഫിസുര്‍ വെറും 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അഞ്ചു കളികളില്‍ നിന്നും ഏഴു വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുറിന്റെ ബൗളിംഗ് ശരാശരി വെറും 16.43 ആണ്.

ഷെയ്ന്‍ വാട്‌സണ്‍

ബാറ്റു കൊണ്ടും പന്തുകൊണ്ടും ഒരു പോലെ ഉപകാരപ്പെടുന്നതു കൊണ്ടാണ് ഏഴു കോടി മുടക്കി ബാംഗ്ലൂര്‍ ഈ ഓസീസ് താരത്തെ ടീമിലെടുത്തത്. ബാറ്റിംഗില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ബൗളിംഗില്‍ അഞ്ചു കളികളില്‍ നിന്നും ഏഴു വിക്കറ്റ് വീഴ്ത്താന്‍ വാട്‌സണു കഴിഞ്ഞു. ചില മത്സരങ്ങളില്‍ കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു.

പ്രതീക്ഷ തെറ്റിച്ചവരും നിരവധി

ഡേവിഡ് മില്ലര്‍

വെടിക്കെട്ടു കാത്തിരുന്നവര്‍ക്ക് കാണാനായത് വെറും പുകമാത്രമെന്നു പറഞ്ഞതു പോലെയായി മില്ലറുടെ കാര്യം. കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇത്തവണ ടീം മാനേജ്‌മെന്റ് മില്ലറെ ക്യാപ്റ്റനാക്കി. എന്നാല്‍ ക്യാപ്റ്റന്‍ നനഞ്ഞ പടക്കമായപ്പോള്‍ ടീം ഒന്നടങ്കം തോറ്റമ്പി. ആറു കളികളില്‍ നിന്നും 15.20 ശരാശരിയില്‍ വെറും 76 റണ്‍സാണ് പഞ്ചാബ് നായകന്റെ സമ്പാദ്യം.

ഗ്ലെന്‍ മാക്‌സ്‌വെല്‍

സിക്‌സറുകള്‍ പ്രതീക്ഷിച്ചെത്തിയ ആളുകളെ ഓസീസ് താരം തീര്‍ത്തും നിരാശരാക്കി. മാക്‌സ്‌വെല്‍- മില്ലര്‍ ദ്വയത്തിന്റെ സമ്പൂര്‍ണ പരാജയം ടീമംഗങ്ങളുടെ മാനസികവാസ്ഥയെത്തന്നെ പ്രതികൂലമായി ബാധിച്ച നിലയിലാണ്. എന്നിരുന്നാലും കഴിഞ്ഞ കളിയില്‍ നേടിയ അര്‍ധ സെഞ്ചുറി പ്രതീക്ഷയ്ക്കു വക നല്‍കുന്നു.

ജോസ് ബട്‌ലര്‍

ട്വന്റി-20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ജോസ് ബട്‌ലറില്‍ നിന്നും മുംബൈ ആരാധകര്‍ വളരെയധികം പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടുകളികളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നൊഴിച്ചാല്‍ ബട്‌ലര്‍ പരാജയമായി. ഏഴു കളികളില്‍ നിന്നു താരത്തിനു നേടാനായത് വെറും 122 റണ്‍സ്.

കെയ്‌റണ്‍ പൊള്ളാര്‍ഡ്

പൊള്ളാര്‍ഡിന്റെ ഫോമില്ലായ്മ തകര്‍ക്കുന്നത് മുംബൈയുടെ കിരീട സ്വപ്നങ്ങളെയാണ്. ബംഗ്‌ളൂരിനെതിരേ നടന്ന കളിയിലൊഴികെ മറ്റെല്ലാ കളികളിലും പൊള്ളാര്‍ഡ് തീര്‍ത്തും നിറം മങ്ങി. ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം അവസരത്തിനൊത്തുയരുമെന്നാണ് ടീമംഗങ്ങളും ആരാധകരും പ്രതീക്ഷിക്കുന്നത്.

Related posts