അന്വേഷണം കര്‍ണാടകയിലേക്ക്! ഐസ്ക്രീമില്‍ വിഷം നല്‍കി യുവതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന രേഖാചിത്രം പുറത്തുവിട്ടു

ICe-creamതളിപ്പറമ്പ്(കണ്ണൂര്‍): ഐസ്ക്രീമില്‍ ഫ്യൂറഡാന്‍ കലര്‍ത്തി നല്‍കി സഹോദരികളായ യുവതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന പെരുമ്പടവ് സ്വദേശിയായ യുവാവിന് വേണ്ടിയുള്ള അന്വേഷണം കര്‍ണാടകയിലേക്ക്. തളിപ്പറമ്പ് സിഐ കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രിയും വിവിധ കേന്ദ്രങ്ങളില്‍ പ്രതിക്കായി അന്വേഷണം നടത്തി. കര്‍ണാടകയിലെ ചില ദര്‍ഗകളില്‍ സന്ദര്‍ശകനായ ഇയാള്‍ അവിടേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ പ്രധാന ദര്‍ഗകളുടെ പരിധികളിലുള്ള പോലീസ് സ്‌റ്റേഷനുകളിലേക്ക് രേഖാചിത്രം അയച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ഇതുപോലെ ചിക്കന്‍ബിരിയാണി പാര്‍സലായി എത്തിച്ചത് ചപ്പാരപ്പടവിലെ ഒരു ഓട്ടോഡ്രൈവറാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞദിവസം രാവിലെയാണ് കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവറെ സമീപിച്ച അജ്ഞാതനായ യുവാവ് അരിയും ഐസ്ക്രീമും അടങ്ങിയ കിറ്റ് കുറ്റ്യേരിയിലെ മുസ്തഫ മൗലവി എന്നയാളുടെ വിലാസം നല്‍കി ഇത് അവിടെ എത്തിക്കാന്‍ ആവശ്യപ്പെട്ടത്.

മൗലവിയുടെ വീട്ടില്‍ നിന്ന് ആയിഷ എന്ന സ്ത്രീയുടെ വീട്ടില്‍ കൊടുക്കാന്‍ പറയണം എന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ആയിഷയുടെ വീട്ടിലെത്തിച്ച ഐസ്ക്രീം കഴിച്ച രണ്ടു പെണ്‍കുട്ടികളാണ് അവശനിലയിലായത്.  ഐസ്ക്രിം ഉരുകിയതിനാല്‍ ഫ്രിഡ്ജില്‍ വച്ച് പന്ത്രണ്ടരയോടെയാണത്രേ കഴിച്ചത്. അപ്പോള്‍ തന്നെ കീടനാശിനിയുടെ മണം വന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അവശത അനുഭവപ്പെട്ടതിനാലാണ് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റിയത്. രണ്ടുദിവസം മുമ്പായി ഇതുപോലെ ചിക്കന്‍ ബിരിയാണി എത്തിച്ചത് മണ്ണ് ചുവ അനുഭവപ്പെട്ടതിനാല്‍ കഴിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതികളുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Related posts