അപകടസാധ്യത; ഇരിക്കൂര്‍ പാലം ജംഗ്ഷനു സമീപം റോഡ് ഇടിഞ്ഞു

knr-roadശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരം ഇരിക്കൂര്‍ പാലം ജംഗ്ഷനു സമീപം ഇടിഞ്ഞ് അപകടഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ ജൂണില്‍ കനത്ത മഴയിലാണ് ഇവിടെ 50 മീറ്ററോളം ദൂരത്തില്‍ റോഡ് ഇടിഞ്ഞത്. 10 മീറ്ററോളം കെട്ടിഉയര്‍ത്തിയ റോഡ് ഇടിഞ്ഞ് ജുമാമസ്ജിദ് മൈതാനത്തേക്ക് വീഴുകയായിരുന്നു. ഇപ്പോള്‍ ടാറിംഗില്‍ ഉള്‍പ്പെടെ വിള്ളല്‍ വീണിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഇവിടെ എതിരെ വരുന്ന വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തൊട്ടടുത്ത് കൊടും വളവായത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്.

ഇവിടുന്ന് 200 മീറ്റര്‍ അകലെയുള്ള ജില്ലയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ നിലാമുറ്റംമുഖാം, മാമാനം ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിശ്വാസികള്‍  ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ റോഡരികില്ലാതായതോടെ വന്‍ദുരിതമാണ് അനുഭവിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എം.പി. ഹാരിസിന്റെ നേതൃത്വത്തില്‍ ഇവിടെ കെട്ടി ബലപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നു പറയുന്നു. അപകടസാധ്യത കാണിച്ച് നാട്ടുകാര്‍ ഇവിടെ ബാരല്‍ ഉപയോഗിച്ച് വേലി ഒരുക്കിയിട്ടാണുള്ളത്.

Related posts