തിരുവല്ല: അടിക്കടി കര്‍ഷകന് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപ്പര്‍കുട്ടനാട്ടിലെ കണ്ണീര്‍പ്പാടങ്ങളില്‍ കര്‍ഷകനു വെല്ലുവിളിയായി അവിച്ചില്‍ രോഗം. നിരണത്തെ 260 ഏക്കര്‍ വിസ്തൃതിയുളള പാടശേഖരത്തില്‍ ഉള്‍പ്പെടുന്ന തേവേരി പുമൂട് പുഞ്ചയിലെ ഒരു ഏക്കറിലാണ് അവിച്ചില്‍ രോഗം ബാധിച്ച് നെല്ല് വീണു കിടക്കുന്നത്. സമീപമുള്ള കൂടുതല്‍ പ്രദേശത്തെ നെല്‍ക്കതിരുകളിലും രോഗലക്ഷണം കണ്ടുതുടങ്ങി. പാടത്ത് കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് 3.5 ലക്ഷത്തിലധികം രൂപ നഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍.
നെല്ലിന് തൂക്കക്കുറവ്, കൊയ്ത്ത് കൂലിയിലുളള വര്‍ധന, കാലാവസ്ഥ വ്യതിയാനം മൂലം കൃഷിയെ ബാധിച്ചിരിക്കുന്ന മാറ്റങ്ങള്‍ എന്നിവയ്ക്ക് പുറമെയാണ് നെല്ലിനെ ബാധിക്കുന്ന ഇത്തരം കീടബാധകള്‍ കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്. രോഗബാധയെത്തുടര്‍ന്ന് നെല്‍ച്ചെടികള്‍ നിലത്ത് വീണതിനാല്‍ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തും സാധ്യമല്ലെന്നായി. ഏക്കറിന് 40 കിലോ വിത്ത് വിതയ്‌ക്കേണ്ട സ്ഥാനത്ത് വിതയുടെ അളവ് കര്‍ഷകര്‍ വര്‍ധിപ്പിക്കുന്നതും രോഗത്തിനു കാരണമാകുന്നുണ്ട്. ഉമ ഇനത്തിലുള്ള വിത്ത് വിതയ്ക്ക് ഉപയോഗിച്ചതിനാല്‍ വിളവ് പൂര്‍ത്തിയാകാന്‍ കുറച്ച് ദിവസങ്ങള്‍ കൂടിയെടുക്കമെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രദേശത്തെ കൂടുതല്‍ പാടങ്ങളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടായിട്ടും കൃഷിവകുപ്പിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അവിച്ചില്‍ രോഗം അടുത്തഘട്ടത്തിലേക്ക് കടന്നാല്‍ നെറ്റ് ഗ്ലാസ്റ്റ്( കുലവാട്ടം) എന്ന അവസ്ഥയിലേക്ക് എത്തുമെന്ന മുന്നറിയിപ്പും കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ നല്‍കുന്നു. കൃത്യമായ മരുന്നടി നടക്കാത്തതും രോഗം സങ്കീര്‍ണമാകാന്‍ കാരണമായി. ചെടിയുടെ താഴ്ഭാഗത്തെ തണ്ടിലാണ് രോഗം ആദ്യം ബാധിക്കുന്നത്. രോഗംബാധിച്ച് നെല്‍ച്ചെടികളില്‍ ശക്തിയേറിയ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.