ചെമ്മീന്‍ എന്ന ഇതിഹാസ ചലച്ചിത്രത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് കടലിനെ പശ്ചാത്തലമാക്കി അരയന്മാരുടെയും മുക്കുവന്മാരുടെയും നൊമ്പരങ്ങളും പിണക്കങ്ങളും പ്രണയവും പ്രമേയമാക്കിയ ഒരു സിനിമ പുറത്തിറങ്ങിയത്. പ്രതിഭാധനരായ ഭരതനും ലോഹിതദാസും ആദ്യമായി ഒന്നിച്ച ആ ചിത്രം 1991 ഫെബ്രുവരി ആദ്യം പുറത്തിറങ്ങി വന്‍ വിജയം നേടി. അമരം കാഴ്ച്ചക്കാരുടെ കണ്ണ് നനച്ചിട്ടു കാല്‍നൂറ്റാണ്ട് പിന്നിടുന്നു. മലയാളികള്‍ക്കു പരിചയപ്പെടുത്തലുകള്‍ വേണ്ടാത്ത മികച്ച കലാകാരന്മാരാണ് ഭരതനും ലോഹിതദാസും. സര്‍ഗശക്തിയുടെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് രണ്ടുപേരും വിടവാങ്ങിയത്.
മോഹന്‍ലാലുമൊത്ത് താഴ്‌വാരം എന്ന സിനിമ കഴിഞ്ഞാണു ഭരതന്‍ അമരത്തിലേക്ക് എത്തുന്നത്. എംടിയുമായി ഒത്തുചേര്‍ന്ന താഴ്‌വാരം എന്തുകൊണ്ടോ പ്രേക്ഷകര്‍ നിരാകരിച്ചു. ഭരതനും ലോഹിതദാസും ഒരു സിനിമ ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ടുപേരുടെയും തിരക്കുകള്‍ മൂലം അതിനു കഴിഞ്ഞില്ല. ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം നിര്‍മിച്ചത് ബാബു തിരുവല്ലയാണ്. അദ്ദേഹമാണ് മമ്മൂട്ടിയെ നായകനാക്കി ഭരതനും ലോഹിതദാസും ഒത്തുചേരുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തത്. കടല്‍ പശ്ചാത്തലമാക്കി ഒരു ചിത്രമെന്ന ആശയം ഭരതനാണ് മുന്നോട്ടുവച്ചത്. നിരവധി കഥകള്‍ ആലോചിച്ചെങ്കിലും കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയില്ല. അപ്പോഴാണ് പല്ലിശേരിയുടെ പൂരം എന്ന ചെറുകഥയുടെ പശ്ചാത്തലം മാത്രമെടുത്ത് അതില്‍ നിന്ന് ലോഹിതദാസ് എഴുതിയുണ്ടാക്കിയതാണ് അമരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. അലസമായ ഒരു സായാഹ്നത്തില്‍ കടല്‍ത്തീരത്ത് കഥയാലോചിച്ച് ഇരിക്കവെ കണ്ട കൗതുകകരമായ ഒരു കാഴ്ച ലോഹിയുടെ കണ്ണില്‍ ഉടക്കി.
സ്കൂളില്‍ പോകാന്‍ മടി കാണിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ മുക്കുവനായ അച്ഛന്‍ ശാസിക്കുന്നു. അടികൊണ്ട മകള്‍ കരഞ്ഞുകൊണ്ട് തീരത്തുകൂടി ഓടി മറയുന്നു. ഇതൊരു കാഴ്ച. കൂടാതെ ചാലക്കുടിയിലുള്ള ലോഹിയുടെ ഒരു സുഹൃത്തിന്റെ മകള്‍ തന്റെ കാമുകനൊപ്പം ഒളിച്ചോടി. കടപ്പുറത്ത് കണ്ട അരയനും മകളും തന്റെ സുഹൃത്തിനുണ്ടായ അനുഭവവും വച്ച് ലോഹി എഴുതി ഉണ്ടാക്കിയ കഥയാണ് അമരം. ഒരു അരയന്റെ മോഹങ്ങള്‍ക്ക് അതിരുകളുണ്ട്… സ്വപ്‌നങ്ങള്‍ക്ക് പരിധിയുണ്ട്. തന്റെ കൈക്കുഞ്ഞുമായി ഒരു കടപ്പുറത്ത് നിന്നു മറ്റൊരു കടപ്പുറത്തേക്ക് തന്റെ വള്ളത്തില്‍ എത്തിപ്പെടുന്ന അച്ചൂട്ടി. അവിടെ അയാള്‍ക്ക് അഭയം സുഹൃത്ത് കൊച്ചുരാമനാണ്. മുത്തെന്ന് താന്‍ വിളിക്കുന്ന തന്റെ മകള്‍ രാധയെ ഡോക്ടറാക്കണമെന്നാണ് അച്ചൂട്ടിയുടെ ആഗ്രഹം.
എസ്എസ്എല്‍സിക്ക് സ്വര്‍ണമെഡല്‍ വാങ്ങി, തുറയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ രാധയുടെ അധ്യാപകര്‍ അച്ചൂട്ടിയോട് ചോദിക്കുന്നുണ്ട്. രാധയെ ആരാക്കാനാണ് ആഗ്രഹമെന്ന്. “എല്ലാമാക്കണമെന്നാണ് അച്ചുവിന്, എന്നാലും ഡോക്ടര്‍ മതി, അതാണ് ആശ’ എന്ന് അച്ചൂട്ടി പറയുമ്പോള്‍ പ്രസവത്തോടെ മതിയായ ചികിത്സ കിട്ടാതെ നഷ്ടപ്പെട്ട ഭാര്യയുടെ മുഖമായിരുന്നു അച്ചുവിന്റെ മനസില്‍. വൈദ്യുതിയും വെളിച്ചവും റോഡുമില്ലാത്തിടത്ത് നടന്നുചെന്നെത്തി ചികിത്സിക്കുന്ന ഡോക്ടര്‍. എന്നാല്‍ അച്ചുവിന്റെ സ്വപ്‌നങ്ങള്‍ തീരത്തടിച്ച് ചിന്നിച്ചിതറിയ തിരമാലകള്‍ പോലെ തകര്‍ന്നു.
ഒരു പെണ്ണിന്റെ കരുതലും സാമീപ്യവും ആഗ്രഹിച്ചപ്പോഴും തന്റെ മകളുടെ ഭാവിയെ കരുതി എല്ലാം ഉപേക്ഷിക്കുന്ന അച്ചുവിന്റെ സ്വപ്‌നങ്ങള്‍തല്ലിക്കൊഴിച്ച് മകള്‍ കളിക്കൂട്ടുകാരനും കാമുകനുമായ രഘുവിനൊപ്പം ഒളിച്ചോടി. അച്ഛനെയും അച്ഛന്റെ സ്വപ്‌നങ്ങളെയും തകര്‍ക്കാന്‍ മാത്രം സ്‌നേഹമില്ലാത്തവളായിരുന്നില്ല രാധ. അവള്‍ക്ക് അച്ഛനെയും വേണം രഘുവിനെയും വേണം. നാളത്തെ പകല്‍ കാണാന്‍ താനുണ്ടാവില്ലെന്ന രഘുവിന്റെ ഭീഷണിക്ക് മുമ്പില്‍ അച്ഛന്റെ സ്വപ്‌നങ്ങളെ തല്‍ക്കാലത്തേക്കെങ്കിലും തള്ളിപ്പറയാനേ രാധയ്ക്ക് കഴിഞ്ഞുള്ളു. താരതമ്യേന്യ പുതുമുഖമായ മാതുവാണ് രാധയായി പ്രേക്ഷകരുടെ കൈയടി നേടിയത്. ഒടുവില്‍ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നതോടെ അച്ചൂട്ടി ആ തീരം വിടുന്നതോടെ സിനിമ അവസാനിക്കുന്നു.
മുഖ്യകഥാപാത്രമായ അച്ചൂട്ടിയെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. അച്ചൂട്ടിയുടെ ആത്മമിത്രം കൊച്ചുരാമനായി മുരളിയും കൊച്ചുരാമന്റെ ഭാര്യ ഭാര്‍ഗവിയായി കെ. പി. എ. സി. ലളിതയും മകന്‍ രാഘവനായി അശോകനും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. അപാരമായ അഭിനയ മികവാണ് ഭാര്‍ഗവി എന്ന കഥാപാത്രത്തിലൂടെ കെ.പി.എ.സി. ലളിത കാഴ്ചവച്ചത്. ഒരു അരയത്തിയുടെ ശരീരഭാഷ തനിക്ക് ഇണങ്ങുമെന്ന് അവര്‍ തെളിയിച്ചു. മീന്‍ വില്‍ക്കുന്നിടത്തും തന്റെ മകന്‍ രാഘവനെ അച്ചു തല്ലിയതറിഞ്ഞ് അയാളോട് വഴക്കടിക്കുന്ന രംഗത്തുമെല്ലാം മറ്റ് കഥാപാത്രങ്ങളെ നിഷ്പ്രഭമാക്കുന്ന അഭിനയമാണ് ലളിത കാഴ്ചവച്ചത്. ആ അഭിനയ മികവിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അവരെ തേടിയെത്തി. കടപ്പുറം ഭാഷയുടെ സമൃദ്ധിയാണ് അമരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. അച്ചൂട്ടി എന്ന നായകനിലൂടെ കടപ്പുറത്തിന്റെ സങ്കടവും സന്തോഷവും വികാരങ്ങളും ഒരു തിരതല്ലല്‍ പോലെ അഭിനയിച്ച് തീര്‍ത്തു മമ്മൂട്ടി. വെറുക്കാന്‍ കഴിയാത്ത മൂന്ന് കാര്യങ്ങളേ അയാള്‍ക്കുള്ളു. ഒന്ന് മുത്ത്, പിന്നെ കടല്‍, കൂടാതെ ചന്ദ്രിയും.
തിരക്കഥാരചനയുടെ സമയത്ത് കടലോരത്ത് താമസിച്ച് ആള്‍ക്കാരുമായി ഇടപെഴുകി അവരുടെ ജീവിതരീതിയും സംഭാഷണ ശൈലിയും അടുത്തറിഞ്ഞ് പഠിച്ചിരുന്നു ലോഹിതദാസ്.
ചിത്രത്തിന്റെ സമഗ്രതയില്‍ ശ്രദ്ധ ചെലുത്തിയ സംവിധായകന്‍ ഭരതന്‍ ഷൂട്ടിംഗിന്റെ ഇടവേളകളില്‍ കടപ്പുറത്ത് ഇറങ്ങി നടക്കാനും അവരുടെ ചലനങ്ങളും ശൈലിയും പഠിക്കാനും അഭിനേതാക്കളോട് ആവശ്യപ്പെട്ടു. ആലപ്പുഴയിലെ ഓമനപ്പുഴ കടപ്പുറത്തും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം. ഭരതന്റെ കാതോട് കാതോരം, പ്രണാമം എന്നീ ചിത്രങ്ങള്‍ക്കുശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി വീണ്ടും ഒരു ഭരതന്‍ ചിത്രത്തില്‍ അഭിനയിച്ചത്.
അശോകന്‍ അവതരിപ്പിച്ച രാഘവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് വൈശാലിയിലെ നായകനായ സഞ്ചയ് മിത്രയായിരുന്നു. എന്നാല്‍ പിന്നീട് കഥാപാത്രത്തിന്റെ ആഴവും പ്രാധാന്യവും മനസിലാക്കി തന്റെ പ്രണാമത്തില്‍ ശ്രദ്ധേയ വേഷത്തില്‍ അഭിനയിച്ച അശോകനെ തെരഞ്ഞെടുക്കുകയായിരുന്നു ഭരതന്‍. അശോകന്റെ അഭിനയ ജീവിതത്തിലെ എണ്ണപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു അമരത്തിലേത്. പപ്പുവിന്റെ രാമന്‍കുട്ടിയും സൈനുദീന്റെ ദാമോദരനും വ്യക്തിത്വം നിലനിര്‍ത്തിയ കഥാപാത്രങ്ങളാണ്.
മധു അമ്പാട്ടായിരുന്നു ഛായാഗ്രഹകന്‍. കടപ്പുറത്തിന്റെ ഭംഗി ഒട്ടും ചോരാതെ പ്രേക്ഷകരിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൈതപ്രത്തിന്റെ വരികള്‍ക്ക് രവീന്ദ്രന്റെ സംഗീതം ചിത്രത്തിന്റെ വിജയത്തിന് മാറ്റ്കൂട്ടി.
മമ്മൂട്ടിയെന്ന മഹാനടന്റെ അപാരമായ അഭിനയ മികവിന്റെ ഉത്തമ ഉദാഹരണമാണ് അച്ചൂട്ടി എന്ന കഥാപാത്രം. മകള്‍ക്കുവേണ്ടി സ്‌നേഹബന്ധങ്ങളെയും സ്‌നേഹിച്ച പെണ്‍കുട്ടിയെയും വലിച്ചെറിയുന്നു അച്ചൂട്ടി. എന്നാല്‍ മകള്‍ രാധ പോലും രാഘവന്റെ തിരോധാനത്തിന് പിന്നില്‍ അച്ചൂട്ടിയാണെന്ന് ആരോപിക്കുമ്പോള്‍ അയാള്‍ തളര്‍ന്നുപോകുന്നു. തന്നെ വെല്ലുവിളിച്ച് ആഴക്കടലില്‍ കൊമ്പനെ പിടിക്കാന്‍ പോയി അപകടത്തില്‍പ്പെടുന്ന രാഘവനെ തിരികെ കരയില്‍ തന്റെ മകളുടെയും മറ്റുള്ളവരുടെയും മുമ്പില്‍ എത്തിച്ചിട്ട് അച്ചൂട്ടി മടങ്ങുകയാണ്. തന്നെ സാന്ത്വനിപ്പിക്കുകയും ലാളിക്കുകയും ചെയ്യുന്ന കടലമ്മയുടെ മടിത്തട്ടിലേക്ക് കൊതുമ്പുവള്ളവും തുഴഞ്ഞ് അച്ചൂട്ടി പോയി.
ചിത്രീകരണ സമയത്ത് ഒട്ടേറെ പേരുകള്‍ ഭരതനും ലോഹിതദാസും ആലോചിച്ചു. അരയന്‍, പൊന്നരയന്‍ എന്നിങ്ങനെ… അമരം എന്ന മനോഹരമായ പേരിലേക്ക് ഒടുവില്‍ അവരെത്തി. വിശാലമായ കാന്‍വാസില്‍ ചുരുക്കം കഥാപാത്രങ്ങളെ വച്ച് ഭരതനും ലോഹിതദാസും മലയാളികള്‍ക്ക് സമ്മാനിച്ചത് എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ്. ഇപ്പോഴത്തെ മന്ത്രി മഞ്ഞളാംകുഴി അലിയുടെ മാക് പ്രൊഡക്ഷന്‍സ് അമരം തീയറ്ററുകളില്‍ എത്തിക്കുകയും മഹാവിജയം നേടുകയും ചെയ്തു. ഭരതന്റെയും ലോഹിതദാസിന്റെയും മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അമരം.
തയാറാക്കിയത്: ഷിബു കുളപ്പുറം