അമിത് ഷാ ജില്ലയില്‍; ആലുവയില്‍ കനത്ത സുരക്ഷ

amitshajijആലുവ: ബിജെപി ക്യാമ്പുകളില്‍ ആവേശമുണര്‍ത്താന്‍ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ ഇന്ന് സംസ്ഥാനത്ത് പര്യടനം നടത്തും. പറവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഹരി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അമിത് ഷാ ഇന്ന് വൈകുന്നേരം നാലിന് വഴിക്കുളങ്ങരയില്‍ പ്രസംഗിക്കും. എന്‍ഡിഎ ചെയര്‍മാന്‍ സി.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡോ. എന്‍.ആര്‍. മധു, മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി, രാജന്‍ ബാബു, ടി.വി. ബാബു എന്നിവര്‍ പങ്കെടുക്കും.

പറവൂരില്‍ നിന്ന് വൈകിട്ട് അഞ്ചിന് ആലുവയില്‍ എത്തുന്ന അമിത് ഷാ ആലുവ സെന്റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും. ആലുവ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി ലതാ ഗംഗാധരന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അമിത് ഷായോടൊപ്പം രാജ്യസഭാ അംഗവും സിനിമാതാരവുമായി സുരേഷ്‌ഗോപിയും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബിജിപി നേതാക്കളെ വരവേല്‍ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് രാവിലെ റാന്നി, കാഞ്ഞിരപ്പിള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുത്ത ശേഷമാണ് പറവൂരില്‍ എത്തുന്നത്. വഴിക്കുളങ്ങരയില്‍ നിന്നു ്‌ഹെലികോപ്ടറില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി റോഡ് മാര്‍ഗം സമ്മേളന നഗരിയായ ആലുവ സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ എത്തുന്നത്. നേരത്തെ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ ആലുവ യുസി കോളജ് ഗ്രൗണ്ട് അനുവദിച്ചിരുന്നതാണ്. എന്നാല്‍, പൊടിശല്യം കാരണം നെടുമ്പാശേരിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം ആലുവയിലെ സമ്മേളന വേദിക്ക് തൊട്ടടുത്തുള്ള സബ്ജയില്‍ ഗ്രൗണ്ട് ഹെലികോപ്ടര്‍ ഇറങ്ങാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ഗ്രൗണ്ട് വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയാറായില്ല. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ടൗണ്‍ പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ സന്തോഷ് കുമാര്‍ ആരോപിച്ചു. ഇന്നത്തെ ആലുവയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍ ഗോപി അധ്യക്ഷത വഹിക്കും. റാലിയില്‍ പങ്കെടുത്ത ശേഷം ഏഴരയോടെ അമിത് ഷാ നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും. നഗരത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Related posts