അമിത വില: ഹോട്ടലുകള്‍ക്കും പാത്രക്കച്ചവടക്കാര്‍ക്കുമെതിരേ നടപടി

alp-sabarimalaശബരിമല: സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശബരിമല തീര്‍ഥാടകരില്‍ നിന്നും അമിത വില ഈടാക്കിയെ ഹോട്ടലുകള്‍ക്കെതിരെയും പാത്രക്കച്ചവടക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ആരോഗ്യകരമല്ലാത്തതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകളും അമിതവില ഈടാക്കിയ പാത്രക്കടകളും അടപ്പിച്ചു.

മരക്കൂട്ടത്തെ ഹോട്ടല്‍ അയ്യാപ്പാസിനെ 2500 രൂപ പിഴ ചുമത്തുകയും സ്ഥാപനത്തിലെ അനധികൃത സോഡ നിര്‍മാണം പൂട്ടിക്കുകയും ചെയ്തു. അപ്പാച്ചിമേട്ടിലെ ലഘുഭക്ഷണശാലയില്‍ നിന്നും 2500 രൂപയും നടപ്പന്തലിന് സമീപമുള്ള ദേവസ്ഥാനം ഹോട്ടലില്‍ നിന്നും 5000 രൂപയും അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്ററിന് സമീപത്തുള്ള ശീതള പാനീയ കടയില്‍ നിന്നും 5000 രൂപയും പിഴ ഈടാക്കി.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജി.വി ഹരിഹരന്‍ നായര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ്  പ്രകാശ് ജി. നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ സജീവ് കുമാര്‍, വില്ലേജ് ഓഫീസര്‍ പി.ആര്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം ഷാജി, എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ നടത്തിയത്.   വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പുതുതായി ചുമതലയേറ്റ ഡ്യൂട്ടി മജിസ്‌ട്രേറ്റ് രാജചന്ദ്രന്‍ അറിയിച്ചു.

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; 4100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ശബരിമല: സന്നിധാനത്തും പരിസരങ്ങളിലുമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരാഴ്ചക്കാലം നടത്തിയ പരിശോധനയില്‍  നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടുകയും 100 കേസുകള്‍ എടുക്കുകയും ചെയ്തു. വിവിധ കേസുകളില്‍ 20000 രൂപ പിഴ ഈടാക്കി. പിടിച്ചെടുത്ത 1.5 കിലോ പുകയില, 2000 കെട്ട് ബീഡി, 100 പായ്ക്കറ്റ് സിഗററ്റ്, 100 പായ്ക്കറ്റ് ഹാന്‍സ്, എന്നിവ ഡ്യൂട്ടി മജിസ്‌ട്രേറ്റ് രാജചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നശിപ്പിച്ചു.

പരിശോധനയ്ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.രമേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സജു ശ്രീധരന്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എടിഎം തുറന്നു

ശബരിമല: സന്നിധാനത്ത് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ധനലക്ഷ്മി ബാങ്ക് പുതിയ എടിഎം തുറന്നു. നടപ്പന്തലിലും ബാങ്കിന്റെ സന്നിധാനം ശാഖയിലും പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ക്ക് പുറമെയാണ് തിരുമുറ്റത്ത് മൂന്നാമത്തെ എടിഎം കൗണ്ടര്‍ ആരംഭിച്ചത്.

ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. പിആര്‍ഒ മുരളി കോട്ടയ്ക്കകം, അസിസ്റ്റന്റ് എന്‍ജിനിയര്‍ ബസന്ത് കുമാര്‍, ധനലക്ഷ്മി ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം. പി. ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തീര്‍ഥാടകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധം: അജയ്തറയില്‍

ശബരിമല: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക്  സൗജന്യമായി ഭക്ഷണം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് ബോര്‍ഡംഗം അജയ്തറയില്‍. സന്നിധാനത്ത് യാതൊരു പരാതിക്കും ഇട നല്‍കാതെ 24 മണിക്കൂര്‍ അന്നദാനം നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ നട തുറന്നതിനു ശേഷം ഇത് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.

അന്നദാനത്തിന് സംഭാവന നല്‍കാന്‍ താത്പര്യമുള്ളവര്‍ ദേവസ്വത്തിന്റെ ഔദ്യോഗിക അന്നദാന ട്രസ്റ്റ് ആയ ശബരിമല ധര്‍മശാസ്താ അന്നദാന ട്രസ്റ്റിന്റെ കൗണ്ടറുകളില്‍ പണം അടച്ച് രസീത് വാങ്ങണം. അന്നദാന മണ്ഡപങ്ങളിലും താഴെ തിരുമുറ്റത്തിന്റെ വടക്കുഭാഗത്തെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിലും മഹാകാണിക്കയ്ക്ക് മുന്നിലെ കൗണ്ടറിലും എക്‌സിക്യൂട്ടീവ് ഓഫീസിനു മുന്നിലെ കൗണ്ടറിലും മാളികപ്പുറത്തും അന്നദാനത്തിനുള്ള സംഭാവന സ്വീകരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തുക അടയ്ക്കാം.

ശബരിമലയില്‍ അന്നദാനം, മറ്റു പൂജകള്‍, വഴിപാടുകള്‍ എന്നിവ നടത്താന്‍ ബോര്‍ഡ് മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അജയ് തറയില്‍ അറിയിച്ചു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

ശബരിമല: ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതിനൊപ്പം മാലിന്യ വിമുക്തമാക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പദ്ധതിയില്‍ സന്നിധാനത്തെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പങ്കാളികളായി. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും. നൂറു പേരടങ്ങുന്ന സംഘം സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സ്ഥലം വൃത്തിയാക്കി. സന്നിധാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിപൂര്‍ണമായി നീക്കാനാണ് പ്രാധാന്യം നല്‍കിയതെന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി. നായര്‍ പറഞ്ഞു.

പോലീസ് മാതൃകയായി തീര്‍ഥാടകന്റെ പഴ്‌സ് തിരികെ നല്‍കി

ശബരിമല: തീര്‍ഥാടകന്റെ 5773 രൂപയടങ്ങിയ നഷ്ടപ്പെട്ട പേഴ്‌സ് പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ സിസിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞ് പോലീസ് തിരിച്ചേല്‍പ്പിച്ചു. വെര്‍ച്വല്‍ ക്യൂ കൗണ്ടറില്‍ കെഎപി 5 ബറ്റാലിയനില്‍ നിന്നും ജോലിക്കു നിയോഗിച്ച ജോമോന്‍ മാത്യുവിന്റെ കൈയിലാണ് പേഴ്‌സ് കിട്ടിയത്. അദ്ദേഹം ഇക്കാര്യം കൗണ്ടറിലെ ഓഫീസറായ അനില്‍ കുമാറിനെ അറിയിച്ചു. തുടര്‍ന്ന് പമ്പ സ്‌പെഷല്‍ ഓഫീസറായ വി.സുനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം പമ്പ പോലീസ് സ്റ്റേഷനില്‍ പേഴ്‌സ് ഏല്പിച്ചു. തുടര്‍ന്നാണ് തിരികെയെത്തിയ ഭക്തന് ദൃശ്യങ്ങള്‍ പരിശോധിച്ച് പേഴ്‌സ് മടക്കി നല്‍കിയത്. മാതൃകാപരമായി ഡ്യൂട്ടി നിര്‍വഹിച്ച ജോമോന്‍ മാത്യുവിന് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് സ്‌പെഷല്‍ ഓഫീസര്‍ വി.സുനില്‍കുമാര്‍ അറിയിച്ചു.

Related posts