അമ്മ കരളേകിയിട്ടും കരളുള്ളവരോടു യാത്രപറഞ്ഞ് അദ്യുത് മടങ്ങി

EKM-KARALസിജോ പൈനാടത്ത്

കൊച്ചി: ജന്മം നല്‍കിയവര്‍ക്കു മാത്രമല്ല, കുഞ്ഞുശരീരത്തിലെ കരള്‍ത്തുടിപ്പിനായി കൈകോര്‍ത്തവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും ആ മടക്കയാത്ര വലിയൊരു വേദനയായിരുന്നു. അഞ്ചു മാസമാണ് ജീവിച്ചതെങ്കിലും ആ ജീവനായി കരുതലോടെ അനേകം. ഒടുവില്‍ അമ്മ പകുത്തുനല്‍കിയ കരളിന്റെ തുടിപ്പറിയാന്‍ കാത്തുനില്‍ക്കാതെ കരളുള്ള ലോകത്തിനു മുമ്പില്‍ കൈകള്‍ കൂപ്പി അദ്യുത് മടങ്ങി.

കൊച്ചി മരട് കൊടവംതുരുത്ത് വീട്ടില്‍ സ്വദേശി സുനിലിന്റെയും ആതിരയുടെയും കുഞ്ഞ് അദ്യുതാണ് ജീവിതകാലം അഞ്ചു മാസത്തിലൊതുക്കി വിടപറഞ്ഞത്. കരള്‍ ചുരുങ്ങിപ്പോകുന്ന ഗുരുതരമായ രോഗം ബാധിച്ച അദ്യുതിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു തുക കണെ്ടത്താന്‍ സഹോദരി ആര്യനന്ദയുടെ സഹപാഠികളും നാടും നഗരവും കൈകോര്‍ത്തു, അമ്മ കരള്‍ നല്‍കി; അതു ഫലിക്കാതായപ്പോള്‍ പിതൃസഹോദരിയും കരള്‍ പകുത്തുനല്‍കാന്‍ തീരുമാനിച്ചു… എങ്കിലും ഇന്നലെ രാവിലെ ഒമ്പതോടെ അദ്യുത് മരിച്ചു.

അദ്യുതിന്റെ സഹോദരി ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആര്യനന്ദ പഠിക്കുന്ന നെട്ടൂര്‍ സെന്റ് മരിയ ഗൊരേത്തി പബ്ലിക് സ്കൂളിലെ സഹപാഠികളും അധ്യാപകരുമെല്ലാം ചേര്‍ന്ന് ശസ്ത്രക്രിയയ്ക്കാവശ്യമായ തുക സമാഹരിച്ചിരുന്നു. സ്കൂളിലെ ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎല്‍) മേല്‍നോട്ടത്തില്‍ മൂന്നു ദിവസംകൊണ്ട് ശസ്ത്രക്രിയയ്ക്കായി 10.25 ലക്ഷം രൂപ ശേഖരിച്ച കാരുണ്യപ്രവൃത്തിയെക്കുറിച്ച് ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

അമ്മ ആതിര അദ്യുതിനായി കരള്‍ പകുത്തുനല്‍കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പെസഹാവ്യാഴാഴ്ച രാത്രിയാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പുതിയ കരളിനോട് അദ്യുതിന്റെ ശരീരം പ്രതികരിക്കാതായപ്പോള്‍, കുഞ്ഞുജീവന്‍ നിലനിര്‍ത്താന്‍ പിതൃസഹോദരി രാജിയും കരള്‍ദാനത്തിനു സന്നദ്ധയായി. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നതിനിടെയാണ് അദ്യുതിന്റെ മരണം.

കരള്‍ നല്‍കിയ അമ്മ ആതിരയെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു പുറത്തിറക്കിയതിനു പിന്നാലെയാണ് മകന്റെ മരണവാര്‍ത്ത എത്തിയത്. അദ്യുതിന്റെ സംസ്കാരം ഇന്നലെ നെട്ടൂര്‍ ശാന്തിവനം ശ്മശാനത്തില്‍ നടത്തി. സെന്റ് മരിയ ഗൊരേത്തി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലിയാണ് അദ്യുതിനു യാത്രമൊഴി നല്‍കാന്‍ എത്തിയത്.

Related posts