അരക്കോടിയിലേറെ പണവുമായി സ്വര്‍ണക്കുറി ഉടമ മുങ്ങി

KNR-RUPEESചാലക്കുടി: സ്വര്‍ണക്കുറിയുടെ പേരില്‍ പണം പിരിച്ചെടുത്ത് സ്വര്‍ണം നല്‍കാതെ സ്വര്‍ണക്കുറി ഉടമ മുങ്ങി. സൗത്ത് ജംഗ്ഷനില്‍ സ്വര്‍ണക്കുറി നടത്തുന്ന ചാലക്കുടി സ്വദേശി ചിറയത്ത് തൂക്കുപറമ്പില്‍ ജോയിയുടെ പേരില്‍ പോലീസ് കേസെടുത്തു.   സ്വര്‍ണക്കുറിയില്‍ പണം തവണകളായി അടച്ചശേഷം സ്വര്‍ണം നല്‍കാതെ വഞ്ചിച്ചുവെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പാവപ്പെട്ട വീട്ടമ്മമാരടക്കം നൂറു കണക്കിനാളുകള്‍ കബളിക്കപ്പെട്ടു. ചാലക്കുടിയില്‍ തന്നെ 400 പേരില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പറയുന്നു.

പുതുക്കാട്, കരൂപ്പടന്ന, വടക്കാഞ്ചേരി എന്നിവിടങ്ങളിലും ഇയാള്‍ സ്വര്‍ണക്കുറി നടത്തി നാട്ടുകാരെ സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചിട്ടുണ്ട്. പത്രത്തില്‍ പരസ്യം നല്‍കിയാണ് സ്വര്‍ണക്കുറി പിരിക്കുന്നതിനുള്ള ഏജന്റുമാരെ നിയമിച്ചത്. പാവപ്പെട്ട യുവതികളാണ് നാട്ടുകാരെ സ്വര്‍ണക്കുറി ചേര്‍ത്ത് പണം ജോയിക്ക് നല്‍കിയിരുന്നത്.

ഇപ്പോള്‍ പണം നല്‍കിയവര്‍ ഏജന്റുമാരായ യുവതികളോട് പണം ആവശ്യപ്പെടുകയാണ്. നാല് ബ്രാഞ്ചുകളില്‍ നിന്നായി ഒരു കോടിയില്‍ പരം തട്ടിയെടുത്തതായി പറയുന്നു. ഏജന്റുമാരായ യുവതികളും ജോയിയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദിവസേന വീടുകള്‍ കയറിയിറങ്ങിയാണ് യുവതികള്‍ പണം പിരിച്ചെടുത്ത് ജോയിയെ ഏല്‍പിച്ചിരുന്നത്.

Related posts