മംഗലം ശങ്കരന്‍കുട്ടി
ഷൊര്‍ണൂര്‍: കവളപ്പാറ സ്വരൂപം സ്വത്തുവഹകളുമായി ബന്ധപ്പെട്ട് അരനൂറ്റാണ്ടിലേറെ കാലമായി നടന്നുവരുന്ന വ്യവഹാരതര്‍ക്കം അവസാനിക്കുന്നു. സ്വത്തു ഭാഗം വയ്ക്കുന്നതിനു മുന്നോടിയായി ഇവയുടെ കണക്കെടുപ്പിന് കോടതി കമ്മീഷണറെ നിയോഗിച്ചു.
കവളപ്പാറ കൊട്ടാരവും അനുബന്ധമായി വരുന്ന 96 ദേശങ്ങളുടെ നാടുവാഴിയുമായിരുന്ന മൂപ്പില്‍നായരുടെ താവഴിയില്‍ വരുന്ന അവകാശികള്‍ക്കാണ് സ്വത്തുവഹകള്‍ കോടതി കമ്മീഷന്‍ മുഖേന വീതംവച്ചു നല്കുന്നത്. ഇതോടുകൂടി കേരളത്തിലെ ഏറ്റവും വലിയ ഒരു വ്യവഹാരതര്‍ക്കമാണ് അവസാനിക്കുക.
അരനൂറ്റാണ്ടിലേറെയായി നടന്നുവരുന്ന ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വ്യവഹാരങ്ങളിലൊന്നാണ് ഇതോടുകൂടി അവസാനിക്കുക. ഒറ്റപ്പാലം കോടതി അഡ്വ. കെ.ശങ്കരന്‍കുട്ടിയെയാണ് ഭാഗതര്‍ക്കത്തിനു കമ്മീഷണറായി നിയോഗിച്ചിരിക്കുന്നത്. ഇദ്ദേഹം കണക്കെടുപ്പു നടത്തുന്നതിന്റെ അന്തിമഘട്ടത്തിലാണ്. ഏഴിലധികം ക്ഷേത്രങ്ങള്‍, ഭൂമികള്‍, പറമ്പുകള്‍, കൃഷിയിടങ്ങള്‍, വനമേഖലകള്‍, കവളപ്പാറ കൊട്ടാരം, അനുബന്ധ ഭൂമികള്‍ എന്നിവയാണ് 96 ദേശങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്നത്. കിഴക്ക് കണ്ണിയമ്പുറം തോടുമുതല്‍ പടിഞ്ഞാറ് കാരക്കാട് വരെയും തെക്ക് ഭാരതപ്പുഴ മുതല്‍ വടക്ക് മുണ്ടക്കോട്ടുകുര്‍ശി വരെയും വ്യാപിച്ചുകിടക്കുന്നതാണ് കവളപ്പാറ സ്വരൂപം. വസ്തുവഹകള്‍ അളന്നുതിട്ടപ്പെടുത്തുന്നതോടെ ഭാഗം നല്കും. 1965 മുതല്‍ കവളപ്പാറ കൊട്ടാരവും അനുബന്ധ സ്ഥാപനങ്ങളും കോടതി റിസീവറുടെ ഭരണത്തിനു കീഴിലാണ്. അന്നുതൊട്ടുള്ള കേസാണിത്.
വിവിധ താവഴികളിലായി 35നടുത്ത് അവകാശികളാണ് അവകാശികളായിട്ടുള്ളത്. അവകാശതര്‍ ക്കത്തെതുടര്‍ന്ന് കോടതികയറിയ കവളപ്പാറ സ്വരൂപം താവഴിക്കാരില്‍ മരണപ്പെട്ടവരുടെ മക്കള്‍കൂടി കേസില്‍ കക്ഷിചേര്‍ന്ന് വ്യവഹാരം തുടര്‍ന്നതാണ് വിധി വൈകുന്നതിനു കാരണമായത്. ഇതുമൂലം പലതും കൊട്ടാരത്തിന് അന്യാധീനപ്പെടുന്ന അവസ്ഥയുമുണ്ടായി. കാര്‍ഷികഭൂമിയും പറമ്പും ഉള്‍പ്പെടെ പലതും കൈയേറ്റക്കാര്‍ കൈയടക്കി. കൊട്ടാരവും വസ്തുവഹകളും നശിച്ചുതീര്‍ന്നു. വനപ്രദേശങ്ങള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടി. വിലപിടിപ്പുള്ള പലതും മോഷണംപോയി.
കൊട്ടാരത്തിലുണ്ടായിരുന്ന പുരാതന സാധനസാമഗ്രികളും ചെമ്പോലകളും താളിയോലകളും രാജവംശകാലത്തെ ഉപകരണങ്ങളും ഉള്‍പ്പെടെ പലതും നഷ്ടപ്പെട്ടു. തുടര്‍ന്നാണ് കൊട്ടാരം റിസീവര്‍ ഭരണത്തിനു കീഴിലായത്. അഡ്വ. കെ.പി. മോഹന്‍കുമാറാണ് ഇപ്പോള്‍ റിസീവര്‍. കവളപ്പാറ കൊട്ടാരം സംരക്ഷണമില്ലാതെ ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്.