അര്‍ജന്റീനയ്ക്ക് ജയം, കാനറികള്‍ രക്ഷപ്പെട്ടു

sp-footballഅരീസ്: ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ഒഴികെയുള്ള പ്രമുഖ ടീമുകള്‍ക്കു ജയം. അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ബൊളീവിയയെ തകര്‍ത്തപ്പോള്‍ ബ്രസീല്‍ പരാഗ്വെയ്‌ക്കെതിരേ അവസാന മിനിറ്റിലെ സമനിലയുമായി രക്ഷപ്പെട്ടു. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ 50-ാം രാജ്യാന്തര ഗോളും ഇന്നലെ പിറന്നു.

ബുവനോസ് അരീസില്‍ അര്‍ജന്റീന മെര്‍ക്കാഡയിലൂടെ 20-ാം മിനുറ്റില്‍ മുന്നിലെത്തി. 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസി രണ്ടാം ഗോള്‍ നേടി. ബ്രസീല്‍-പരാഗ്വെ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് ബ്രസീല്‍ സമനില പിടിച്ചത്. 28-ാം മിനിറ്റില്‍ ഡാരിയോ ലെസ്കാനയും 49-ാം മിനിറ്റില്‍ എഡ്ഗാര്‍ ബെനിറ്റ്‌സും നേടിയ ഗോളുകളിലൂടെ പരാഗ്വെ ബ്രസീലിനെ ഞെട്ടിച്ചു. 79-ാം മിനിറ്റില്‍ റിക്കാര്‍ഡോ ഒലിവേരയിലൂടെ ഒരു ഗോള്‍ മടക്കിയ ബ്രസീല്‍ ഡാനിയേല്‍ ആല്‍വ്‌സിന്റെ ഇഞ്ചുറിടൈം ഗോളില്‍ രക്ഷപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ നെയ്മറില്ലാതെയാണ് കാനറികള്‍ കളിക്കാനിറങ്ങിയത്. ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വെയ്‌ക്കെതിരേ 2-0നു ലീഡു നേടിയ ശേഷം ബ്രസീല്‍ സമനില വഴങ്ങിയിരുന്നു.

മറ്റു മത്സരങ്ങളില്‍ എഡിന്‍സണ്‍ കവാനി നേടിയ ഗോളില്‍ ഉറുഗ്വെ പെറുവിനെ തോല്‍പ്പിച്ചു. വെനസ്വലയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചാണ് ചിലി അര്‍ജന്റീനയോടു തോറ്റതിന്റെ ക്ഷീണം തീര്‍ത്തത്. ചിലിക്കുവേണ്ടി മൗറീഷ്യോ പിനിലയും അര്‍തുറോ വിദാലും ഇരട്ട ഗോളുകള്‍ നേടി. ഇക്വഡോര്‍-കൊളംബിയ പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കൊളംബിയ ജയിച്ചു. പത്തുടീമുകളടങ്ങുന്ന ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറു കളികള്‍ പൂര്‍ത്തിയായി. 13 പോയിന്റുള്ള ഇക്വഡോറാണ് മുന്നില്‍ 11 പോയിന്റുള്ള അര്‍ജന്റീന മൂന്നാമതും ബ്രസീല്‍ ആറാമതുമാണ്.

Related posts