അര്‍ധരാത്രിയില്‍ കടല്‍ കാണാനെത്തിയ നാലംഗ സംഘം തിരയില്‍പ്പെട്ടു; ഒരാളെ കാണാതായി; മൂന്നുപേര്‍ രക്ഷപെട്ടു; അപകടം ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

kadalവിഴിഞ്ഞം: അര്‍ധരാത്രിയില്‍ കടല്‍ കാണാനെത്തിയ നാലംഗ സംഘം തിരയില്‍പ്പെട്ടു. ഒരാളെ കാണാതായി. മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  തൊടുപുഴ മൂലമറ്റം സ്വദേശി ഗോപാലന്റെയും ശാന്തകുമാരിയുടെയും മകന്‍ സനൂപ്(22) നെയാണ് കാണാതായത്. സുഹൃത്തുക്കളായ ഇടുക്കി സ്വദേശി അരുണ്‍, കാസര്‍കോട് സ്വദേശി ഋഷികേശ്, വിഴിഞ്ഞം സ്വദേശി ജയറാം എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടോടെ വിഴിഞ്ഞം ബൊള്ളാര്‍ഡ് പൂള്‍ ടെസ്റ്റിംഗ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നും കാറിലെത്തിയ സംഘം തീരത്തെ ഏറെ അപകടം നിറഞ്ഞ പാറക്കൂട്ടത്തില്‍ കയറി അപകടം ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വഴുവഴുപ്പുള്ള പാറയില്‍ ഇരുന്ന് കടല്‍ കാണവെ കൂറ്റന്‍ തിരയില്‍ നാല് പേരും പെടുകയായിരുന്നു. പാറയിടുക്കില്‍ താഴെയിരുന്ന സനൂപിനെ കടലെടുക്കുകയായിരുന്നു. തീരദേശ പോലീസും നാട്ടുകാരും രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായത് തിരച്ചിലിന് തടസ്സം നേരിടുന്നുണ്ട്. കെല്‍ട്രോണില്‍ വീഡിയോ എഡിറ്റിംഗ് ട്രെയിനിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കാണാതായ സനൂപ്. സഹോദരന്‍- അനൂപ്

Related posts