അഴുക്കുചാല്‍ പദ്ധതി; ഗുരുവായൂര്‍ ക്ഷേത്ര നടവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യമായി

TCR-NADAPATHAഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തിക്കായി കുത്തിപ്പൊളിച്ചിട്ട ക്ഷേത്ര പ്രവേശന കവാടത്തിലെ റോഡ് സഞ്ചാരയോഗ്യമാക്കി. ക്ഷേത്രത്തിനു മുന്നിലെ പ്രധാന റോഡ് പൊളിച്ചിടുകയും ഭക്തരുടെ സഞ്ചാരം തടസപ്പെടുത്തിയതു സംബന്ധിച്ച് ദീപികയില്‍ പ്രസിദ്ദീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് പണികള്‍ തീര്‍ത്ത് റോഡ് തുറന്നു കൊടുത്തത്.     ഇന്നലെ രാവിലെ മുതല്‍ കൂടുതല്‍ പണിക്കാരെ കൊണ്ടുവന്ന് പണികള്‍ തീര്‍ക്കുകയും കുഴികള്‍ മണ്ണിട്ടുമൂടുകയും ചെയ്തു. കുന്നുപോലെ കിടന്നിരുന്ന മണ്ണു നീക്കി റോഡ് താല്‍ക്കാലികമായി സഞ്ചാരയോഗ്യമാക്കി.

റോഡിന്റെ ടാറിംഗ് പ്രവര്‍ത്തി ഇനി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അഴുക്കുചാല്‍ പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ക്ഷേത്രത്തിലേക്കെത്തുന്ന പ്രധാന റോഡായ മഞ്ജുളാല്‍ റോഡ് പൊളിച്ചിട്ടത്. ഇതോടെ ഈവഴിക്കുള്ള വാഹന ഗതാഗതം തടസപ്പെടുകയും ഭക്തര്‍ക്ക് ക്ഷേത്രനടയിലേക്കെത്താന്‍ ബുദ്ധിമുട്ടാവുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് രണ്ടുദവസം മുമ്പ് കാല്‍നടപോലും സാധിക്കാത്ത വിധത്തില്‍ ക്ഷേത്ര പ്രവേശന കവാടത്തിന്റെ റോഡ് പൊളിച്ചിട്ടത്. അവധി ദിവസങ്ങളില്‍ വധൂവരന്മാര്‍ക്കും ഭക്തര്‍ക്കും ക്ഷേത്രത്തിലെത്താന്‍ കഴിയാത്തവിധം വഴി തടസപ്പെടുത്തിയിരുന്നു.

പദ്ധതിക്കായി പൊളിച്ചിട്ട മഹാരാജമുതല്‍ പടിഞ്ഞാറെനടവരെയുള്ള റോഡും കൈരളി മുതല്‍ പടിഞ്ഞാറെനട വരെയുള്ള റോഡും വാട്ടര്‍ അഥോറിറ്റി പൊതുമരാമത്ത് വകുപ്പിന് ഇതുവരെ കൈമാറിയിട്ടില്ല. റോഡ് കൈമാറിയാല്‍ ടാറിംഗ് പ്രവൃര്‍ത്തി ഉടന്‍ നടത്തുമെന്നാണ് പൊതുമരാമത്ത് വകുപ്പു പറയുന്നത്. ഈറോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതോടെ പൊടിശല്യം കാരണം വഴിയാത്രക്കാരും കച്ചവടക്കാരും ഏറെനാളായി ദുരിതത്തിലാണ്. ഇതിന് അടിയന്തിരമായി പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടേണ്ടതുണ്ട്്.

Related posts