അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍…! ഒടുവില്‍ പോലീസ് ഉണര്‍ന്നു; ഇതരസംസ്ഥാനക്കാരുടെ വിവരശേഖരത്തിനു പദ്ധതിയൊരുക്കി

ktm-bagalees കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് പദ്ധതിയൊരുക്കുന്നു. പെരുമ്പാവൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലെത്തി ഓരോരുത്തരെയും നേരില്‍കണ്ടാണു പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്.  ആദ്യപടിയായി കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ യോഗം ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്്ടറുടെ ഓഫീസില്‍ ചേര്‍ന്നിരുന്നു.

ഇതര സംസ്ഥാനക്കാരുടെ പേരും മേല്‍വിലാസവും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, ഐഡി കാര്‍ഡിന്റെ കോപ്പി, വിരലടയാളം, ഫോട്ടോ എന്നിവയാണ് ശേഖരിക്കുന്നത്. ഓരോ ഇതര സംസ്ഥാന തൊഴിലാളിയുടെയും ശേഖരിക്കുന്ന പേരും വിലാസവും ശരിയായതു തന്നെയാണോ എന്ന് അതാതു സംസ്ഥാനത്തെ അധികൃതരുമായി ബന്ധപ്പെട്ടു പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഇതില്‍ നിന്നും ഇവര്‍ക്കെതിരെയുള്ള കേസുകളെക്കുറിച്ചറിയാനും നിരീക്ഷിക്കാനും കഴിയുമെന്നാണു പോലീസ് പറയുന്നത്.

2015ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് 2591 ഇതര സംസ്ഥാനതൊഴിലാളികള്‍ ജില്ലയിലുണ്ടെന്നാണു പറയുന്നത്. എന്നാല്‍ ഇതിന്റെ അഞ്ചിരട്ടിയിലേറെ പേര്‍ ജില്ലയിലുണ്ടെന്നാണു അനൗദ്യോഗിക കണക്കുകള്‍. 2016ല്‍ 88 കേസുകള്‍ ഇവര്‍ക്കെതിരെ ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ എടുത്തിട്ടുണ്ട്. സ്വന്തം പരിധിയിലുള്ള ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ഓരോ പോലീസ് സ്‌റ്റേഷനിലും രേഖപ്പെടുത്തണമെന്നാണ് നിയമം.

സ്‌റ്റേഷനുകളില്‍നിന്നാണ് ലേബര്‍ ഓഫീസിലേക്കു വിവരങ്ങള്‍ കൈമാറേണ്ടത്. ഇത് പലപ്പോഴും നടക്കാറില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സാങ്കേതിക സംവിധാനങ്ങളുമില്ലാത്തതും ക്രമസമാധാനം, ട്രാഫിക്, സ്‌പെഷല്‍ ഡ്യൂട്ടികള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ക്കു പേകേണ്ടി വരുന്നതുമാണ്് പോലീസിനെ പിന്തിരിപ്പിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികലെ കേരളത്തിലെ തൊഴിലുകള്‍ക്കായി കൊണ്ടു വരുന്ന കരാറുകാരും കൃത്യമായ വിവരങ്ങള്‍ നല്‍കാറില്ല. പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു കൂടുതലായി ജില്ലയിലേക്കു എത്തുന്നത്.

ഹോട്ടലുകളിലും ഹൗസ്‌ബോട്ടുകളിലും കെട്ടിട നിര്‍മാണം, കോറി എന്നീ മേഖലകളിലാണ് ഇതര സംസ്ഥാനക്കാര്‍ കൂടുതലായി ജോലി ചെയ്യുന്നത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റോഡ് നിര്‍മാണത്തിനും ഇതര സംസ്ഥാനക്കാരെ ഉപയോഗിക്കുന്നുണ്ട്. ജില്ലയില്‍  കിടങ്ങൂര്‍, പാറമ്പുഴ, ഒറീസ ദമ്പതികള്‍ കൂട്ടക്കൊലപാതകം അടക്കം നിരവധി കേസുകളില്‍ ഇതര സംസ്ഥാനക്കാര്‍ പ്രതികളായിട്ടുണ്ട്.  പൂവന്തുരുത്തില്‍ ക്യാമ്പ് നടത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നു ഈസ്റ്റ് എസ്‌ഐ യു. ശ്രീജിത്ത് പറഞ്ഞു.

Related posts