അസംഘടിത മേഖലയില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാതെ ആയിരക്കണക്കിനു തൊഴിലാളികള്‍; അരൂരില്‍ മരിച്ച നേപ്പാളി സ്വദേശികളുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരത്തുക ലഭിക്കില്ല

സിജോ പൈനാടത്ത്
KLM-BENGALIEES
കൊച്ചി: അരൂര്‍-കുമ്പളം പാലത്തില്‍നിന്നു വാന്‍ കായലിലേക്കു വീണു മരിച്ച നേപ്പാളി സ്വദേശികളായ നാലു തൊഴിലാളികളുടെ ബന്ധുക്കള്‍ക്കും വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള നഷ്ടപരിഹാര തുക ലഭിക്കില്ല. മരിച്ച നാലുപേരും ഈ ഇന്‍ഷ്വറന്‍സില്‍ അംഗങ്ങളായിരുന്നില്ല എന്നതാണ് ഇതിനു കാരണം. ഇന്‍ഷ്വറന്‍സുള്ള തൊഴിലാളി ജോലിക്കിടെ മരിച്ചാല്‍ എട്ടു ലക്ഷം രൂപ വരെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.

തൊഴിലാളിയുടെ പ്രായം മാനദണ്ഡമാക്കി ഇന്‍ഷ്വറന്‍സ് തുകയില്‍ വ്യത്യാസമുണ്ടാകും. അപകടത്തില്‍പ്പെട്ടശേഷമുള്ള ചികിത്സയ്ക്ക് അരലക്ഷം രൂപ വരെ ലഭിക്കുമെന്നും ജോയിന്റ് ലേബര്‍ കമ്മീഷണര്‍ നാരായണന്‍ നമ്പൂതിരി പറഞ്ഞു. അരൂര്‍ അപകടത്തില്‍ മരിച്ച നാലു നേപ്പാളി സ്വദേശികളും വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ഇന്‍ഷ്വറന്‍സ്, മൈഗ്രന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സ്കീം എന്നിവയുടെ ഭാഗമല്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട ആനുകൂല്യം ഇവരുടെ ബന്ധുക്കള്‍ക്കു ലഭിക്കില്ലെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്ഇ) ലേബര്‍ ആന്‍ഡ് മൈഗ്രേഷന്‍ യൂണിറ്റിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു അറിയിച്ചു.

അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള അവരുടെ അവകാശങ്ങളെക്കുറിച്ചു ബോധവത്കരണം നടത്തുന്നതിനു തൊഴില്‍വകുപ്പിന്റെ ഇടപെടല്‍ ആവശ്യമാണെന്നും ജോര്‍ജ് മാത്യു പറഞ്ഞു. വാഹനാപകടമെന്ന നിലയില്‍ മോട്ടോര്‍വാഹന വകുപ്പ് മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം മാത്രമായിരിക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കു ലഭിക്കുക. അരൂര്‍ അപകടത്തില്‍ നാലു നേപ്പാളികളടക്കം അഞ്ചു പേരാണു മരിച്ചത്. നാലു നേപ്പാളികള്‍ക്കു പരിക്കേല്‍ക്കുകയുംചെയ്തു. പരിക്കേറ്റവരും ഇന്‍ഷ്വറന്‍സില്‍ ചേര്‍ന്നിരുന്നില്ല. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാതെ അസംഘടിത തൊഴില്‍മേഖലകളില്‍ സംസ്ഥാനത്തുള്ളത് ആയിരക്കണക്കിനു ഇതരസംസ്ഥാന തൊഴിലാളികളാണ്. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യക്കാരും ഇവരില്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിക്കുന്ന തൊഴിലാളികള്‍ക്കു ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതികളുടെ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണെ്ടന്നു തൊഴിലുടമകള്‍ക്കു തൊഴില്‍വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ തൊഴിലുടമകള്‍ ഏറെയും ഇത്തരം ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍നിന്ന് അകന്നുനില്‍ക്കുകയാണു പതിവ്. തൊഴിലാളിയെ സംബന്ധിക്കുന്ന വിവിധ രേഖകള്‍ ഹാജരാക്കല്‍, തൊഴിലിടങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കല്‍, പണച്ചെലവ് തുടങ്ങിയ കാരണങ്ങളുടെ പേരിലാണു മാറിനില്‍ക്കുന്നത്. നിര്‍മാണമേഖലയില്‍ താരതമ്യേന അപകടസാധ്യതയുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കുപോലും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല.

മുപ്പതു രൂപ മാത്രമാണു സംസ്ഥാന സര്‍ക്കാരിന്റെ മൈഗ്രന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സ്കീമില്‍ അംഗങ്ങളാകാന്‍ തൊഴിലാളി അടയ്‌ക്കേണ്ടത്. മുപ്പതു രൂപ തൊഴിലുടമയും അടയ്ക്കണം. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള ഈ സ്കീമില്‍ വിവിധ സന്നദ്ധസംഘടനകളുടെ ബോധവത്കരണത്തിന്റെ ഫലമായി ഒരുവിഭാഗം അന്യസംസ്ഥാന തൊഴിലാളികള്‍ അംഗങ്ങളായിട്ടുണ്ട്.

Related posts