അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ 40 വിദ്യാര്‍ഥിനികളെ യാത്രി നിവാസിലേക്ക് മാറ്റി

KNR-KUTTIKALകണ്ണൂര്‍: കിടുന്നുറങ്ങാന്‍പോലും ഇടമില്ലാതെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ നാല്‍പതോളം വിദ്യാര്‍ഥിനികളെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹോസ്റ്റലിനു സമീപത്തെ യാത്രിനിവാസിലേക്കു മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെയാണ് ഇന്നലെ വൈകുന്നേരം നാലോടെ യാത്രിനിവാസിലേക്കു മാറ്റിയത്.

എട്ടാംക്ലാസിലെ 30 ഉം ഒമ്പതാംക്ലാസിലെ 10 ഉം കുട്ടികളെയാണ് മാറ്റിയത്. ആകെ 190 കുട്ടികള്‍ താമസിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കിടന്നുറങ്ങാനും പഠനത്തിനും സൗകര്യങ്ങളില്ലാതെ വിദ്യാര്‍ഥികള്‍ വീര്‍പ്പുമുട്ടുന്നതായി കാണിച്ച് ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുറിയില്‍ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നു ഈമാസം ആദ്യം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളെ മാറ്റിയത്.

നിലവില്‍ ഹോസ്റ്റലിലെ ഒരോ ുമുറിയിലും 15 പെണ്‍കുട്ടികള്‍ വീതമാണ് കിടന്നുറങ്ങുന്നത്. കുട്ടികള്‍ക്ക് നിന്നുതിരിയാന്‍പോലും സ്ഥലമില്ലാതെ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലായിരുന്നു. പകര്‍ച്ചവ്യാധി എളുപ്പത്തില്‍ പിടിപ്പെടുന്നതിനും ഇതു വഴിവച്ചിരുന്നു. യാത്രി നിവാസില്‍ നാലുകുട്ടികള്‍ക്ക് ഒരുമുറി എന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

നിലവിലുള്ള ഹോസ്റ്റലിനു സമീപം പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ യാത്രിനിവാസിലെ കുട്ടികളെ ഹോസ്റ്റലിലേക്ക് തിരിച്ചെത്തിക്കും. ഇവര്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഹോസ്റ്റലില്‍ തന്നെ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts