കോട്ടയം: നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയ ആകാശനടപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 16ന് ആരംഭിക്കും. ജനുവരിയില്‍ നിര്‍മാണം ആരംഭിക്കുകയും പിന്നീട് മുടങ്ങിപ്പോകുകയും ചെയ്ത പദ്ധതിക്കാണു വീണ്ടും ജീവന്‍ വയ്ക്കുന്നത്. രണ്ടാംഘട്ട നിര്‍മാണത്തിനു മുന്നോടിയായി ആറിനു വിവിധ വകുപ്പുകളുടെ യോഗം ചേരും. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു ആകാശപ്പാത. തെരഞ്ഞെടുപ്പിനു മുമ്പായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. അടിസ്ഥാന ജോലികള്‍ക്കുശേഷം നിര്‍മാണം മുടങ്ങി.
പദ്ധതി പ്രദേശത്തുകൂടി പോകുന്ന വൈദ്യുതിലൈനുകള്‍ മാറ്റുന്ന ജോലിയാണു നിര്‍മാണത്തിനു തടസമായി അധികൃതര്‍ പറഞ്ഞിരുന്നത്. ആദ്യഘട്ടമായി വൈദ്യുതി ലൈനുകള്‍, കേബിളുകളാക്കി ഭൂമിക്കടിയിലൂടെ കടത്തിവിടും. ഇതിനായി കെഎസ്ഇബിക്ക് 28 ലക്ഷം രൂപ നല്‍കി. കേബിളുകള്‍ ഭൂമിക്കടിയിലാക്കാന്‍ ഒരാഴ്ച സമയം വേണമെന്നു കെഎസ്ഇബി ആവശ്യപ്പെട്ടു. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ നിര്‍മാണം നടത്താനാണു തീരുമാനം. ഈ സമയത്തു നഗരത്തില്‍ പോലീസ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തും.
പ്രദേശത്തെ പൈപ്പ് ലൈനുകള്‍ മാറ്റാന്‍ വാട്ടര്‍ അതോറിറ്റിക്ക് ഏഴുലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇതിനാവശ്യമായ അപേക്ഷകള്‍ പോലും വാട്ടര്‍ അതോറിറ്റി നല്കിയിട്ടില്ല. ആറിനു ചേരുന്ന യോഗത്തില്‍ വര്‍ക്ക് ലിസ്റ്റുകള്‍ കൈമാറും. കേബിളുകള്‍ മാറുമ്പോള്‍ മറ്റുവകുപ്പുകളിലെ ജീവനക്കാരുടെ സാന്നിധ്യമുണ്ടാകണമെന്നും തീരുമാനമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന, സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ഗോപകുമാര്‍, കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബാബുജാന്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍, വിവിധവകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.