ആക്ഷന്‍ ഹീറോ ഷൈന്‍

shineവീട്ടുമുറ്റത്തെ മാവില്‍ കല്ലെറിഞ്ഞ കുട്ടിയെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചുവെന്ന പരാതിയിലെ പ്രതിയായ സ്റ്റൈലിഷ് വീട്ടുടമയെ ആക്്ഷന്‍ ഹീറോ ബിജു കണ്ടവര്‍ മറക്കാനിടയില്ല. സ്‌റ്റേഷനിലേക്കു വിളിപ്പിച്ചപ്പോള്‍ സ്ഥലത്തില്ലെന്നു പറഞ്ഞു മുങ്ങിയ വിരുതനെ എസ്‌ഐ ബിജു തന്ത്രപൂര്‍വം കുടുക്കുന്നതും ഏറെ കൈയടി നേടി. വീട്ടുടമ സിംസണായി വേഷമിട്ട കോട്ടയം മാന്നാനം സ്വദേശി ഷൈന്‍ സി. ജോര്‍ജിന്റെ പേരിലുള്ള തിളക്കത്തിന് അര്‍ഥമുണ്ടായത് ഇപ്പോഴാണ്, അതെ… ഷൈനും താരത്തിളക്കം.

ഷൈനിന്റെ ജീവിതകഥ തുടങ്ങുന്നത് കോട്ടയത്തെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ്. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള നമ്മുടെ കഥാനായകനു മെക്കാനിക് ആകണമെന്ന വാശിയൊന്നുമില്ലായിരുന്നു. പക്ഷേ, ബൈക്കുകളോടു പ്രണയമായിരുന്നു. അങ്ങനെ ജീവിതം വര്‍ക്ക്‌ഷോപ്പിലെത്തി. ക്രമേണ അതിനോടു പൊരുത്തപ്പെട്ടു. അവിടത്തെ വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി നാടകാഭിനയം, ഗാനമേള, മിമിക്രി. പിന്നീടു തട്ടകം റാന്നിയിലായി. അനിയനും കൂട്ടുകാരുമൊക്കെയായി വര്‍ക്ക്‌ഷോപ്പില്‍ തന്നെ താമസിച്ചു ഭക്ഷണമൊരുക്കി അവിടെത്തന്നെ കൂടി.

ഏഴു വര്‍ഷം മുമ്പാണ് സിനിമയില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി പോയിത്തുടങ്ങിയത്; തുടക്കം പോക്കിരിരാജയില്‍. കസിനായ നിക്‌സണ്‍ സി.ജോര്‍ജാണ് സിനിമയിലേക്കു വഴിതുറന്നത്. എറണാകുളത്തു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന റഫീക്ക്, വിനോദ്, അനീഷ് എന്നീ സുഹൃത്തുക്കളാണ് പിന്നീട് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്. ഈ ലുക്ക് വച്ച് കിട്ടിയതിലേറെയും ഗുണ്ടാ സെറ്റപ്പിലുള്ള വേഷങ്ങളെന്നു ഷൈന്‍. ജൂണിയര്‍ ആര്‍ട്ടിസ്റ്റായി പോയാല്‍ ഫുഡ് കിട്ടും, വൈകിട്ടു ചെറിയൊരു തുകയും.. അതുകൊണ്ടൊന്നും കാര്യങ്ങള്‍ നടന്നുപോകില്ല.  വര്‍ക്ക്‌ഷോപ്പില്‍ വിയര്‍ത്തു നേടുന്ന പണം ദുരുപയോഗപ്പെടുത്താതെ സൂക്ഷിച്ചതുകൊണ്ട് കാര്യങ്ങള്‍ നീങ്ങി…

ഇതിനിടെ ആക്്ഷന്‍ ഹീറോ ബിജുവിന്റെ പരസ്യം കണ്ട് ഫോട്ടോ അയച്ചിരുന്നു. പക്ഷേ, വിളിച്ചില്ല. അങ്ങനെയിരിക്കെ ഒരുദിവസം റഫീക്കിന്റെ കോള്‍. ഏതായാലും ഫോട്ടോ അയച്ചതല്ലേ, ഓഡിഷനു വന്നുനോക്ക്.. അങ്ങനെ ഓഡിഷനു പോയി. വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന പയ്യന്‍ രണ്ടു ദിവസം വരാതെയാകുന്നു. അവനെ പിന്നീടു കാണുമ്പോള്‍ വഴക്കുപറയുന്ന രംഗം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. 1983 പോലെ ഒരു പടം ചെയ്ത ആളിന്റെ സിനിമയില്‍ എന്തുവേഷം കിട്ടിയാലും ചെയ്യാന്‍തയാറായിരുന്നു. പിന്നെയും ചില ദിവസങ്ങള്‍ കടന്നു പോയി. എന്നും സെറ്റില്‍ പോകും, വൈകിട്ടു മടങ്ങും. ഒരുദിവസം രണ്ടും കല്പിച്ച് അകത്തുകയറി ചോദിച്ചു… എന്തായി സര്‍? നിനക്ക് ഇംഗ്ലീഷ് അറിയാമോ….? അത്യാവശ്യമൊക്കെ..

കുറച്ചുദിവസങ്ങള്‍ക്കുശേഷം വീണ്ടും വിളിപ്പിച്ചു. ജോജു, പ്രജോദ് കലാഭവന്‍ എന്നിവരൊക്കെയുണ്ട് സെറ്റില്‍. ആരോ ഉറക്കെ വിളിച്ചു.. ഹലോ ഷൈന്‍.സി.ജോര്‍ജ്..! വിളിച്ചത് ആക്്ഷന്‍ ഹീറോയില്‍ മിനിമോന്‍ പോലീസായി വേഷമിട്ട ജോജു സാര്‍. സിനിമയില്‍ വേഷമുള്ളതിന്റെ ആദ്യ സൂചന അദ്ദേഹത്തില്‍ നിന്ന് അന്നു വൈകിട്ടു കിട്ടി.

ജീപ്പില്‍നിന്ന് ഇറക്കി സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന സീനാണ് ആദ്യമെടുത്തത്. ചെയ്തു കഴിഞ്ഞപ്പോള്‍ എബ്രിഡ് സാര്‍ ഓകെ പറഞ്ഞു.  പടത്തില്‍ അഭിനയിക്കാന്‍ പോയിട്ട് ഒരു ഡയറക്ടറുമായി ജീവിതത്തില്‍ അന്നാദ്യമായി സംസാരിച്ചു.നിവിനുമായും അടുത്തിടപഴകി. ചിത്രീകര ണത്തിനിടെ കഴിക്കാന്‍ കൊണ്ടുവന്ന ഐറ്റംസ് നിവിന്‍ ഞങ്ങളുമായി പങ്കുവച്ചു. തമാശകള്‍ പറഞ്ഞു. സ്‌നേഹമുള്ള മനുഷ്യന്‍. സിംപിള്‍. അതുപോലെതന്നെ ഷൈന്‍സാറും, സാധാരണ പച്ച മനുഷ്യന്‍. എല്ലാവരും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍.

ആക്്ഷന്‍ ഹീറോ ആദ്യം കണ്ടത് എറണാകുളം പത്മതിയറ്ററില്‍. പിന്നീടു കുടുംബത്തോടൊപ്പം കോട്ടയത്തെ തിയറ്ററില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ അവിശ്വസനീയം. തിയറ്ററിലെ മാനേജരും ജീവനക്കാരും സ്‌നേഹത്തോടെ എതിരേറ്റു. വിദേശത്തും  ഇപ്പോള്‍ ആരാധകര്‍ ഏറെ. താരത്തിന്റെ അമ്മാവനും അമ്മായിയും മറ്റുമാണ് എന്ന് അഭിമാനിക്കുന്നവരാണ് അവിടെ പലരും. കൂടെനിന്നു സെല്‍ഫിയെടുക്കുന്നു. വെള്ള കുറ്റിത്താടി ലുക്ക്് ആളുകള്‍ തിരിച്ചറിയുന്നു.

ഭാര്യ ജാന്‍സി. മക്കള്‍ റോസ് മേരി, എയ്ഞ്ചല്‍ മേരി, ഐനാ മേരി. മൂവരും വിദ്യാര്‍ഥികള്‍

വീടിനോടു ചേര്‍ന്നാണ് വര്‍ക്ക്‌ഷോപ്പ്. പണിക്കാരില്ല. ഞാന്‍ തന്നെയാണ് പണിയുന്നത്. സിനിമയുള്ളപ്പോള്‍ വര്‍ക്ക്‌ഷോപ്പ് അടച്ചിട്ടു പോകും.  സിനിമയില്ലാതെ വീട്ടിലിരിക്കുമ്പോള്‍ കഞ്ഞികുടിക്കേണ്ടേ. ഇതല്ലാതെ വേറെ സാമ്പത്തികമൊന്നുമില്ലല്ലോ…ഷൈന്‍ മനസു തുറന്നു.

സൈറ്റിലെത്തിയാല്‍ നമുക്കു ചെയ്യാനുള്ളതു ഭംഗിയായി ചെയ്യുക. പോരുക. അവിടത്തെ കാര്യങ്ങള്‍ സംസാരിക്കാനോ കേള്‍ക്കാനോ പാടില്ല… അതാണു സിനിമ. ജിമ്മിലൊക്കെ പോയി നന്നായി വര്‍ക്ക്ഔട്ട് ചെയ്യുന്നു. ഇപ്പോഴും ജൂണിയര്‍ ആര്‍ട്ടിസ്റ്റായി പോകുന്നുണ്ട്. ഓഡിഷനുകളില്‍ പങ്കെടുക്കുന്നു. ശുഭാപ്തിവിശ്വാസമുണ്ട്. 100 വയസായാലും ഞാന്‍ റെഡി. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിച്ചാല്‍ അതിനൊപ്പം നമ്മളും രക്ഷപ്പെടും.. ഷൈനിന്റെ വാക്കുകളും തിളങ്ങുകയാണ്, ആ പേരിനു കൈവന്ന താരത്തിളക്കത്തിനൊപ്പം. (ഷൈന്‍ സി.ജോര്‍ജ് ഫോണ്‍…9447355712)

ടി.ജി. ബൈജുനാഥ്‌

Related posts