ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ അധിക്ഷേപിക്കുക, ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റ് ആണ്, എല്ലാ വ്യവസായങ്ങള്‍ക്കുമുള്ള നടപ്പുരീതി സിനിമയ്ക്കില്ല, റിമ കല്ലിങ്കല്‍ തുറന്നുപറയുന്നു

ആളുകള്‍ തന്നെ ചന്തപ്പെണ്ണ് എന്നുവിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമാ കല്ലിങ്കല്‍. ഏറ്റവും നന്നായി ജോലിചെയ്യുന്നവരെയാണ് ആളുകള്‍ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും സിനിമാ താരം പറഞ്ഞു. സൂര്യാ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഏല്ലാ വ്യവസായങ്ങള്‍ക്കും ഒരു നടപ്പ് രീതിയുണ്ട്. എന്നാല്‍ ഇത്രയും വലിയ സിനിമാ വ്യവസായത്തിന് അതില്ല. അതിനാല്‍ സിനിമാ വ്യവസായത്തിന് പ്രാക്ടീസ് മാന്വല്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഡബ്ല്യുസിസി. സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്താനും ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള നടത്താന്‍ പദ്ധതിയുണ്ടെന്നും റിമാ കല്ലിങ്കല്‍ വ്യക്തമാക്കി.

സ്ത്രീപക്ഷ സിനിമകള്‍ക്ക് ഡബ്ല്യുസിസി അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും, ഡബ്ല്യുസ.സിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും റിമ പറഞ്ഞു. മലയാള സിനിമാ വ്യവസായത്തെ ശക്തമായി നിരീക്ഷിക്കുകയും, മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയായിരിക്കും ഡബ്ല്യു.സി.സി എന്നും റിമ പറഞ്ഞു.

കുലസ്ത്രീകള്‍ ഫെമിനിച്ചികള്‍ എന്ന ടാഗുകളോട് എനിക്ക് പ്രശ്നമുണ്ട്. ജനിച്ചു വളര്‍ന്ന സാഹചര്യം അനുസരിച്ച് എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഈ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി സംവദിച്ച് നമുക്ക് മുന്‍പോട്ട് പോകാം.

കേരളത്തില്‍ ഇനിയും നവോത്ഥാനം ബാക്കിയുണ്ട്. ഇനിയുള്ള തലമുറ എങ്ങനെയുള്ള സ്ഥലത്ത് ജീവിക്കണം എന്ന് തീരുമാനിക്കാന്‍ ചരിത്രം നമുക്ക് ഒരിടം തന്നിരിക്കുകയാണ്. ഇതിന് പിന്‍ബലമായിട്ടൊരു ഇടതു പ്രത്യയശാസ്ത്രം ഉണ്ട്, ഭരണഘടന ഉണ്ട്, നല്ല നട്ടെല്ലുള്ള ആളുകള്‍ ഉണ്ടെങ്കില്‍ അത് നടക്കും- റിമ കൂട്ടിച്ചേര്‍ത്തു.

Related posts