കോട്ടയം: അതിരമ്പുഴയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു ചാക്കില്‍ കെട്ടി റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയായ ബഷീര്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യ ഷെമിയുടെ കൈ തല്ലിയൊടിച്ചതായി അയല്‍ക്കാര്‍ പറഞ്ഞതായി പോലീസ്. വിദേശത്തു നഴ്‌സായി ജോലി ചെയ്യുന്ന ഷെമി വീട്ടാവശ്യങ്ങള്‍ക്കായി നല്‍കിയ നാലു ലക്ഷത്തോളം രൂപ ബഷീര്‍ ധൂര്‍ത്തടിച്ചിരുന്നു. പിന്നീട് നാട്ടിലെത്തിയ ഷെമി പണം എന്തു ചെയ്‌തെന്നു അന്വേഷിച്ചപ്പോഴാണ് പ്രകോപിതനായ ബഷീര്‍ ഷെമിയുടെ കൈതല്ലിയൊടിച്ചത്. പിന്നീട് ഇവരുടെ വീട്ടുകാര്‍ ചേര്‍ന്നു പ്രശനം പരിഹരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബഷീര്‍- ഷെമി ദമ്പതികള്‍ക്ക് മക്കളില്ല. കുന്നുകുളത്ത് ഇവര്‍ താമസമാക്കിയശേഷം ഷെമി രണ്ടു തവണ വന്നിട്ടുള്ളതായി പറയുന്നു.
അതിരമ്പുഴ കൊലപാതകം: പ്രതിയെ ഇന്നു തെളിവെടുപ്പിനു കൊണ്ടുപോകും
കോട്ടയം: ഗര്‍ഭിണിയായ യുവതിയെ കൊന്നു ചാക്കില്‍ കെട്ടി റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയായ ഖാദര്‍ യൂസഫി (ബഷീര്‍- 42)നെ തെളിവെടുപ്പിനായി ഇന്നു അതിരമ്പുഴയില്‍ എത്തിക്കും. കൊലനടത്തിയ വീട്ടിലും മൃതദേഹം ഉപേക്ഷിച്ച റബര്‍ തോട്ടത്തിലും ബഷീറിനെ ഇന്നു ഉച്ചകഴിഞ്ഞു എത്തിച്ചു തെളിവെടുപ്പു നടത്തും. റബര്‍ തോട്ടത്തില്‍ കാണപ്പെട്ട മൃതദേഹം അമ്മഞ്ചേരി കന്നുകുളം നെടിയകാലായില്‍ തമ്പാന്റെ മകള്‍ അശ്വതി (21)തന്നെയാണെന്ന് ഇന്നു ലഭിക്കുന്ന ഡിഎന്‍എ ഫലത്തില്‍ തീര്‍ച്ചയായാല്‍ കസ്റ്റഡിയുള്ള ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ശനിയാഴ്ച രാത്രി ബഷീര്‍ വീടിനു പിന്‍വശത്തെ മുറിയില്‍ ഭിത്തിയിലിടിച്ചും കഴുത്തില്‍ മുറുക്കിയുമാണ് അശ്വതിയെ കൊലപ്പെടുത്തിയത്. അന്നു രാത്രിയും ഞായറാഴ്ച പകലും മൃതദേഹം വീട്ടില്‍ സൂക്ഷിക്കുകയും പൊതിഞ്ഞുകെട്ടി കാറിന്റെ ഡിക്കിയില്‍ കയറ്റി ഞായറാഴ്ച രാത്രി ഒമ്പതിന് അതിരമ്പുഴയിലെ റബര്‍ തോട്ടത്തില്‍ തള്ളിയതായി പ്രതി സമ്മതിച്ചുവന്നു പോലീസ് പറഞ്ഞു. അശ്വതിയുടെ അമ്മ സിന്ധുവിന്റെ രക്തസാമ്പിളാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇത് അശ്വതിയുടേതുമായി യോജിച്ചാല്‍ മൃതദേഹം അശ്വതിയുടേതാണെന്നു ഉറപ്പാക്കും. തുടര്‍ന്ന് ഇന്ന് ബഷീറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പു പൂര്‍ത്തിയാക്കുകയും മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിച്ച് ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ കേസിന്റെ നാള്‍വഴി വിശദീകരിക്കുകയും ചെയ്യും.
അയല്‍വാസിയായ അശ്വതി വഴിവിട്ട ബന്ധത്തില്‍ ഗര്‍ഭിണിയാകുകയും തുടര്‍ന്നു ഒമ്പതു മാസമായി പലയിടങ്ങളില്‍ ഒളിച്ചുപാര്‍പ്പിക്കുകയുമായിരുന്നു. തൊട്ടു ചേര്‍ന്നുള്ള വീട്ടുകാര്‍ അറിയാതെ അശ്വതി ഖാദറിന്റെ വീട്ടില്‍ മൂന്നു മാസമായി കഴിയുന്നുണ്ടായിരുന്നു. രാവിലെ യുവതിയെ വീടിനുള്ളിലാക്കി ഗേറ്റ് പൂട്ടി ബൈക്കില്‍ കോട്ടയത്ത് ജോലിക്കു പോകുകയായിരുന്നു പതിവ്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭാര്യ അടുത്തയാഴ്ച മടങ്ങുന്നതായി ഖാദര്‍ അറിയുകയും ഇവര്‍ വരുന്നതിനു മുന്‍പ് അശ്വതിയുടെ പ്രസവം നടക്കില്ലെന്നും മനസിലാക്കിയതോടെ ശനിയാഴ്ച രാത്രി കൊലനടത്തി മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്. ഭാര്യയുടെ വരവിനു മുമ്പു പ്രസവും നടന്നാല്‍ കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു ധാരണ. താന്‍ അവിവാഹിതനാണെന്നാണ് ബഷീര്‍ അശ്വതിയെ ധരിപ്പിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
ആത്മ സുഹൃത്തുക്കളായിരുന്ന ബഷീറും തമ്പാനും വീട്ടുമുറ്റത്തിരുന്നു വൈകുന്നേരങ്ങളില്‍ പതിവായി മദ്യപിച്ചിരുന്നു. അശ്വതിയെ കൊലപ്പെടുത്തി വീട്ടില്‍ ചാക്കില്‍ കെട്ടിവച്ചശേഷം ഞായറാഴ്ചയും പകല്‍ 400 രൂപ തമ്പാനെ ഏല്പിച്ചു മദ്യം വാങ്ങി ഇരുവരും പങ്കുവച്ചതായി പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ ആറന്‍മുളയെ ബന്ധുവീട്ടില്‍ തയ്യല്‍പഠിക്കാന്‍ പോയ അശ്വതിയെ രണ്ടാഴ്ചയ്ക്കുള്ളില്‍ കാണാതാവുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴഞ്ചേരി പോലീസ് ഇപ്പോഴും അന്വേഷണം നടത്തിവരികയുമാണ്.
അമ്മഞ്ചേരിയിലെ വീട്ടില്‍ കോഴഞ്ചേരി പോലീസ് അന്വേഷിച്ചുവന്നപ്പോഴൊക്കെ മകള്‍ ആര്‍ക്കെങ്കിലും ഒപ്പം പോയതാകാമെന്നതിനാല്‍ ആശങ്കയില്ലെന്ന മറുപടിയാണു തമ്പാനും ഭാര്യ സിന്ധുവും നല്കിയിരുന്നത്. എറണാകുളം, ഭോപ്പാല്‍ എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞശേഷം മേയ് മുതല്‍ അശ്വതി മടങ്ങിയെത്തി വീട്ടുകാര്‍ അറിയാതെ ബഷീറിന്റെ വീട്ടില്‍ കഴിയുകയായിരുന്നു. നാടുവിട്ടുള്ള യാത്രകള്‍ക്ക് സഹായവും സൗകര്യവും നല്‍കിയിരുന്നത് ബഷീറായിരുന്നു പോലീസ് സംശയിക്കുന്നു.