ആരായിരുന്നു ആ സ്ത്രീ? ജിഷ തര്‍ക്കം നടത്തിയതു ഈ സ്ത്രീയുമായെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി

jishaആലുവ: സംസ്ഥാന പോലീസിന്റെ സകല മിടുക്കും സാങ്കേതിക വിദ്യയുമെടുത്തു പ്രയോഗിച്ചുകൊണ്ടും നാട്ടുകാരുടെ സഹകരണം തേടിയും നടത്തിവരുന്ന അന്വേഷണത്തില്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസിന് തുമ്പുണ്ടാക്കാന്‍ കഴിയുന്നില്ല.  ഏറ്റവും ഒടുവില്‍ കൊലപാതകത്തില്‍ ഒരു അജ്ഞാത സ്ത്രീക്ക് പങ്കുള്ളതായി സംശയത്തിലെത്തിയിരിക്കുകയാണ്. ജിഷയുമായി പരിചയമുള്ള ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വന്നുപോയിരുന്നതായി സമീപവാസികള്‍ നല്‍കി സൂചനയാണ് അന്വേഷണം ആ ദിശയില്‍ കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കൊല്ലപ്പെട്ട ദിവസം ജിഷയുടെ വീട്ടില്‍ പുറത്തു നിന്നുള്ള സ്ത്രീകളാരെങ്കിലും വന്നിരുന്നോയെന്ന് നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്.

അതേസമയം, ഈ അജ്ഞാത സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളടക്കം നിര്‍ണായകമായ പലകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമായ മറുപടി നല്‍കാത്തത് അന്വേഷണ സംഘത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ്. ജിഷയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമ്മയ്ക്കും സഹോദരി ദീപയ്ക്കും കേസിന് സഹായകമാകുന്ന പല വിവരങ്ങളും നല്‍കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് പോലീസ്. ഓരോ ഘട്ടത്തിലും ഇവരില്‍ നിന്നും മൊഴിയെടുക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ഈ നിംഗത തുടര്‍ന്നാല്‍ ഇവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് ആലോചിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കേസിന്റെ പോക്ക്.

കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ലഭിച്ച രക്തവും ഉമിനീരും, തൊലിയിലെ കോശങ്ങളും ഡിഎന്‍എ പരിശോധന നടത്തി പുരുഷന്റേതാണെന്ന് നേരത്തെ സ്ഥിരീകരിച്ചതാണ്. അതുകൊണ്ട് തന്നെ പുരുഷ കൊലയാളിയെ തേടിയായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. സ്ത്രീയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവുണ്ടായിരിക്കുകയാണ്. നാട്ടുകാര്‍ കണ്ടതായി പറയുന്ന അജ്ഞാതസ്ത്രീ സെക്‌സ് റാക്കറ്റിലെയോ മറ്റോ കണ്ണിയായിരുന്നോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. കൃത്യം നടത്തിയത് പുരുഷനാണെങ്കിലും കൊലപാതകത്തിലേയ്ക്ക് നയിച്ചതിനു പിന്നില്‍ ഒരു സ്ത്രീയുടെ പ്രേരണ ഉണ്ടാകാമെന്ന നിഗമനവും പോലീസ് തള്ളിക്കളയുന്നില്ല.

എന്നാല്‍, കൊലയാളി അന്യസംസ്ഥാനക്കാരനാണ് എന്ന നിലപാടില്‍ അന്വേഷണ സംഘം വീണ്ടും എത്തിയിരിക്കുകയാണ്. ബംഗാള്‍, അസം, ഒറീസ എന്നിവിടങ്ങളിലേക്ക് പോയ പോലീസ് അവിടെ അന്വേഷണം നടത്തിയിരുന്നു.
കൊല നടന്നതിന് തൊട്ടുപിന്നാലെ  പെരുമ്പാവൂര്‍ ഭാഗത്തു നിന്നും മുങ്ങിയവരെ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷിക്കാനാണ് പോലീസ് തീരുമാനം. അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള പി.എന്‍. ഉണ്ണിരാജ എറണാകുളം റൂറല്‍ എസ്പിയായി ചുമതലയേറ്റ ശേഷം ജില്ലയിലെ അന്യസംസ്ഥാനക്കാരുടെ ഡാറ്റബാങ്ക് ഉണ്ടാക്കുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. അന്യസംസ്ഥാനക്കാരായ വാടക കൊലയാളികളെ ഉപയോഗിച്ചും കൃത്യം നടത്തിയിരിക്കാം എന്ന സാധ്യത പോലീസ് തള്ളി കളയുന്നില്ല.

Related posts