ആരോപണങ്ങള്‍ ഇടതു സ്ഥാനാര്‍ഥി ശരിവയ്ക്കുന്നു: യുഡിഎഫ്

UDFവടകര: കുറ്റിയാടി മണ്ഡലത്തിന്റെ വികസന പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ എംഎല്‍എ കാര്യമായി ഒന്നും ചെയ്തില്ലെന്ന യുഡിഎഫിന്റെയും സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളയുടെയും വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇടതു സ്ഥാനാര്‍ഥിയുടെ പ്രസ്താവനകളെന്ന് യുഡിഎഫ് കുറ്റിയാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു സഹായവും ചെയ്തില്ലെന്നാണ് എംഎല്‍എ പറയുന്നത്. കേരളത്തിലെ ഒരു എല്‍ഡിഎഫ് എംഎല്‍എയും ഉന്നയിക്കാത്ത ആരോപണമാണ് ഇത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ മണ്ഡലങ്ങളിലും വികസനമെത്തിക്കാന്‍ പ്രയത്‌നിച്ച സര്‍ക്കാരാണ് യുഡിഎഫിന്റേത്. കുറ്റിയാടിക്കു വേണ്ടി എന്തെങ്കിലും ചെയ്യാനോ സര്‍ക്കാരില്‍ ഉന്നയിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാനോ ശ്രമിക്കാത്ത എംഎല്‍എ അഞ്ചുവര്‍ഷവും രാഷ്ട്രീയം കളിച്ച് നടക്കുകയായിരുന്നുവെന്നു യുഡിഎഫ് കുറ്റപ്പെടുത്തി.

കാര്‍ഷിക മണ്ഡലമായ കുറ്റിയാടിയിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതിരൂപരേഖ പോലും സംസ്ഥാന സര്‍ക്കാറിന്റെ മുന്നില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വെക്കാന്‍ എഎല്‍എക്കു കഴിഞ്ഞിട്ടില്ല. ഏതെങ്കിലുമൊരു പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എയെ യുഡിഎഫ് വെല്ലുവിളിച്ചു.

അഞ്ചുവര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നു പറയുന്ന കെ.കെ. ലതിക അതിനു മുമ്പത്തെ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ മണ്ഡലത്തിനുവേണ്ടി എന്തുചെയ്‌തെന്നു പറയുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുറ്റിയാടി മണ്ഡലത്തില്‍ ഒന്നും ചെയ്യാത്ത എംഎല്‍എ സ്വന്തം കഴിവുകേടുകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാരിന്റെ മേല്‍ പഴിചാരുകയാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി കടമേരി ബാലകൃഷ്ണന്‍, ചെയര്‍മാന്‍ വി.എം. ചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ പി.എം. അബൂബക്കര്‍ര്‍, ട്രഷറര്‍ കെ.എം. ബാബു എന്നിവര്‍ പങ്കെടുത്തു.

Related posts