ആറന്മുള വള്ളസദ്യ വഴിപാടുകള്‍ ഏകജാലക സംവിധാനത്തില്‍ നടപ്പിലാക്കു

alp-aaranmulaപത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ ഭക്തരുടെ സൗകര്യാര്‍ഥം ഏകജാലക സംവിധാനത്തില്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വള്ളസദ്യകള്‍ പാക്കേജുകളായി തരംതിരിച്ചാകും ഈ വര്‍ഷം മുതല്‍ നടപ്പാലാക്കുക. ഈ വര്‍ഷത്തെ വള്ളസദ്യ ജൂലൈ 15 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നടക്കും. ഓഗസ്റ്റ് 21 നാണ് 51 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന  അഷ്ടമിരോഹിണി വള്ളസദ്യ. പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവുമാണ് ഇത്തവണ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നത്. ഒരു ദിവസം 12 വള്ളസദ്യകള്‍ മാത്രമായിരിക്കും നടത്തുക.

പാക്കേജ് അനുസരിച്ച് അടക്കേണ്ട തുകയില്‍ പള്ളിയോടത്തിനുള്ള ദക്ഷിണ ഒഴിച്ചുള്ള എല്ലാ ചിലവുകളും ഇതില്‍ അടങ്ങിയിരിക്കും. മുന്‍ കാലങ്ങളില്‍ വഴിപാടുകാരന് ആറായിരത്തോളം രൂപ അധിക ചെലവായി വന്നിരുന്നു. ഇതോടെ ഇത്തരം അനാവശ്യ ചെലവുകള്‍ക്ക് അവസാനമാകും. വഴിപാടുകാരന് പള്ളിയോടസേവാസംഘവുമായല്ലാതെ മറ്റാരുമായോ ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരിക്കുകയില്ല. വള്ളസദ്യകള്‍ക്ക്്് പള്ളിയോട സേവാസംഘത്തിന്റെ പാഞ്ചജന്യം ഓഫീസില്‍ 10000 രൂപ അടച്ച് ബുക്ക് ചെയ്യാം.

വഴിപാട് നടത്തുന്ന ഭക്തന്‍ പള്ളിയോടത്തിന്റെ പേര് നിര്‍ദേശിച്ചില്ലെങ്കില്‍ പള്ളിയോടത്തിന്റെ പേര് പള്ളിയോട സേവാസംഘം തീരുമാനിക്കും. ഇവര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും കരകളുമായിച്ചേര്‍ന്ന് പള്ളിയോട സേവാസംഘം നടത്തിക്കൊടുക്കും. സദ്യയുടെ സുഗമമായ നടത്തിപ്പിന് പള്ളിയോടത്തില്‍ കയറുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പാസ് നിര്‍ബന്ധമാക്കും.

പള്ളിയോട സേവാസംഘം അംഗീകരിച്ചവര്‍ മാത്രമായിരിക്കും ഇത്തവണയും സദ്യ ഒരുക്കുക. വള്ളസദ്യയുടെ പേരിലുള്ള അനാവശ്യമായി ദക്ഷിണ നല്‍കുന്ന സമ്പ്രദായം ഇത്തവണ മുതല്‍ അവസാനിപ്പിക്കുമെന്നും വള്ളസദ്യ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്നും പ്രസിഡന്റ് ഡോ. കെ. ജി. ശശിധരന്‍പിളള, സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, ഖജാന്‍ജി ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, ജോയിന്റ് സെക്രട്ടറി രാഹുല്‍രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related posts