ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകള്‍ ചത്തൊടുങ്ങിയതിന് കാരണം എച്ച് 5 എന്‍ 8 വൈറസ് രോഗം ബാധിച്ച താറാവുകളെ കൊല്ലും

PKD-DUCKആലപ്പുഴ: അപ്പര്‍ കുട്ടനാട്, കുട്ടനാടന്‍ മേഖലകളില്‍ കഴിഞ്ഞദിവസങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 5 എന്‍8 വൈറസ് മൂലമുള്ള പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. എടത്വായിലെ കര്‍ഷകന്റെ താറാവുകള്‍ കഴിഞ്ഞദിവസം കൂട്ടത്തോടെ ചത്തിരുന്നു. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ മൃഗ സംരക്ഷണ വകുപ്പ് തിരുവല്ല മഞ്ഞാടിയിലെ ലാബിലേക്ക് അയച്ചിരുന്നു.

ഇവിടെ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി ബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിവരം സ്ഥിരീകരിക്കുന്നതിന് ഭോപ്പാലിലെ കേന്ദ്ര ലാബിലേക്കും ബാംഗളൂരിലെ എസ് ആര്‍ഡിഡിഎല്‍ ലാബിലേക്കും സാമ്പിളുകള്‍ അയച്ചത്. ഇന്നലെ രാത്രിയോടെയാണ് പക്ഷിപ്പനി ബാധ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചത്.  എച്ച് 5 എന്‍8 വൈറസ് മനുഷ്യരിലേക്ക് പടരുന്നതല്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. 2014 നവംബറിലാണ് ജില്ലയില്‍ പക്ഷിപ്പനി ബാധ കണ്ടെത്തിയത്.

പതിനായിരക്കണക്കിന് താറാവുകളെയാണ് അന്ന് കൊന്നൊടുക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അന്ന് പക്ഷിപ്പനി പടര്‍ന്നിരുന്നു. എടത്വ, പള്ളിപ്പാട് വഴുതാനം എന്നിവിടങ്ങളിലാണ് താറാവുകള്‍ കഴിഞ്ഞദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. പള്ളിപ്പാട് 18 ദിവസം പ്രായമായ 5000ത്തോളംതാറാവിന്‍ കുഞ്ഞുങ്ങളാണ് ചത്തത്. ബാക്ടീരി ബാധമൂലം താറാവുകള്‍ ചാകുന്നത് സാധാരണയായതിനാല്‍ കര്‍ഷകര്‍ ആദ്യം ഇതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.

എന്നാല്‍ പിന്നീട് കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെയാണ് മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കുകയും സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തത്. രോഗ ബാധ കണ്ടെത്തിയ പ്രദേശത്തെ താറാവുകളെ കൊല്ലാനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചുവരുകയാണ്.

പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് രാവിലെ കളക്ടറേറ്റില്‍ അടിയന്തിര യോഗം വിളിച്ചി്ട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍, ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍, ആരോഗ്യ , റവന്യു വകുപ്പ് അധികൃതര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അപകടകരമായ വിധത്തില്‍ രോഗ ബാധ പടര്‍ന്നിട്ടില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഒരുമാസത്തോളം മഴ മാറിനിന്നതിനുശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തതുമൂലം അന്തരീക്ഷ ആര്‍ദ്രതയിലുണ്ടായ വ്യത്യാസമാകാം രോഗബാധപെട്ടെന്ന് പകരാന്‍ കാരണമെന്നാണ് പരമ്പരാഗത താറാവു കര്‍ഷകര്‍ സംശയിക്കുന്നത്.

മുഞ്ഞബാധയ്‌ക്കെതിരെ പ്രയോഗിച്ച കീടനാശിനികള്‍ കലര്‍ന്ന കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ തീറ്റാന്‍ ഇറക്കിയ താറാവുകളുടെ പ്രതിരോധ ശേഷി വന്‍തോതില്‍ കുറഞ്ഞതും ഇത്തരത്തില്‍ വ്യാപകമായി താറാവുകള്‍ ചാകുന്നതിന് കാരണമാകുന്നുവെന്ന സംശയവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. അമ്പലപ്പുഴ: തകഴി പഞ്ചായത്തിലെ കൊല്ലന്നോടി പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഒരാഴ്ച മുന്‍പ് നൂറോളം താറാവുകളാണ് ഈ പ്രദേശത്ത് ചത്തത്. തുടര്‍ന്നു നടന്ന പരിശോധനയിലാണ് എച്ച് 5, എന്‍8 ല്‍പ്പെട്ട പക്ഷിപ്പനി മൂലമാണ് താറാവുകള്‍ ചത്ത തെന്നു സ്ഥിരീകരിച്ചത്.2014ലും ഈ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിനു താറാവുകളാണ് അന്നു ചത്തൊടുങ്ങിയത്. ഇന്നു കളക്ടറേറ്റില്‍ ചേരുന്ന യോഗത്തിനു ശേഷം പ്രതിരോധ നടപടിയുള്‍പ്പടെ ഊര്‍ജിതമാക്കുമെന്ന് അധികാരികള്‍ പറഞ്ഞു.

Related posts