ആള്‍ക്കൂട്ടത്തിലൊരാളല്ല, നമ്മളില്‍ ഒരാള്‍; നന്മ… വിനയം… വിശ്വാസം…! സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളില്‍ തരംഗമായി സ്ലോഗനുകള്‍ അഥവാ ടാഗ് ലൈനുകള്‍

SALകോട്ടയം: സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളില്‍ തരംഗമായി സ്ലോഗനുകള്‍ അഥവാ ടാഗ് ലൈനുകള്‍. സിനിമയുടെ പോസ്റ്ററുകളിലായിരുന്നു മുമ്പ് സ്ലോഗനുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സ്ലോഗനുകള്‍ ഇലക്ഷന്‍ പോസ്റ്ററിലേക്കു ചേക്കേറി.

മുമ്പൊക്കെ ചില സ്ഥാനാര്‍ഥികളും ചില മുന്നണികളും മാത്രമാണ് സ്ലോഗന്‍സ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്തവണ മുന്നണി, പാര്‍ ട്ടി ഭേദമില്ലാതെ മത്സരരംഗത്തുള്ളവരെല്ലാം സ്ലോഗന്‍സ് ഉപയോഗിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും പൊതു സ്ലോഗന്‍സ് തന്നെ നേരത്തെ പ്രചാരണായുധമാക്കിയിരുന്നു.

സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം, മുന്നണിയുടെയും പാര്‍ട്ടിയുടെയും നയങ്ങള്‍ എന്നിവയ്ക്കു പുറമേ എതിര്‍ സ്ഥാനാര്‍ഥിയെ നേരിടാന്‍ പറ്റിയ വാചകങ്ങളുമാണു മിക്കവരും പ്രയോഗിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം യുഡിഎഫിന്റെ പൊതു തെരഞ്ഞെടുപ്പു പ്രചാരണ വാക്യമായ “”വളരണം ഈ നാട്, തുടരണം ഈ ഭരണം’, “ഒരു വട്ടംകൂടി യുഡിഎഫ് സര്‍ക്കാര്‍’ എന്നീ വാചകങ്ങളുടെ ചുവടുപിടിച്ചാണ് സ്ലോഗന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാകട്ടെ ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന പ്രചാരണ വാക്യം പോസ്റ്ററിലെല്ലാം ചേര്‍ത്തിട്ടുണ്ട്.

കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പോസ്റ്ററില്‍ “വളരണം കോട്ടയം തുടരണം തിരുവഞ്ചൂര്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റുക എന്നതാണ് ഈ പ്രചാരണവാക്യംകൊണ്ട് യുഡിഎഫ് ഉദ്ദേശിക്കുന്നത്. “കൂടെയുണ്ടെന്നും നമ്മിലൊരുവനായി’ എന്നു രേഖപ്പെടുത്തിയ പോസ്റ്ററുകളുമുണ്ട്.

എതിര്‍ സ്ഥാനാര്‍ഥി റെജി സഖറിയ ആകട്ടെ “നന്‍മ, വിനയം, വിശ്വാസം’ എന്നീ മൂന്നു വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ “നമ്മള്‍ വിജയിപ്പിക്കും നമ്മുടെ റെജി സഖറിയായെ’ എന്നു രേഖപ്പെടുത്തിയ പോസ്റ്ററുകളുമുണ്ട്. ബിജെപി സ്ഥാനാര്‍ഥി എം.എസ്. കരുണാകരനാകട്ടെ “വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി’ എന്ന ബിജെപിയുടെ പൊതുപ്രചാരണ വാചകം തന്നെയാണു പ്രചാരണായുധമാക്കുന്നത്.

പാലായില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. മാണിയുടെ പോസ്റ്ററില്‍ അദ്ദേഹം നടപ്പാക്കിയ കാരുണ്യ ലോട്ടറിയുടെ ചുവടുപിടിച്ചാണ് സ്ലോഗന്‍സ്. “ഇനിയും വളരണം പാലാ, തുടരണം ഈ കാരുണ്യം’ എന്നാണ് കെ.എം. മാണിയുടെ ടാഗ് ലൈന്‍. എതിര്‍ സ്ഥാനാര്‍ഥി മാണി സി. കാപ്പനാകട്ടെ “അഴിമതിക്കെതിരേ മാറ്റത്തിനായി ഉറച്ച വോട്ട്’ എന്നാണ് ആവശ്യപ്പെടുന്നത്. “മാറി ചിന്തിക്കാം മാറ്റം സൃഷ്ടിക്കാം’ എന്നും കാപ്പന്‍ ടാഗ് ലൈനിലുണ്ട്. യുവജന നേതാവുകൂടിയായ ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരിയാകട്ടെ “പാലായില്‍ മാറ്റത്തിനായി യുവജനനായകന്‍’ എന്ന ടാഗ് ലൈന്‍ ചേര്‍ത്ത് യുവത്വത്തിന്റെ സ്പിരിറ്റ് ഉണ്ടാക്കിയിരിക്കുകയാണ്.

വാശിയേറിയ മത്സരം നടക്കുന്ന പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തി “നാട്യങ്ങളില്ലാത്ത നാട്ടുകാരനായിട്ടാണ്’ എത്തുന്നത്. “അതിരുകളില്ലാത്ത മാനവികത’ എന്നും പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന് നിരവധി ടാഗ് ലൈനുകളാണുള്ളത്. “വളരണം ഈ നാട്, ജയിക്കണം നമ്മുടെ പിസി’ എന്നതിനു പുറമേ “ഇതാണ് എംഎല്‍എ, ഇങ്ങനെയാവണം എംഎല്‍എ’ എന്നും ജോര്‍ജ് ടാഗ് ചെയ്യുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫാകട്ടെ ‘മാറട്ടെ കേരളം ഒപ്പം പൂഞ്ഞാറും’ എന്നാണ് പോസ്റ്ററില്‍ പ്രചാരണ വാചകമാക്കിയിരിക്കുന്നത്.

ഏറ്റുമാനുരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. സുരേഷ്കുറുപ്പിനു വേണ്ടിയും നിരവധി ടാഗ് ലൈനുകളുണ്ട്. “നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും നമ്മുടെ കുറുപ്പുമായി’ എന്നതാണ് ഏറ്റവും കൂടുതലുള്ളത്. “എന്നെന്നും നമ്മോടൊപ്പം’ എന്ന പഴയ ടാഗ് ലൈനും കുറുപ്പ് ഇത്തവണയും ചേര്‍ത്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനാകട്ടെ “വരണം ചാഴികാടന്‍ വളരണം ഏറ്റുമാനൂര്‍’ എന്നാണു മറുപടി നല്‍കിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി എ.ജി. തങ്കപ്പനാകട്ടെ “കണ്ണെത്താദൂരത്തല്ല, കൈയെത്തും ദൂരത്ത്’ എന്നാണ് ഇരു സ്ഥാനാര്‍ഥികള്‍ക്കും മറുപടി നല്‍കിയിരിക്കുന്നത്.

ചങ്ങനാശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.എഫ്. തോമസ് “വികസന തുടര്‍ച്ചയ്ക്കു വോട്ട്’ ചോദിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി കെ.സി. ജോസഫ് “മാറി ചിന്തിക്കാം മാറ്റം സൃഷ്ടിക്കാം, മാറണം ചങ്ങനാശേരി മാറ്റത്തിനു ഒരുവോട്ട്’ എന്നാണ് പറയുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ പൊതു മുദ്രാവാക്യം തന്നെ പോസ്റ്ററില്‍ ഉപയോഗിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി ജെയ്ക്കാകട്ടെ തന്റെ പേരുകൂട്ടിയാണ് ടാഗ് ലൈന്‍ തയാറാക്കിയിരിക്കുന്നത്. “ജെയ്ക്ക് വരണം ജയിച്ചു വരണം’ എന്നാണ് ജെയ്ക്കിന്റെ സ്ലോഗന്‍.

കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് “വികസന വീഥിയില്‍ വിനയാന്വിതനായി’ എത്തുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി സ്കറിയ തോമസ് “മാറ്റത്തിനായി വോട്ട്’ തേടുന്നു. വൈക്കത്തെ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നണികളുടെ പൊതു പ്രചാരണവാക്യമാണ് ഉപയോഗിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ “മാറി ചിന്തിക്കാം മാറ്റം സൃഷ്ടിക്കാം’ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ബി. ബിനു വോട്ടര്‍മാരോട് ആവശ്യപ്പെടുമ്പോള്‍ “തുടര്‍വികസനത്തിന് വോട്ട്’ എന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയരാജിന്റെ ടാഗ് ലൈന്‍.

Related posts