ആവശ്യത്തിനു ഡോക്ടര്‍മാരില്ല; ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

alp-doctorതുറവൂര്‍: ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതുമൂലം ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. തുറവൂര്‍ താലൂക്കാശുപത്രിക്കാണ് ഈ അവസ്ഥ.  ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഡോക്ടര്‍മാരുടെ കുറവ് തുറവൂര്‍ താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ്. നിലവാരം ഉയര്‍ത്തിയ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്തുന്ന രോഗികള്‍ക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.

പത്ത് ഡോക്ടര്‍മാരുടെ തസ്തിക നിലവിലുള്ള ഇവിടെ എന്‍ആര്‍എച്ച്എം അടക്കം ആറു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ക്ക് അരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലുംം മറ്റൊരാള്‍ക്കു വല്ലേത്തോട്ടിലും താത്കാലിക ചുമതലയുണ്ട്. തീരദേശ മേഖലയിലെ ചെല്ലാനം, പള്ളിത്തോട്, അന്ധകാരനഴി, കായലോരപ്രദേശമായ കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന കാക്കത്തുരുത്ത്, തൈക്കാട്ടുശേരി, പട്ടണക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നൂറുകണക്കിനു രോഗികളാണിവിടെ ദിവസേന ചികിത്സയ്‌ക്കെത്തുന്നത്.

ദേശീയപാതയോരത്തുള്ള ആശുപത്രിയെന്ന നിലയില്‍ ട്രോമാ കെയര്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാളേറെ കഴിഞ്ഞിട്ടും ആവശ്യത്തിനു കിടക്കകള്‍പോലും എത്തിയില്ല.  പല രോഗികളും ഇപ്പോഴും തറയില്‍ കിടക്കേണ്ട അവസ്ഥയാണ്. മേഖലയില്‍ വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും അപര്യാപ്തമാണ്.

അത്യാവശ്യ മരുന്നുകള്‍ക്കുപോലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ദയനീയാവസ്ഥയാണ്.  ചെലവേറിയ പല ലബോറട്ടറി പരിശോധനകള്‍ക്കും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.  രാത്രികാല ഡ്യൂട്ടിക്ക് ഡോക്ടര്‍മാരുണ്ടെങ്കിലും ഇവരെ താമസസ്ഥലത്തു ചെന്നാലേ കാണാനാകൂ. അവശനിലയിലെത്തുന്ന രോഗികളാണ് ഇതുമുലം ഏറെ ദുരിതത്തിലാകുന്നത്.  ആയിരക്കണക്കിനു പാവപ്പെട്ട രോഗികളുടെ ആശ്രയമായ ആതുരാലയം വിദഗ്ധചികിത്സ തേടേണ്ട അവസ്ഥയിലാണ്.

Related posts