ആസാം സ്വദേശികള്‍ വീടുകയറി ആക്രമിച്ച സംഭവം ഒത്തുതീര്‍പ്പാക്കി

KTM-BENGALIAKRAMAMകോട്ടയം: മൂലേടത്ത് മദ്യലഹരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വീടുകയറി ആക്രമിച്ചെന്ന കേസ് ഒത്തു തീര്‍പ്പാക്കി. ഇന്നലെ രാവിലെ 11നു ചിങ്ങവനം എസ്‌ഐ എം.എസ്. ഷിബുവിന്റെ മധ്യസ്ഥതയിലാണ് കേസ് ഒത്തു തീര്‍പ്പാക്കിയത്.  മൂലവട്ടം ദിവാന്‍പുരത്തെ റബര്‍ മാറ്റ് ഫാക്ടറി ജീവനക്കാരും ആസാം സ്വദേശികളുമായ ദിബാന്‍കോ(24), ജിത്തു (26) എന്നിവരെ കഴിഞ്ഞ ദിവസം വീടുകയറി ആക്രമിച്ച സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി ചിങ്ങവനം പോലീസില്‍ ഏല്പിച്ചിരുന്നു.

മണിപ്പുഴ ഷാപ്പിന് സമീപം ഇതരസംസ്ഥാന തൊഴിലാളികളുമായി നടന്ന വാക്കു തര്‍ക്കമാണ് വീട് കയറിയുള്ള അടിപിടിയില്‍ കലാശിച്ചത്. മൂലവട്ടം അമൃത സ്കൂളിനു സമീപം താമസിക്കുന്ന അരുണിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. 19നു ഉച്ചകഴിഞ്ഞു രണ്ടോടെ മണിപ്പുഴ ഷാപ്പിനു സമീപത്തായിരുന്നു സംഭവത്തിന്റെ തുടക്കം. അരുണിന്റെ സഹോദരന്‍ അനൂപും സുഹൃത്തും ചിങ്ങവനം സ്വദേശിയുമായ സജിയും ബൈക്കില്‍ വരുന്നതിനിടെ ആസാം സ്വദേശിയുമായി വാക്കു തര്‍ക്കവും നേരിയ സംഘര്‍ഷവും ഉണ്ടായി.

തുടര്‍ന്ന് ആസാം സ്വദേശികള്‍ അനൂപിന്റെ വീട്ടിലെത്തി. ആ സമയത്ത് അരുണും അമ്മയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സഹോദരനോടൊപ്പമുള്ളയാള്‍ തങ്ങളെ മര്‍ദിച്ചുവെന്നും അയാളെ തിരിച്ചു തല്ലാനാണ് തങ്ങളെത്തിയതുമെന്നും ആസാം സ്വദേശികള്‍ പറഞ്ഞു.   തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related posts