ഇംഗ്ലണ്ട് എങ്ങനെ ഇങ്ങനെയായി

sp-englandആരും ഒരു സാധ്യതയും കല്പിക്കാതിരുന്ന ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പിന്റെ പിന്നിലെ രഹസ്യമെന്താണ്? ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയ ജേസണ്‍ റോയിക്കു നേരിടേണ്ടിവന്ന ആദ്യചോദ്യം ഇതായിരുന്നു.
എന്താണ് ഇംഗ്ലണ്ടിന്റെ വിജയരഹസ്യം. അതിന് ഉത്തരം തേടണമെങ്കില്‍ ഒരു വര്‍ഷം മുമ്പുള്ള ഇംഗ്ലീഷ് ടീമിന്റെ അവസ്ഥയിലേക്ക് ഒന്നു പിന്‍തിരിഞ്ഞുനോക്കണം. കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ച് ഒന്‍പത്. അഡ്‌ലെയ്ഡ് ഓവലിലെ ഡ്രെസിംഗ് റൂമില്‍ കൈകള്‍കൊണ്ട് മുഖംമറച്ച് ഇയേണ്‍ മോര്‍ഗനെന്ന ക്യാപ്റ്റനും സഹതാരങ്ങളും. കുറച്ചുമുമ്പ് ബംഗ്ലാദേശിനോട് 15 റണ്‍സിന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതേയുള്ളൂ അവര്‍. ഒരു വര്‍ഷം മുമ്പുള്ള അവസ്ഥ ഇങ്ങനെയൊക്കെയായിരുന്നു.

ലോകകപ്പിലെ ദയനീയ പുറത്താകല്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചു. കളിക്കാരെ പ്രചോദിപ്പിക്കാന്‍ പറ്റാത്ത, ടീമില്‍ വിഭാഗിയത വളര്‍ത്തുന്ന പീറ്റര്‍ മൂറെന്ന പരിശീലകനെ ആദ്യം പുറത്താക്കി. പകരമെത്തിയത് കളിക്കാരോടു സൗമ്യമായി പെരുമാറുന്ന, അവരുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുന്ന ട്രെവര്‍ ബെയ്‌ലിസ്. കളത്തില്‍ മാത്രമല്ല ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തും അഴിച്ചുപണിയുണ്ടായി. ഇംഗ്ലീഷ് ക്രിക്കറ്റിലെ മികച്ച നായകരിലൊരാളായിരുന്ന ആന്‍ഡ്രു സ്‌ട്രോസിനെ ഇസിബി ഡയറക്ടറായി നിയമിച്ചു.

ടീമിലും വലിയ അഴിച്ചുപണികളുണ്ടായി. സദാ പ്രശ്‌നക്കാരനായിരുന്ന കെവിന്‍ പീറ്റേഴ്‌സനെ കോളറിനു പിടിച്ചു ടീമിനു പുറത്തിട്ടു. കൗണ്ടിയില്‍ ശരാശരി കളിമിടുക്ക് കൊണ്ട് ദേശീയ ടീമിലെത്താമെന്ന പതിവും മാറ്റി. യുവരക്തങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കി. അങ്ങനെ വന്നവരാണ് റോയിയും ജയിംസ് ടെയ്‌ലറും അദില്‍ റഷീദുമെല്ലാം. തുടക്കത്തില്‍ തിരിച്ചടികളായിരുന്നെങ്കിലും പിന്നീട് ടീം ട്രാക്കിലായി. പോരാട്ടവീര്യംകൊണ്ട് മത്സരങ്ങള്‍ ജയിക്കാനുള്ള ശേഷിയും ആര്‍ജിച്ചെടുത്തു. ഇപ്പോള്‍ ലോകകപ്പിന്റെ ഫൈനലിലും.

Related posts