ഇക്വഡോറില്‍ വന്‍ ഭൂകമ്പം; 235 പേര്‍ മരിച്ചു

eqക്വിറ്റോ: തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ പസ ഫിക് തീരത്ത് ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 235 പേര്‍ മരിച്ചു. 1500 ലേറെ പേര്‍ക്കു പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടുനിന്നു. 135 തുടര്‍ചലനങ്ങളുമുണ്ടായി. മനാബി പ്രവിശ്യയിലാ ണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ജപ്പാനില്‍ 41 പേരുടെ മരണത്തി നിടയാക്കിയ ഭൂകമ്പത്തിനു പിന്നാലെയാണ് ഇക്വഡോറിലും ഭൂകമ്പം വന്‍ നാശം വിതച്ചത്.

നിരവധി കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ന്നു. ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. രാജ്യത്തെ ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വത്തിക്കാനിലുള്ള പ്രസിഡന്റ് റാഫേല്‍ കൊറയ അടിയന്തരമായി നാട്ടിലേക്കു മടങ്ങി. എല്ലാം പുതുക്കിപ്പണിയാം, പക്ഷേ, മനുഷ്യജീവന്‍ പുനര്‍നിര്‍മിക്കാനാവില്ലല്ലോ: റാഫേല്‍ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തി.

മന്‍ടാ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ ടവര്‍ തകര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡിനും പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. വൈസ് പ്രസിഡന്റ് ഹൊര്‍ഹെ ഗ്ലാസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ദേശീയ വിമാന സര്‍വീസ് ടെയിമിന്റെയും റെഡ്‌ക്രോസിന്റെയും വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. സമോര പ്രവിശ്യയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. രാജ്യത്തെ 12 പ്രധാനപാതകള്‍ തകര്‍ന്നതായി ഗതാഗതമന്ത്രാലയം അറിയിച്ചു.ജപ്പാനില്‍ കഴിഞ്ഞദിവസ മുണ്ടാ യ ഭൂകമ്പത്തിന്റെ ആറിരട്ടി ശക്തമായ ഭൂകമ്പമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തി. 1979നു ശേഷം ഇക്വഡോര്‍ കണ്ട ഏറ്റവും വലിയ ഭൂകമ്പമാണിത്. അന്ന് 600 പേരാണു മരിച്ചത്. 20,000 പേര്‍ക്കു പരിക്കേറ്റിരുന്നു.

Related posts