ഇടതുമുന്നണിയിലേക്ക് ലീഗിന് വാതില്‍ തുറന്ന് പാലോളി; ഒരുമിച്ചുനില്‍ക്കാന്‍ ആലോചനയില്ലെന്ന് കെ.പി.എ. മജീദ്

KKD-PALOLIകോഴിക്കോട്: മുസ്‌ലിം ലീഗിന് ഇടതുമുന്നണിയിലേക്കുള്ള വാതില്‍ തുറന്നിട്ട് സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി. കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന, മുസ്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ എം.പി.എം. അഹമ്മദ് കുരിക്കളുടെ അനുസ്മരണ പരിപാടിയിലാണ് പാലോളി മുഹമ്മദ് കുട്ടി ലീഗിനെ സ്വാഗതം ചെയ്ത് പ്രസംഗിച്ചത്. മലബാറില്‍ ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചുനിന്നാല്‍ മറ്റാര്‍ക്കും സീറ്റുണ്ടാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏതാനും വ്യക്തികള്‍ ചെയ്യുന്ന വിവരക്കേടിന് ഒരു മേഖലയെ മുഴുവന്‍ മോശമാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലോളിയുടെ പരാമര്‍ശം ലീഗിന് ഇടതുമുന്നണിയിലേക്ക് തുറന്നിട്ട വാതിലായിട്ടാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപിയുടെ വളര്‍ച്ചയും യുഡിഎഫിന്റെ തകര്‍ച്ചയും അനുദിനം വര്‍ധിക്കുന്നതോടെ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് എല്‍ഡിഎഫില്‍ ശരണം പ്രാപിക്കേണ്ടിടത്തേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പാലോളിയുടെ പ്രസ്താവനയെ വളച്ചൊടിക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ് കണ്‍വീന്‍ വൈക്കം വിശ്വന്‍ “രാഷ്ട്രദീപിക’യോട് പറഞ്ഞു. സിപിഎമ്മിനെ എതിര്‍ക്കാനുള്ള ശേഷി ഇന്ന് കോണ്‍്ഗ്രസിനില്ലെന്നാണ് പാലോളി ഉദ്ദേശിച്ചതെന്നാണ് വൈക്കം വിശ്വന്‍ പറയുന്നത്.

ലീഗിന്റെ മുന്നണി പ്രവേശത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഏക സിവില്‍ കോഡ് പോലുള്ള വിഷയങ്ങളില്‍ സമാന അഭിപ്രായമുള്ളവരുമായി കൈകോര്‍ക്കുമെന്ന ലീഗിന്റെ തീരുമാനത്തിന് ശേഷമാണ് പാലോളിയുടെ ഇത്തരം പരാമര്‍ശമെന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏക സിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ വര്‍ഗീയ നിലപാടുകള്‍ മാറ്റിനിര്‍ത്തിയാല്‍ ലീഗുമായി സഹകരിക്കുമെന്ന് നേരത്തെ വൈക്കം വിശ്വന്‍ വ്യക്തമാക്കിയിരുന്നതുമാണ്.

എന്നാല്‍ ഇടത് പ്രവേശനത്തെക്കുറിച്ച് ആലോചനകള്‍ പോലും നടക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയതായിരിക്കാമെന്നാണ് തന്റെ വിശ്വാസമെന്ന് കെ.പി.എ. മജീദ് പറഞ്ഞു. യുഡിഎഫ് വിടാനോ ഇടതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ നിലവില്‍ യാതൊരു തരത്തിലുള്ള ആലോചനയും നടന്നിട്ടില്ലെന്നും മജീദ് വ്യക്തമാക്കി.

Related posts