കല്‍പ്പറ്റ: മീനങ്ങാടി പഞ്ചായത്തിലെ മുന്നാനക്കുഴി രണ്ടാം വാര്‍ഡ് യൂക്കാലികവല കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത് ഇടിഞ്ഞു വീഴാറായ വീടുകള്‍ക്കുള്ളില്‍. കോടികള്‍ ചെലവഴിച്ച് അഞ്ചുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളാണ് താമസയോഗ്യമല്ലാതായിരിക്കുന്നത്.
1978-80 കാലഘട്ടങ്ങളില്‍ കുടിയേറി പാര്‍ത്ത ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട 66 കുടുംബങ്ങളാണ് ഈ കോളനിയില്‍ കഴിയുന്നത്. ഇരുളം പാമ്പ്ര ഫോറസ്റ്റ് സെക്ഷനുകീഴില്‍ വരുന്നതും വനഭൂമിയോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്നതുമായ കോളനിയിലെ മിക്ക വീടുകളും കൂറ്റന്‍ തേക്ക് മരങ്ങള്‍ക്കു നടുവിലായാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കാറ്റിലും മഴയിലും മരവും മരത്തിന്റെ കമ്പുകളും വീണ് നിലംപൊത്തിയ നിരവധി വീടുകളും കോളനിയിലുണ്ട്. ഇത്തരത്തില്‍ അപകടം പതിവായ ഇവിടെ പലര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്.
പ്രശ്‌നപരിഹാരത്തിനായി വീടുകള്‍ ഭാഗികമായി തകര്‍ന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ചെറിയ തുക നല്‍കിയതെല്ലാതെ ആരുടേയും വീടുകളുടെ അറ്റകുറ്റപ്പണി അരംഭിച്ചിട്ടില്ല. വീടുകള്‍ക്കുമുകളില്‍ ഭീഷണിയായി നില്‍ക്കുന്ന വന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനംവകുപ്പ് തടസം നില്‍ക്കുന്നതായും ആക്ഷേപമുണ്ട്. 2012ല്‍ ഇന്ദിരാ ആവാസ് യോജന പദ്ധതിപ്രകാരം ലഭിച്ച എല്ലാ വീടുകളും ഏതു മഴയിലും ചോര്‍ന്നൊലിക്കുന്നതിനാല്‍ അന്തിയുറങ്ങാന്‍പോലും പലര്‍ക്കും കഴിയാറില്ല. നിര്‍മിച്ച വീടുകളുടെ തേപ്പ്, വാര്‍പ്പ് എന്നിവ നിലവാരമില്ലാത്തതിനാല്‍ വീടുകള്‍ക്ക് വിള്ളലുകളും വീണിട്ടുണ്ട്. വീട് നിര്‍മാണം ഏറ്റടുത്ത കരാറുകാരന്‍ വീട്‌പോലൊരു അസ്ഥികൂടം പണിതപ്പോള്‍ ദുരിതത്തിലായത് ഇവിടുത്തെ ആദിവാസി കുടുംബങ്ങളാണ്.