ഇടുക്കിയുടെ മണിയാശാന്‍ ഇനി ‘ഹൈ”റേഞ്ചില്‍; അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും വലിയ അംഗീകാരം

knr-maniജിബിന്‍ കുര്യന്‍
കോട്ടയം: ഇടുക്കിക്കാരുടെ സ്വന്തം മണിയാശാന്‍ ഇനി പിണറായി മന്ത്രിസഭയിലെ മന്ത്രി. മണിയുടെ നാടായ  കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ സ്ഥലത്തേക്ക് ഹൈറേഞ്ചിന്റെ മലമടക്കുകള്‍ താണ്ടി സ്റ്റേറ്റ് കാര്‍ എത്തും.  അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ എം.എം.മണിക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് പാര്‍ട്ടി നല്‍കിയ മന്ത്രി സ്ഥാനം. സിപിഎമ്മില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിട്ടുള്ള നേതാവുകൂടിയാണ് മണി. 26 വര്‍ഷം ഇടുക്കി ജില്ലയിലെ സിപിഎമ്മിന്റെ അമരക്കാരന്‍  എന്നതിനപ്പുറം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയില്ലാതിരുന്ന  ഹൈറേഞ്ചില്‍ പാര്‍ട്ടിയെ നിര്‍ണായക ശക്തിയായി വളര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കാനും മണിക്ക് കഴിഞ്ഞു. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കാല്‍ നൂറ്റാണ്ടും ജില്ലാ സെക്രട്ടറിയായിരിക്കാനുള്ള ഭാഗ്യവും മണിയാശാനു ലഭിച്ചു.

ടിപി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 2012 മേയ് 25ന് തൊടുപുഴയിലെ മണക്കാട്ട് നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്തതിനെത്തുടര്‍ന്ന് കുറച്ചുകാലം സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍  അവസാനിച്ചതിനെത്തുടര്‍ന്ന് വീണ്ടും മണിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ഈ നടപടികളെല്ലാം അപൂര്‍വമാണ്.

കേസുമായി ബന്ധപ്പെട്ട്  2013 ജനുവരി നാലു മുതല്‍ ഇടുക്കി ജില്ലയില്‍ നിന്ന് ആറു മാസക്കാലം മണിയാശാനു മാറിനില്‍ക്കേണ്ടിയും വന്നു. കോട്ടയം കിടങ്ങൂരിലെ തറവാട്ടുവീട്ടില്‍ പിതൃസഹോദരന്‍ റെജിക്കൊപ്പമായിരുന്നു  താമസം. കിടങ്ങൂരിലെ ബന്ധുവീട്ടിലേക്ക്  ഹൈറേഞ്ചിലെ മലമടക്കുകളില്‍നിന്ന്  പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു വാഹനമെങ്കിലും എത്താത്ത ദിവസമില്ലായിരുന്നു.  തങ്ങളുടെ ആശാനു കൂടി ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഇടുക്കി ജില്ലാ കമ്മിറ്റിയോഗം ഒരു തവണ പാലായിലെ സിപിഎമ്മിന്റെ ഓഫീസില്‍ വരെ നടത്തി. ഈ സമയം കേരളമൊട്ടാകെ സിപിഎമ്മിന്റെ പ്രസംഗവേദികളിലെ താരമായി മണി മാറി. കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഎമ്മിന്റെ 300ലധികം വേദികളിലാണ് മണിയാശാന്റെ പ്രസംഗം കഥാപ്രസംഗം പോലെ അരങ്ങേറിയത്. ഇതിനിടയില്‍ ഒരു ഡോക്യുമെന്ററിയിലും സിനിമയിലും അഭിനയിച്ചു.

കോട്ടയം കിടങ്ങൂര്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടെയും ഏഴു മക്കളില്‍  ഒന്നാമനായിട്ടായിരുന്നു മണിയുടെ ജനനം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ചിത്തണ്ണിയിലേക്ക് വണ്ടികയറി.  വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍ തന്നെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കു പോയി. ഈ സമയത്തെല്ലാം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളിലും സമരങ്ങളിലുമെല്ലാം ആവേശത്തോടെ  പങ്കെടുത്തിരുന്നു. 1966ല്‍  21-ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

1970ല്‍ ബൈസണ്‍വാലി ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തെത്തിയതോടെ സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു. 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 1974ല്‍ ജില്ലാ കമ്മിറ്റിയംഗം, 1977ല്‍ ജില്ലാ സെക്രട്ടറിയേറ്റംഗം, 1985ല്‍ ജില്ലയിലെ പാര്‍ട്ടിയുടെ അമരത്തെത്തി. അന്നു മുതല്‍ ഇന്നുവരെ ജില്ലയിലെ സിപിഎമ്മിന്റെ അവസാനവാക്ക് മണിയാണ്. 1991ല്‍ ഉടുമ്പന്‍ചോലയില്‍ നിന്ന്  മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ സിപിഎം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മണിയെ ഉടുമ്പന്‍ചോലയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു.

മറ്റു നേതാക്കളെ പോലെയല്ല എം.എം.മണി. മണിയാശാനു സ്വന്തം ഒരു ശൈലിയുണ്ട്. പ്രസംഗമാണ് മണിയെ വ്യത്യസ്തനാക്കുന്നത്. ഷര്‍ട്ടിന്റെ കൈ തെറുത്തു കയറ്റി കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മിയുള്ള മണിയുടെ പ്രസംഗമാണ് കേരളത്തില്‍ മണി മുഴക്കമായി മാറുന്നത്. ഉച്ചത്തില്‍ ഭീഷണിയുടെ സ്വരത്തിലും തനി നാടന്‍ ശൈലിയില്‍ ചെറിയ തമാശകള്‍ പറഞ്ഞും മണി നടത്തുന്ന പ്രസംഗം എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും.പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജീവിതമാണ് മണിയുടേത്. സാധാരണക്കാരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കും. അവരുടെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകും. എത്ര തിരക്കാണെങ്കിലും കുഞ്ചിത്തണ്ണിയിലെത്തിയാല്‍ കടകളും സ്ഥാപനങ്ങളും കയറി എല്ലാവരോടും കുശലാന്വേഷണം നടത്തും. രാത്രി വീട്ടിലെത്തിയാല്‍ ഏറെ നേരം വായനയ്ക്കായി ചെലവഴിക്കും.

പുലര്‍ച്ചെ ഉണര്‍ന്നാല്‍ അര മണിക്കൂര്‍ യോഗ നിര്‍ബന്ധമാണ്. പിന്നെ സമയം കിട്ടിയാല്‍ വീടിനോടു ചേര്‍ന്നുള്ള ഏലത്തോട്ടത്തില്‍ തൂമ്പയുമായിറങ്ങും. തൊഴുത്തിലെ പശുവിനു പുല്ലുചെത്താനും കുളിപ്പിക്കാനും ഭാര്യ ലക്ഷ്മിക്കുട്ടിയോടൊപ്പം ചേരും.  അഞ്ചു പെണ്‍മക്കളില്‍  സതി രാജക്കാട് പഞ്ചായത്ത് പ്രസിഡന്റും സുമ രാജകുമാരി പഞ്ചായത്ത് മെംബറുമാണ്. വീട്ടില്‍ മകള്‍ ശ്യാമളയും ഭര്‍ത്താവ് പ്രകാശുമാണ് താമസം.  സിനിമകളോടും പാട്ടുകളോടും മണിയാശാനു പ്രത്യേക കമ്പമുണ്ട്. ഹിന്ദി, തമിഴ് സിനിമകള്‍ ഒന്നും വിടില്ല. തന്റെ മണ്ഡലത്തില്‍ ഭൂരിഭാഗവും ചിത്രീകരണം നടത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയും റിലീസിംഗ് ദിവസം കണ്ടു. എകെജി സെന്ററിലെ യോഗം കഴിഞ്ഞാല്‍ പതിവായി തിയറ്ററിലേക്കാണ് മണിയാശാന്റെ പോക്ക്. സിനിമ കണ്ടു കഴിഞ്ഞാണ് വീട്ടിലേക്ക് മടക്കം. വെജിറ്റേറിയന്‍ ഭക്ഷണത്തോടാണ് താത്പര്യം. ചോറും മുരിങ്ങയ്ക്ക് ഇട്ടുവച്ച ചക്കക്കുരു മാങ്ങക്കറിയാണ് മണിയാശാന്റെ ഇഷ്ടഭക്ഷണം.

Related posts