കോട്ടയം: വടക്ക്, വടക്കുകിഴക്കന്‍ മേഖലകളില്‍നിന്നുള്ള സംസ്ഥാനക്കാരുടെ വരവിനു കുറവില്ല. ആസാം, ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ വരവ് അടുത്തയിടെ വീണ്ടും വര്‍ധിച്ചിരിക്കുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമായതോടെ പട്ടിണിയകറ്റാന്‍ കേരളത്തിലേക്കുള്ള തൊഴില്‍ കുടിയേറ്റം വരുംദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് സൂചന. ജില്ലയില്‍ മയക്കുമരുന്ന് വില്‍പന വര്‍ധിച്ചതിനു പിന്നിലും ഇവരുടെ വരവ് കാരണമായിട്ടുണെ്ടന്ന് പോലീസ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണം അടുത്തയിടെ വര്‍ധിച്ചിട്ടുണ്ട്. മഴക്കാലത്തിനു മുന്‍പ് കെട്ടിടനിര്‍മാണ ജോലി പൂര്‍ത്തിയാക്കേണ്ടതിനാല്‍ നിര്‍മാണമേഖലയില്‍ ജോലിയും കൂലിയും വര്‍ധിച്ചതും തൊഴിലാളികള്‍ക്കു നേട്ടമായി.
ജില്ലയില്‍ നിലവില്‍ ആകെ എത്ര ഇതര സംസ്ഥാനക്കാരുണെ്ടന്ന് പോലീസിനും കൃത്യമായ കണക്കില്ല; രണ്ടു വര്‍ഷമായി കണക്കെടുപ്പ് നടക്കുന്നുമില്ല. ആസാം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ വോട്ടു ചെയ്യാന്‍ പോയ തൊഴിലാളികളില്‍ ഒരു വിഭാഗം മടങ്ങിവന്നിട്ടില്ല. വിവിധ സ്റ്റേഷനുകളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണം 32,000 മാത്രം. കുറഞ്ഞത് രണ്ടു ലക്ഷം ഇതര സംസ്ഥാനക്കാര്‍ ജില്ലയിലുണ്ടാകുമെന്ന് പോലീസ് പറയുന്നു. പായിപ്പാട്, ചിങ്ങവനം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അയ്യായിരം പേര്‍ താമസിക്കുന്ന ക്യാമ്പുകള്‍ പലതാണ്. ആളൊഴിഞ്ഞ കടമുറികളിലും വീടുകളിലും മാത്രമല്ല നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലും ഇവര്‍ പാര്‍ക്കുന്നു.
ഏജന്‍സികളും കരാറുകാരും എത്തിക്കുന്ന തൊഴിലാളികളെ അതാത് പോലീസ് സ്‌റ്റേഷനുകളിലെത്തി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിരലടയാളം എന്നിവ നല്‍കണമെന്നാണു ചട്ടം. സ്‌റ്റേഷനുകളില്‍ ഇതിനായി പ്രത്യേകം രജിസ്റ്ററുകളും സൂക്ഷിക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ ജോലി തേടി ഒട്ടേറെപ്പേര്‍ ജില്ലയില്‍ ദിവസവും എത്തുന്നുണ്ട്. അയല്‍ സംസ്ഥാനക്കാര്‍ ഒരുമിച്ചുകൂടുന്ന സണ്‍ഡേ മാര്‍ക്കറ്റുകളിലെത്തി മറ്റുള്ളവരോടു ജോലി ചോദിച്ച് തൊഴില്‍ സ്ഥലങ്ങളിലെത്തുന്നവര്‍ പലരാണ്. ലേബര്‍ ക്യാമ്പുകളില്‍ പോലീസ് പരിശോധന പലപ്പോഴും മുടങ്ങാറുണ്ട്. ഇത് മുതലെടുത്ത് ക്രിമിനലുകളും പലയിടങ്ങളില്‍ തമ്പടിക്കുന്നുണ്ട്.ജോലി സ്ഥലം ഇടയ്ക്കിടെ മാറുന്നതിനാല്‍ ഒരു സ്‌റ്റേഷന്‍ പരിധിയിലും കൃത്യമായി ഇവര്‍ തങ്ങാറില്ല. മദ്യവില്‍പന വര്‍ധിച്ചതിനു പിന്നിലും അയല്‍ സംസ്ഥാനക്കാരുടെ പങ്ക് ചെറുതല്ല.