ഇത് രണ്ടാം ജന്മം! പുതിയ ഷൂസ് ആവശ്യപ്പെട്ട് ബഹളംവച്ചു; ദേഷ്യം വന്ന പിതാവ് കുട്ടിയെ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞു; രാത്രി മുഴുവന്‍ കാട്ടുവള്ളിയില്‍ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപെടുത്തി

babyതാനെ: പുതിയ ഷൂസ് വാങ്ങണമെന്നാവശ്യപ്പെട്ട് ബഹളംവച്ചതിനെത്തുടര്‍ന്ന് പിതാവ് പാലത്തില്‍നിന്നു നദിയിലേക്ക് എറിഞ്ഞ കുട്ടി ഒരു രാത്രി മുഴുവന്‍ കാട്ടുവള്ളിയില്‍ തൂങ്ങിക്കിടന്ന് അത്ഭുതകരമായി രക്ഷപെട്ടു. താനെ ബദ്‌ലപുര്‍ വാലിവ്‌ലി പാലത്തില്‍ നിന്നാണ് ആറു വയസുകാരിയായ പെണ്‍കുഞ്ഞിനെ പിതാവും കൂട്ടുകാരനും ചേര്‍ന്ന് നദിയിലേക്ക് എറിഞ്ഞത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 11 മണിക്കൂറാണു കുട്ടി വള്ളിയില്‍ തൂങ്ങി വെള്ളത്തില്‍ കഴിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെയാണു കുട്ടിയെ രക്ഷപ്പെടുത്തിയത്. നിര്‍മാണ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രമേഷ് ബോയിറാണ് (35) കുട്ടിയെ രക്ഷിച്ചത്. രാവിലെ ആറോടെ കുട്ടിയുടെ കരച്ചില്‍കേട്ട രമേഷ് ഇവിടെനിന്നാണെന്ന് അന്വേഷിച്ചിറങ്ങി. നദിയുടെ വശങ്ങളില്‍നിന്നു നോക്കിയിട്ടും ഒന്നും കണ്‌ടെത്താനായില്ല. ഇതോടെ ഇയാള്‍ പാലത്തില്‍ കയറി നദിയിലേക്കു നോക്കിയപ്പോഴാണ് കുട്ടി വള്ളിയില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഇതോടെ ഇയാള്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും കുട്ടിയെ രക്ഷപെടുത്തുകയും ചെയ്തു.

എക്ത തുളസിരാം സിയാനി എന്ന കുട്ടിയെയാണു പിതാവ് നദിയിലേക്ക് എറിഞ്ഞത്. താനെ വാര്‍താക് നഗര്‍ സ്വദേശിനിയാണു കുട്ടി. പിതാവും കൂട്ടുകാരനും തന്നെ നദിയിലേക്ക് എറിയുകയായിരുന്നെന്ന് കുട്ടിയാണു പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ബുധനാഴ്ച കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിയില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണു ബദ്‌ലപുരില്‍നിന്നു കുട്ടിയെ കണ്‌ടെത്തിയതെന്നു പോലീസ് പറയുന്നു.

Related posts