ഇനിയെല്ലാം പാക്കിസ്ഥാന്‍ തീരുമാനിക്കും

SP-TEWNTYധര്‍മശാല: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സുരക്ഷാ പരിശോധനകള്‍ക്കായി പാക്കിസ്ഥാനില്‍നിന്നുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് ഉടന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ട്വന്റി-20 ലോകകപ്പ് ഡയറക്ടര്‍ എം. വി. ശ്രീധര്‍ അറിയിച്ചു.ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഉസ്മാന്‍ അന്‍വര്‍, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം അസംഖാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ധര്‍മശാലയില്‍ സുരക്ഷാ പരിശോധന നടത്തുന്ന സംഘം ബിസിസിഐ അധികൃതരുമായും ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷനുമായും ചര്‍ച്ച നടത്തി.

ഹിമാചലിലെ ഹാമിര്‍പുരില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറുമായും പാക് സംഘം ചര്‍ച്ച നടത്തി. സംഘത്തലവന്‍ ഉസ്മാന്‍ അന്‍വര്‍ സുരക്ഷാ സംവിധാനത്തെക്കുറിച്ച് പാക് സര്‍ക്കാരിനും പാക് ക്രിക്കറ്റ് ബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് അനുകൂലമായാല്‍ പാക്കിസ്ഥാന്‍ ടീം ഉടന്‍തന്നെ ഇന്ത്യയിലേക്കു തിരിക്കുമെന്നും എം.വി. ശ്രീധര്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷയെന്നും ശ്രീധര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ടൂര്‍ണമെന്റിലുണ്ടാവും ഇതെല്ലാം സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ്. ഇപ്രാവശ്യം അതിനു കുറച്ചു കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിച്ചു എന്നു മാത്രം. അദ്ദേഹം പറഞ്ഞു.

ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം ധര്‍മശാലയില്‍ നടത്തുന്നതിനെതിരേ സംസ്ഥാന സര്‍ക്കാരും എക്‌സ് സര്‍വീസ്‌മെന്‍ ലീഗ് ബോര്‍ഡും രംഗത്തെത്തിയിരുന്നു. 19നു നടക്കുന്ന ഇന്ത്യ-പാക് മത്സരത്തെ എതിര്‍ക്കാന്‍ ഓപ്പറേഷന്‍ ബലിദാന് രൂപം നല്‍കിയതായി എക്‌സ് സര്‍വീസ്‌മെന്‍ ലീഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ചില തീവ്ര ഹിന്ദു സംഘടനകളും പ്രതിഷേധിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അതിനിടെ, ഇന്നലെ ചില സംഘടനകള്‍ ധര്‍മശാലയില്‍ മത്സരത്തിനെതിരേ പ്രതിഷേധപ്രകടനം നടത്തി. പാക്കിസ്ഥാനെ ധര്‍മശാലയില്‍ കളിപ്പിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മത്സരം മുമ്പ് തീരുമാനിച്ചപോലെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ പറഞ്ഞു.

250 പേര്‍ക്കു മാത്രം വീസ

തീവ്രവാദ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 250 പാക് ആരാധകര്‍ക്കു മാത്രം വീസ അനുവദിച്ചാല്‍ മതിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 10 ലഷ്കര്‍ ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയതായി കഴിഞ്ഞ ദിവസം സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം കനത്ത സുരക്ഷാ പരിശോധനകള്‍ക്കു ശേഷമായിരിക്കും ഇവരെ ഇന്ത്യയിലേക്കു പ്രവേശിപ്പിക്കുക. താമസ സ്ഥലവും വിമാനടിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ വീസ അനുവദിക്കുകയുള്ളൂ. മത്സരം കാണാന്‍ മാത്രമല്ലാതെ മറ്റ് യാത്രകള്‍ ചെയ്യാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരിക്കുകയില്ല. പോലീസിന്റെ റിപ്പോര്‍ട്ടിംഗ് വീസയാണ് ഇവര്‍ക്കു നല്‍കുക. കൂട്ടത്തില്‍ ആരെയെങ്കിലും കാണാതായാല്‍ പെട്ടന്ന് കണെ്ടത്താനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോര്‍ട്ടിംഗ് വീസ നല്‍കുന്നത്.

Related posts