ഇനി ‘ചില്ലറ മാഫിയ’യുടെ കാലം; ലക്ഷ്യം നാട്ടിലെത്തിയ ഗള്‍ഫുകാര്‍; പണം നിക്ഷേപിക്കല്‍ ദുരിതമയം; ‘വിലങ്ങായി’ സമ്മതപത്രം

cashകോഴിക്കോട്: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ക്ക് നിരോധനം നിലവില്‍ വന്നതോടെ ചില്ലറകള്‍ക്കായി നെട്ടോട്ടമോടുന്ന അവസരം  മുതലെടുത്ത് ലാഭം കൊയ്യാന്‍ “ചില്ലറ മാഫിയ’കള്‍ വ്യാപകം. ആവശ്യക്കാര്‍ക്ക് 1000 രൂപയ്ക്ക് 800-700 രൂപ, 500 രൂപയ്ക്ക് 400-300 രൂപ എന്നിങ്ങനെ ചില്ലറ തിരിച്ചുനല്‍കിയാണ് അവസരം മുതലെടുത്ത് ലാഭം കൊയ്യുന്നത്. ഇത്തരക്കാര്‍ പലരെയും സമീപിച്ചുകഴിഞ്ഞു.

ചില വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നല്‍കിയവര്‍ക്ക് ബാക്കി നല്‍കാതെ ബാലന്‍സ് തുക പിന്നീട് വന്ന് കൈപ്പറ്റാന്‍ ആവശ്യപ്പെട്ടത് നിരവധി സ്ഥലങ്ങളില്‍ വാക്കുതര്‍ക്കങ്ങള്‍ക്കിടയാക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കാനായി അത്യാവശ്യക്കാര്‍ എത്തുന്ന പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, പെട്രോള്‍ ബങ്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ചില്ലറകളുമായി ലാഭം കൊയ്യാന്‍ എത്തിയ മാഫിയകള്‍ നിലയുറപ്പിച്ചത്. സാധനം വാങ്ങിയശേഷം ചില്ലറയില്ലെന്ന് പറഞ്ഞ് വാങ്ങാനെത്തുന്നവരെ വ്യാപാരികള്‍ കൈയൊഴിഞ്ഞതോടെ നിരവധിപേര്‍ക്ക് ഇന്നലെ ഈ “മാഫിയകള്‍ക്ക്’ ഇരയാകേണ്ടി വന്നു.

ധാരാളമായി ആളുകള്‍ എത്തുന്ന ഹോട്ടലുകളിലും ബാങ്ക് പരിസരത്തും നിലയുറപ്പാണ് ഇവര്‍ ആളുകളെ കാന്‍വാസ് ചെയ്യുന്നത്. തിരക്കുള്ളവരും പണക്കാരും ഈ മാഫിയകളുടെ ഇരകളാകുന്നു. ചില എന്‍ആര്‍ഐമാരെയും ഇങ്ങനെ കെണിയിലാക്കുന്നത് പതിവായിട്ടുണ്ട്. എന്‍ആര്‍ഐമാര്‍ക്ക് ബാങ്കുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. എന്‍ആര്‍ഐ അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പെട്രോള്‍ ബങ്കുകളില്‍ ഇന്ധനം നിറക്കാനെത്തുന്നവരെയും ഇത്തരക്കാര്‍ കൂട്ടുപിടിക്കുന്നുണ്ട്.

പണം നിക്ഷേപിക്കല്‍ ദുരിതമയം; ‘വിലങ്ങായി” സമ്മതപത്രം

കോഴിക്കോട്: സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് വിലക്കില്ലെങ്കിലും മറ്റുള്ളവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനെത്തിയവര്‍ കുടുങ്ങും. അക്കൗണ്ട് ഉടമയുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയൂ.  പഴയ നോട്ടുകള്‍ സ്വന്തം അക്കൗണ്ടിലേക്ക്  നിക്ഷേപിക്കുന്നതിന് തിരിച്ചറിയല്‍ രേഖ മാത്രം മതിയെന്നിരിക്കെയാണു മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് അവരുടെ സമ്മതപത്രംകൂടി വേണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശം വന്നത്. ദൂരെ സ്ഥലങ്ങളിചഏള്ളവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവരാണ് ഇതോടെ ദുരിതത്തിലായത്.

അക്കൗണ്ട് ഉടമ ഒപ്പിട്ട സമ്മതപത്രം സംഘടിപ്പിക്കാന്‍ ഏറെ പ്രയാസമാണ് പലര്‍ക്കും നേരിടേണ്ടിവരുന്നത്. എസ്ബിഐ അടക്കം പ്രധാന ബാങ്കുകളെല്ലാം സമ്മതപത്രത്തിന്റെ ഒറിജിനല്‍ വേണമെന്നാണ് പറയുന്നത്. ദൂരസ്ഥലത്ത് പഠിക്കുന്ന മക്കള്‍ക്ക് പണമയക്കാനും ബിസിനസ് പങ്കാളിയുടെ അക്കൗണ്ടിലേക്ക് പണം ഇടാന്‍ അവിടെപോയി സമ്മതപത്രം കൊണ്ടുവരേണ്ട ഗതികേടാണ്.

അതേസമയം, ഫെഡറല്‍ ബാങ്കുപോലുള്ള ചില ബാങ്കുകള്‍ ഒപ്പിട്ട സമ്മതപത്രം ഓണ്‍ലൈന്‍വഴി എത്തിച്ചാലും പരിഗണിക്കുമെന്ന് പറയുന്നുണ്ട്. നേരത്തെ ബാങ്കിലെത്തി ആരുടെ അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കുന്നതിന് ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയായിരുന്നു. പഴയ നോട്ടുകള്‍ മാറ്റുന്നതിനും പണം കൈമാറുന്നതിനുമായി നിരവധിപേര്‍ മറ്റൊരാളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനായി എത്തുന്നുണ്ട്. അക്കൗണ്ട് ഉടമ അറിയാതെ മറ്റൊരാള്‍ കൈയിലുള്ള അനധികൃത പണം നിക്ഷേപിക്കുന്നത് തടയാനാണ് സമ്മതപത്രം നിര്‍ബന്ധമാക്കി യതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ദേശസാത്കൃതബാങ്ക് വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി ബാങ്കുകളില്‍ ഹാജരാകേണ്ടതും ഈ മാസമായിരുന്നു. ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ നേരിട്ടെത്തി ഒപ്പുവയ്ക്കുന്നതാണ് രീതി. നോട്ട് പിന്‍വലിക്കല്‍ തിരക്കിനാല്‍ വീര്‍പ്പുമുട്ടിയ ബാങ്ക് ജീവനക്കാര്‍ക്ക് ഇതും ഇരുട്ടടിയായിരിക്കുകയാണ്.

Related posts