ഇനി നിങ്ങള്‍ ജനങ്ങളുടേതെന്ന് ആര്‍ച്ച്ബിഷപ്; ജനക്ഷേമത്തിനായി ഒന്നിക്കാമെന്നു മന്ത്രിമാര്‍

TCR-BISHOPസ്വന്തം ലേഖകന്‍
തൃശൂര്‍:  മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടിയുടെ മാത്രമല്ല, മുഴുവന്‍ ജനങ്ങളുടേയും ജനപ്രതിനിധിയാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതു ശരിവയ്ക്കുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്നും മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനില്‍കുമാറും. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ആര്‍ച്ച്ബിഷപ്പും മന്ത്രിമാരും ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും ചേര്‍ന്നു നടത്തുന്ന ബോണ്‍ നത്താലെ ക്രിസ്മസ് കരോള്‍ ഘോഷയാത്രയ്ക്കു ടൂറിസം വകുപ്പിന്റെ പിന്തുണ നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു സഹകരണ – ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടം പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിയെങ്കിലേ യഥാര്‍ഥ വികസനമാകൂ. എല്ലാ വിഭാഗങ്ങളുടേയും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അവമതിപ്പു നേരിടുന്ന കാലമാണിത്. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് ഞങ്ങള്‍. എന്നാല്‍ മനുഷ്യസഹജമായ തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തും: മൊയ്തീന്‍ പറഞ്ഞു.

നിയമപരമായി നടത്താവുന്ന കാര്യങ്ങള്‍ക്കെല്ലാം പിന്തുണയുണ്ടാകുമെന്നു കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സമൂഹനന്മയ്ക്കായി സഭ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. സഭയോട് എല്‍ഡിഎഫ് സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളത്. ചില വിഷയങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ചു നില്‍ക്കേണ്ടിവരും: സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.വികസനത്തിനും സാമൂഹ്യ നീതിക്കുംവേണ്ടി കത്തോലിക്കാസഭ കേരളത്തിലെ സര്‍ക്കാരിനൊപ്പം ഉണ്ടാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമത്വവും സ്വാതന്ത്യവും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ കഴിയണം.

മതേതരത്വത്തിനു ഭീഷണിയുണ്ടാകുമ്പോള്‍ ഭാരതത്തിന്റെ കെട്ടുറപ്പിനെതന്നെ അതു ദോഷമായി ബാധിക്കും. കേരളം ഒറ്റക്കെട്ടായി നില്‍ക്കണം.  നിയമവിധേയമായ പ്രവര്‍ത്തനങ്ങളേ ഞങ്ങള്‍ നടത്തൂ. തൃശൂര്‍ അതിരൂപതയിലെ 20 പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ വര്‍ഗീയ, രാഷ്ട്രീയ മുതലെടുപ്പുകളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള തടസങ്ങളും ഉണ്ടാകുന്നുണ്ട്: മാര്‍ താഴത്ത് പറഞ്ഞു. ജനപ്രതിനിധികള്‍ക്കെല്ലാം അദ്ദേഹം ഉപഹാരവും വൃക്ഷത്തൈകളും സമ്മാനിച്ചു.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, എംഎല്‍എമാരായ അനില്‍ അക്കര, മുരളി പെരുനെല്ലി, കെ.വി. അബ്ദുള്‍ഖാദര്‍, കെ. രാജന്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷനായി. വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, തൊമ്മി പിടിയത്ത്, ജോണ്‍സണ്‍ ജോര്‍ജ്, ഡേവിസ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Related posts