ഇനി നിര്‍ണായകം! അന്തിമഘട്ടത്തില്‍ വിവാദങ്ങളും സിഡികളും വെളിപ്പെടുത്തലുകളും വരുമോയെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ ലോകം; അവസാന ആയുധങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

Elecഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ചു ദിവസം മാത്രം. മേയ് പതിനാറു വരെയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. അന്തിമഘട്ടത്തില്‍ പ്രയോഗിക്കാനുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്ന തിരക്കിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. ഇനി ഉണ്ടാകുന്ന എല്ലാ വിവാദങ്ങളും ആരോപണങ്ങളുമൊക്കെ വോട്ടു ചെയ്യുന്നതില്‍ നിര്‍ണായകമാകുമെന്നതിനാല്‍ അതീവജാഗ്രതയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. നിഷ്പക്ഷരായി നില്‍ക്കുന്ന വോട്ടര്‍മാരെ കൈയിലെടുക്കാന്‍ ഇനിയുള്ള ദിവസങ്ങള്‍ വിലപ്പെട്ടതാണെന്നാണ് വിലയിരുത്തല്‍.

ഈ ദിവസങ്ങളിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ പാര്‍ട്ടിക്കാര്‍ അല്ലാത്തവരായ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ പല തന്ത്രങ്ങളും അന്തിമഘട്ടത്തില്‍ പ്രയോഗിക്കും. ചില രാഷ്ട്രീയ വിവാദങ്ങളും സിഡികളുമൊക്കെ രംഗത്ത് എത്തുമെന്ന അഭ്യൂഹം പല രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമാണ്. വെളിപ്പെടുത്തലുകളുമായി ചിലര്‍ അന്തമഘട്ടത്തില്‍ രംഗത്തുവരുമെന്ന ഉഹാപോഹങ്ങളും പലേടത്തും പ്രചരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പ്രചാരണരംഗത്ത് ഇനി പിരിമുറുക്കത്തിന്റെ ദിനങ്ങളാണ്.

13ന് മുമ്പ് വാഹന പ്രചരണം അവസാനിപ്പിക്കാന്‍ രാത്രി വൈകിയും സ്വീകരണയോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.  സ്ഥാനാര്‍ഥി പര്യടനത്തോടൊപ്പം തെരഞ്ഞെടുപ്പ് റാലികളും റോഡ്‌ഷോകളും യോഗങ്ങളും കുടുംബയോഗങ്ങളും മറുവശത്ത് നടക്കുകയാണ്. ബി.ജെ.പിയ്ക്കായി ഇന്നു തൃപ്പുണ്ണിത്തുറയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രചരണ യോഗത്തിനെത്തും. പനിബാധിച്ചതിനാല്‍ ഇന്നു എത്താനിരുന്ന എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വരവ് നാളേക്കു മാറ്റി. ഇടതുപക്ഷത്തിനായി ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍, സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവരെത്തുന്നുണ്ട്. വീടുകള്‍ കയറിയുള്ള സ്ക്വാഡ് വര്‍ക്കുകളും ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു മുതല്‍ മാസ് സ്ക്വാഡുകളാണ് ഓരോ വീടുകളിലുമെത്തുക. റോഡ് ഷോകളായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ പ്രധാന ഹൈലൈറ്റ്.

അവസാന ദിവസം പണമൊഴുകാനുള്ള സാധ്യത മുന്നില്‍കണ്ട്. വാഹന പരിശോധന കര്‍ശനമാക്കാന്‍  കമ്മീഷന്‍ ഇലക്ഷന്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ ഇതിനകം കേന്ദ്രസേനയുടെ സാന്നിധ്യമുണ്ട്. പ്രശ്‌ന ബാധിത മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ചമുണ്ടാകും. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ തിരുവനന്തപുരം പ്രസംഗം പാര്‍ലമെന്റിലെ ഇരുസഭകളേയും ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

ഇതിന് സോണിയാഗാന്ധിയുടെ വികാര നിര്‍ഭരമായ മറുപടി പ്രസംഗവും ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ടു പ്രധാന നേതാക്കള്‍ ചേരിതിരിഞ്ഞു പോരാട്ടം തുടരുകയാണ്. ദേശീയ മാധ്യമങ്ങളടക്കം പ്രചാരണരംഗത്തെ പ്രസംഗങ്ങളിലേക്കു കാതുകൂര്‍പ്പിച്ചിരിക്കുകയാണ്.

14ന് വൈകുന്നേരം അഞ്ചിനാണ് കൊട്ടിക്കലാശം അവസാനിക്കുന്നത്. അടുത്ത ദിവസം നിശബ്ദ പ്രചരണവും 16ന് വോട്ടെടുപ്പും. ബിജെപിയും സജീവമായി രംഗത്തുള്ള നേമം മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂര്‍, കുട്ടനാട്, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ പോരാട്ടച്ചൂട് വേനലിനെയും വെല്ലുന്നതാണ്.

Related posts