ഇപ്പം എല്ലാം ശരിയാകുമോ! ജലവിഭവ മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ഓഫീസ് നോക്കുകുത്തി.

alp-waterതിരുവല്ല: ജലവിഭവ മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ഓഫീസ് നോക്കുകുത്തി. കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ അനുവദിക്കപ്പെട്ട ജല അഥോറിറ്റി സൂപ്രണ്ടിംഗ് ഓഫീസിനാണ് ആവശ്യത്തിന് ജീവനക്കാരെ ഇതേവരെ ലഭിക്കാത്തത്.  ശബരിമലയടക്കം പ്രാധാന്യമുളള വിസൃതമായ മേഖലയാണ് ഇതിന്റെ പരിധിയില്‍. നിലവില്‍ മൂന്ന് ഡിവിഷന്‍ ഓഫീസുകളുടെയും ഏഴ് സബ് ഡിവിഷന്‍ ഓഫീസുകളുടെയും 13 സെക്ഷന്‍ ഓഫീസുകളുടെയും കണ്‍ട്രോള്‍ ചുമതലയുളള ഓഫീസ് കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കിള്‍ ഓഫീസ് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായത്.

എന്നാല്‍ ഇപ്പോള്‍ ഓഫീസ് നാഥനില്ലാതെ നാമമാത്ര സ്റ്റാഫിനു കീഴില്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഓഫീസില്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറെ അടക്കം നിയമിക്കേണ്ടതുണ്ട്.  മേയ് 31 ന് ഓഫീസില്‍ ഉണ്ടായിരുന്ന സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം.എസ്. സജിത്ത് വിരമിച്ചു.ഇതോടെ ജല അഥോറിറ്റി കോട്ടയം സര്‍ക്കിളിലെ പി.എന്‍.സ്വാമിനാഥനാണ് നിലവില്‍ ചുമതല.സംസ്ഥാന ജലവിഭവ വകുപ്പ് എല്ലാ ജില്ലകളിലുംവിവിധ ഓഫീസുകളെ സംയോജിപ്പിച്ചുളള പരിഷ്കരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഓഫീസ് അരംഭിച്ചിരുന്നു. മറ്റ് സര്‍ക്കിളുകള്‍ ആരംഭിച്ച സ്ഥലങ്ങളില്‍ പ്രോജക്ട് വര്‍ക്കുകള്‍ ഭംഗിയായി നടക്കുമ്പോഴാണ് വകുപ്പു മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റിയുടെ പ്രധാനപ്പെട്ട ഓഫീസ് നാഥനില്ലാകളരിയായത്.

ടെക്‌നിക്കല്‍ സീനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ ഒന്ന്്, മൂന്ന് ഡ്രാഫ്റ്റ്മാന്‍,ഒരു ഹെഡ്ക്ലാര്‍ക്ക്, രണ്ട് എല്‍ഡി ക്ലാര്‍ക്കുമാര്‍, രണ്ട് യുഡി ക്ലാര്‍ക്കുമാര്‍, ഒരു ക്ലാസ്സ് ഫോര്‍, ഒരു ഓഫീസ് അറ്റന്‍ഡര്‍ അടക്കം പതിമൂന്നോളം തസ്തികകളാണ് ഓഫീസിനുളളത്. എന്നാല്‍ ഇവയൊന്നും ക്രമീകരിക്കാന്‍ ജലവിഭവ വകുപ്പ് ഉന്നതര്‍ക്ക് കഴിയുന്നില്ല. ശബരിമലയ ഉള്‍പ്പെടെ പത്തനംതിട്ട ജില്ല, കുട്ടനാട്, ചങ്ങനാശേരി താലൂക്കുകള്‍ എന്നിവയടക്കം വലിയ പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കേണ്ട പ്രധാനപ്പെട്ട സര്‍ക്കാര്‍ കാര്യാലയമാണ് അധികൃതരുടെ അനാസ്ഥയില്‍പെട്ടിരിക്കുന്നത്.

Related posts