ഇരിക്കൂറിലെ കൊലപാതകം: അന്വേഷണം ഗുജറാത്തിലേക്ക്

klm-CRIMEശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ റുബീന മന്‍സിലില്‍ കുഞ്ഞാമിന (60) യെ കുത്തികൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഗുജറാത്തിലേക്ക്.   മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ഗുണ്ടല്‍പേട്ട്, മൈസൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഗുജറാത്ത് സ്വദേശികളാണെന്നാണ് മനസിലായത്. ഇവിടങ്ങളില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഗുണ്ടല്‍പേട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന സംഘത്തിന്റെ കൈയില്‍ ഗുജറാത്ത് വെള്ളപ്പൊക്കത്തില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ടതായി അവിടുത്തെ തദ്ദേശ സ്ഥാപനം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടല്‍പേട്ടിലെ മസ്ജിദിലുള്ള പള്ളിക്കമ്മിറ്റി ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ഇവിടെയുള്ള ഒരു യുവതിയുടെ സിം കാര്‍ഡുമായാണ് സംഘം കടന്നുകളഞ്ഞത്. സിം കാര്‍ഡ് പരിശോധിച്ച അന്വേഷണ സംഘം കഴിഞ്ഞ ആറുമാസത്തിനിടെ യാത്രപോകാന്‍ ഇരിക്കൂറിലുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവറെ മാത്രമാണ് ഇതുപയോഗിച്ച് ഇവര്‍ വിളിച്ചിരുന്നതെന്ന് കണ്ടെത്തി. എന്നാല്‍ ആറുമാസം മുമ്പ് പത്തുപേരെ ഈ ഫോണില്‍നിന്നു വിളിച്ചിരുന്നു. ഇതില്‍ ബംഗളൂരു സ്വദേശിയായ ശ്രീനിവാസനെ അന്വേഷണ സംഘം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

നിരവധി ഭാഷകള്‍ സംസാരിക്കുന്നവരാണ് പ്രതികള്‍. പ്രതികളെന്നു കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.  കഴിഞ്ഞ 30നാണ് കുഞ്ഞാമിനയെ സിദ്ദിഖ് നഗറില്‍ വീടിനുസമീപത്തെ ഇവരുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്‍പതിന് വൈകുന്നേരം ശ്രീകണ്ഠപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.

Related posts