ഇരിക്കൂറിലെ കൊലപാതകം: അന്വേഷണം തിരുവനന്തപുരത്തും ഷൊര്‍ണൂരും കേന്ദ്രീകരിച്ച്

LD-CRIMEBLOODശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദീഖ്‌നഗറിലെ സബീന മന്‍സിലില്‍ കുഞ്ഞാമിന കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരവും ഷൊര്‍ണൂരും കേന്ദ്രീകരിച്ച് അന്വേഷണം. മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കേരളത്തില്‍ തിരുവനന്തപുരം, ഷൊര്‍ണൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ പ്രതികളെന്നു സംശയിക്കപ്പെടുന്നവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നു.

ഈ സമയങ്ങളില്‍ ഇവര്‍ ബന്ധപ്പെട്ടിരുന്ന പ്രദേശവാസികളുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് പോലീസ് സംഘം ഇവിടെയെത്തിയിട്ടുള്ളത്. ചെറിയവിലയ്ക്ക് തുണി ഇറക്കിതരാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് കഴിഞ്ഞ നവംബറില്‍ 65,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇക്കാലത്ത് തിരുവനന്തപുരം സ്വദേശികളായ 12ഓളം പേരുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍സെല്‍ വിവരം അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവരെ അടുത്തദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

ചൈനാസാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ചാവക്കാട് സ്വദേശിയായ വ്യാപാരിയില്‍നിന്ന് പ്രതികള്‍ പണം തട്ടിയിരുന്നു. വീടുവില്‍പന നടത്താനുണ്ടെന്ന് പറഞ്ഞ് ഷൊര്‍ണൂര്‍ സ്വദേശിയില്‍നിന്നു രണ്ടരലക്ഷം രൂപയും പ്രതികള്‍ തട്ടിയെടുത്തിരുന്നു. ഇതില്‍ ഷൊര്‍ണൂര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസില്‍ ഷൊര്‍ണൂര്‍ പോലീസില്‍നിന്നു പരാതിക്കാരില്‍നിന്നും അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. കഴിഞ്ഞ ഏപ്രില്‍ 30നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്.

Related posts