ഇരിങ്ങാലക്കുട: ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം കത്തിയതിനെ തുടന്നുയര്‍ന്ന പരിസരവാസികളുടെ പ്രതിഷേധത്തിന് നഗരസഭ നല്‍കിയ ഉറപ്പ് ആറുമാസമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. മഴക്കാലമായതോടെ മാലിന്യങ്ങളില്‍ നിന്ന് മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമൊയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ജനുവരി ആദ്യമാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യമലയ്ക്ക് തീ പിടിച്ചത്. തുടര്‍ന്ന് ഒരാഴ്ചയോളം ബുദ്ധിമുട്ടിയാണ് തീയണച്ച് മാലിന്യങ്ങള്‍ കാപ്പിംഗ് നടത്തി സംസ്കരിച്ചത്. സംഭവത്തെ തുടര്‍ന്ന് മാലിന്യം ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് കടത്താന്‍ പരിസരവാസികള്‍ സമ്മതിച്ചിരുന്നില്ല.
തുടര്‍ന്ന് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് നഗരസഭാധികാരികള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയതിനുശേഷമാണ് വീണ്ടും മാലിന്യങ്ങള്‍ തള്ളാന്‍ നാട്ടുകാര്‍ അനുമതി നല്‍കിയത്. എന്നാല്‍ അടിയന്തരമായി ചെയ്യുമെന്ന് പറഞ്ഞതടക്കം ഒരു കാര്യവും ഇതുവരേയും നടപ്പാക്കാന്‍ നഗരസഭാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ജൈവം, അജൈവം എന്നിങ്ങനെ വേര്‍തിരിച്ചു വരുന്നുണ്ടെങ്കിലും അതത് ദിവസങ്ങളില്‍ സംസ്കരിക്കാനുള്ള നീക്കം നഗരസഭ ആരംഭിച്ചിട്ടില്ല. അലക്ഷ്യമായി മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാനും സാധിച്ചിട്ടില്ല.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രഞ്ചിംഗ് ഗ്രൗണ്ടിലേയ്ക്ക് വൈദ്യുതി ലഭ്യമാക്കിയിട്ടില്ല. വെള്ളമെത്തിക്കാനും നടപടിയായില്ല. ജീവനക്കാര്‍ക്ക് ബാത്ത് റൂം സൗകര്യം പോയിട്ട് കുടിക്കാന്‍ ഒരു തുള്ളി വെള്ളത്തിനുപോലും നിര്‍വാഹമില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വാച്ച്മാനെ നിയമിക്കുകയോ, സുരക്ഷാ കാമറകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ശുചിത്വമിഷന്‍ പദ്ധതിയുടെ തുടര്‍ നടപടികളും ഉണ്ടായിട്ടില്ല.
മാലിന്യം സംസ്കരണ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തയാറാണെങ്കിലും ഇക്കാര്യത്തിന് കൗണ്‍സില്‍ ആര്‍ജ്ജവം കാണിക്കണമെന്നാണ് ജനം പറയുന്നത്. മാലിന്യം കാപ്പിങ്ങിനായി ലഭിച്ച ഏഴുലക്ഷമടക്കം മാലിന്യ സംസ്കരണത്തിന് സര്‍ക്കാര്‍ നല്‍കിയ അമ്പത് ലക്ഷത്തോളം രൂപ ഇരിങ്ങാലക്കുടയിലെ വിവിധ ബാങ്കുകളിലായി പാഴായി കിടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ലക്ഷക്കണക്കിന് രൂപ ഉപയോഗിക്കാതെ ഇപ്പോഴും കുഴിയെടുത്ത് മാലിന്യം ഇട്ട് മൂടുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മഴ പെയ്തതോടെ മാലിന്യം ഇട്ട് മൂടാന്‍ നിര്‍മിച്ച കുഴിയില്‍ വെള്ളം കയറി മാലിന്യങ്ങളെല്ലാം പൊന്തിയ അവസ്ഥയിലാണ്. മാത്രമല്ല, ഇവിടെ ദുര്‍ഗന്ധവും രൂക്ഷമായി.
മാലിന്യങ്ങളും മഴവെള്ളവും കൂടിച്ചേര്‍ന്ന് വല്ല മാരക രോഗങ്ങള്‍ പടരുമോയെന്ന ആശങ്കയിലാണ് സമീപവാസികള്‍. നേരത്തെ വാഹനങ്ങളില്‍ കൊണ്ടുവന്നിരുന്ന മാലിന്യങ്ങള്‍ ഈ കുഴിയിലേക്ക് നേരിട്ടായിരുന്നു നിക്ഷേപിച്ചിരുന്നത്. എന്നാല്‍ മഴ പെയ്തതോടെ വണ്ടി താഴുമെന്ന ഭയത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മുകളില്‍ തന്നെയാണ് ഇപ്പോള്‍ മാലിന്യം തള്ളുന്നതെന്ന് അവര്‍ ആരോപിച്ചു. മാത്രവുമല്ല ഈ കുഴിയില്‍ നിന്നും വെള്ളം ഓരു വഴി സമീപത്തെ കിണറുകളിലേക്കിറങ്ങി ഈ കിണറുകളിലെ ശുദ്ധജലവും മലിനമായതായാണ് കരുതുന്നത്. ഈ പ്രദേശത്തു താമസിക്കുന്നവരില്‍ പലരും പകര്‍ച്ച വ്യാധിയുടെ ഭീഷണിയിലാണ്.