ഇ- റേഷന്‍ സംവിധാനം ഡിസംബറോടെ; രണ്ടുകോടിയിലേറെ പേര്‍ അനര്‍ഹരാകും

PKD-RATIONകോഴിക്കോട്: ഡിസംബര്‍ 15നകം സംസ്ഥാനത്ത് ഇ- റേഷന്‍ സംവിധാനം നടപ്പാകും. ഇതോടെ നോണ്‍ പ്രയോറിറ്റി വിഭാഗക്കാര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ല. നേരത്തെ എപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന നല്ലൊരു പങ്ക് കുടുംബങ്ങള്‍ക്കും ഇനി കേന്ദ്രസര്‍ക്കാരിന്റെ റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകും. രണ്ടുകോടിയിലേറെ പേര്‍ക്കാണ് റേഷന്‍ ആനുകൂല്യം നഷ്ടമാകുക. പുതിയ സംവിധാനം വരുന്നതോടെ പ്രയോറിറ്റി വിഭാഗത്തില്‍ ഓരോ വ്യക്തിക്കും ഒരു കിലോ അരി, രണ്ട് കിലോ ഗോതമ്പ്, ഒരു കിലോ പയര്‍ വര്‍ഗങ്ങള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ വിഹിതമായി ലഭിക്കും. എന്നാല്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തിന് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

ബിപിഎല്‍, എഎവൈ കാര്‍ഡ് ഉടമകളായ 80 ലക്ഷം പേര്‍ക്കാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്നത്. പ്രയോറിറ്റി വിഭാഗത്തില്‍ ഒരുകോടി 54 ലക്ഷം പേരെ ഉള്‍പ്പെടുത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, പ്രയോറിറ്റി വിഭാഗക്കാരെ കണെ്ടത്താനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാല്‍ നിരവധി പേര്‍ പുറത്താകും.കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് ഗ്രാമത്തിലെ 75 ശതമാനം പേര്‍ക്കും നഗരത്തിലെ 50 ശതമാനം പേര്‍ക്കുമാണ് ആനുകൂല്യം അനുവദിക്കുക. എന്നാല്‍, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗ്രാമത്തില്‍ 52 ശതമാനവും നഗരത്തില്‍ 32 ശതമാനവും പേര്‍ക്ക് ആനുകൂല്യം നല്‍കാം.

റേഷന്‍ കടകള്‍ വഴി പൂരിപ്പിച്ച് നല്‍കിയ അപേക്ഷാ ഫോമിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്. കംപ്യൂട്ടര്‍ വഴി മാര്‍ക്ക് നല്‍കിയാണ് അര്‍ഹരെ കണെ്ടത്തുന്നത്. അഗതികള്‍, വിധവകള്‍ എന്നിവര്‍ക്ക് കൂടുതല്‍ പോയിന്റ് ലഭ്യമാക്കും. എന്നാല്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയോ ആയിരം ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടോ സ്വന്തമായി ഒരേക്കര്‍ ഭൂമിയോ ഉണെ്ടങ്കില്‍ അര്‍ഹരുടെ പട്ടികയില്‍ നിന്ന് പുറത്താകും.

ഇ -റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുമ്പോള്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. വിരലടയാളം ഉപയോഗിച്ചും റേഷന്‍ സാധനങ്ങള്‍ വാങ്ങാനാകും. ആധാര്‍ കാര്‍ഡുമായി റേഷന്‍ കാര്‍ഡിനെ ബന്ധിപ്പിക്കും.ആന്ധ്രപ്രദേശില്‍ നടപ്പാക്കിയ പദ്ധതിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നത്. റേഷന്‍ മൊത്തക്കച്ചവടവടക്കാരെ ഒഴിവാക്കി സിവില്‍ സപ്ലൈസ് വകുപ്പ് നേരിട്ട് റേഷന്‍ കടയില്‍ സാധനങ്ങളെത്തിക്കും.

താലൂക്ക് അടിസ്ഥാനത്തിലാണ് ആദ്യം പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ മറ്റു താലൂക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ഹരായവര്‍ ലിസ്റ്റില്‍ നിന്ന് പുറത്താകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനതല റാങ്കിംഗ് സംവിധാനമാണ് നടപ്പാക്കുന്നത്. 2012ല്‍ കാലാവധി കഴിഞ്ഞ കാര്‍ഡിനൊപ്പം അധികപേജ് തുന്നിക്കെട്ടിയാണ് ഇപ്പോള്‍ റേഷന്‍ വിതരണം ചെയ്യുന്നത്.

Related posts