ഈഡനില്‍ നാം ഒന്ന്

SP-INDIA കോല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തം നാട്ടില്‍ വെല്ലുവിളിക്കാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ക്കൂടി ടീം ഇന്ത്യ തെളിയിച്ചു. ക്രിക്കറ്റിലെ ചരിത്ര പ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കിവീസിനെ 178 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടു വച്ച 376 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒരു ദിവസം കൂടിശേഷിക്കേ 197 റണ്‍സിന് എല്ലാവരും പുറത്തായി. സ്വന്തം നാട്ടില്‍ ഇന്ത്യ തുടര്‍ച്ചയായ പന്ത്രണ്ട് ടെസ്റ്റില്‍ പതിനൊന്നിലും ജയിച്ചു. സ്വന്തം നാട്ടിലെ 250 ടെസ്റ്റ് ജയിച്ച് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒറ്റയ്ക്ക് ഒന്നിലെത്തി. പാക്കിസ്ഥാനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ടീം ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്. ആദ്യ ടെസ്റ്റും ജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് 2–0ന് സ്വന്തമാക്കിയത്. രണ്ട് ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടി ഇന്ത്യയുടെ ഇന്നിംഗ്‌സിനു നിര്‍ണായകമായ വൃദ്ധിമാന്‍ സാഹയാണ് മാന്‍ ഓഫ് ദ മാച്ച്.

മികച്ച ബാറ്റ്‌സ്മാനും നായകനുമായ കെയ്ന്‍ വില്യംസന്റെ അഭാവത്തിലും ന്യൂസിലന്‍ഡ് തങ്ങള്‍ക്കു കഴിയുന്ന പ്രകടനം നടത്തിയശേഷമാണ് ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയത്. ബൗളിംഗിലും ബാറ്റിംഗിലും കിവീസ് ഇന്ത്യയില്‍ തങ്ങള്‍ക്ക് പ്രതികൂലമായ അവസ്ഥയിലും തിളങ്ങി. ഓപ്പണര്‍ ടോം ലാഥം പൊരുതി നേടിയ 74 റണ്‍സ് രണ്ടാം ഇന്നിംഗ്‌സില്‍ എടുത്തു പറയേണ്ടതാണ്. ലാഥത്തിന്റെ പ്രകടനം കിവീസിനെ വലിയ തോല്‍വിയില്‍നിന്നും രക്ഷിച്ചു. ബൗളിംഗില്‍ മാറ്റ് ഹെന്‍റിയുടെ പ്രകടനവും മികച്ചതായി.

തലേന്നത്തെ സ്‌കോറായ എട്ട് വിക്കറ്റിന് 227 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വൃദ്ധിമാന്‍ സാഹ പുറത്താകാതെ നേടിയ 58 റണ്‍സ് വന്‍ ലീഡിലേക്കു നയിച്ചു. 263 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ സ്‌കോര്‍ ചെയ്്തത്. ഇതോടെ രണ്ടു ദിനം കൊണ്ട് കിവീസിനു വിജയിക്കാന്‍ 376 റണ്‍സിന്റെ ലക്ഷ്യവും ഇന്ത്യ നല്‍കി. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കു 112 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. സാഹ വാലറ്റത്തുള്ള ഭുവനേശ്വര്‍ കുമാര്‍ (23), മുഹമ്മദ് ഷാമി (1) എന്നിവര്‍ക്കൊപ്പമുള്ള കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. ഇരുവരുമായി ആകെ 48 റണ്‍സിന്റെ സഖ്യമാണ് സാഹ സ്ഥാപിച്ചത്.

ബാറ്റിംഗിനു ദുഷ്കരമായ പിച്ചിലും കാലാവസ്ഥയിലും കിവീസ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലിനും ടോം ലാഥത്തിനും ഇന്ത്യന്‍ ബൗളിംഗ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യന്‍ ഭാഗത്തിനു കുറച്ചു നേരത്തെക്കെങ്കിലും സമ്മര്‍ദം ഉണ്ടാക്കാന്‍ ഈ സഖ്യത്തിനായി. 55 റണ്‍സാണ് ഗപ്ടില്‍–ലാഥം കൂട്ടുകെട്ട് സ്ഥാപിച്ചത്. അപകടകരമായി മുന്നോട്ടു പോകുകയായിരുന്ന ഈ സഖ്യം അശ്വിന്‍ പൊളിച്ചു. ഗപ്ടിലിനെ (24) എല്‍ബിഡബ്ല്യുവാക്കിയാണ് അശ്വിന്‍ വിക്കറ്റ് വീഴ്ചയ്ക്കു തുടക്കമിട്ടത്.

നിക്കോളസിനെ (24) രവീന്ദ്ര ജഡേജ സ്ലിപ്പില്‍ നിന്ന അജിങ്ക്യ രഹാനെയുടെ കൈകളില്‍ നല്കി. ലാഥവും പരിചയസമ്പന്നനായ റോസ് ടെയ്‌ലറും ചേര്‍ന്നപ്പോള്‍ കിവീസ് ഒരിക്കല്‍ക്കൂടി ഇന്ത്യക്കു മേല്‍ ആധിപത്യം സ്ഥാപിക്കുമെന്നു തോന്നിച്ചു.

എന്നാല്‍, ഈ സഖ്യത്തിന് അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. ടെയ്‌ലറെ (4) അശ്വിന്‍ കുരുക്കി. ഇതോടെ പ്രതീക്ഷകള്‍ ലൂക്ക് റോഞ്ചി–ലാഥം കൂട്ടുകെട്ടിലായിരുന്നു.26 റണ്‍സിനു ശേഷം ഈ സഖ്യവും പിരിഞ്ഞു. ലാഥത്തെ (74) അശ്വിന്‍ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീടുള്ള വിക്കറ്റ് വീഴ്ചകള്‍ വേഗത്തിലായിരുന്നു.റോഞ്ചി (32) ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടെത്തിയവര്‍ക്കാര്‍ക്കും വലിയൊരു കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല.റാഞ്ചിയെ ജഡേജ ക്ലീന്‍ബൗള്‍ഡാക്കി. ഷാമി, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ഒരണ്ണം ഭുവനേശ്വറും നേടി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 316

ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ് 204

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 263

ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സ്

ലാഥം സി സാഹ ബി അശ്വിന്‍ 74, ഗപ്ടില്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 24, നിക്കോളസ് സി രാഹനെ ജഡേജ 24, ടെയ്‌ലര്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 4, റോഞ്ചി ബി ജഡേജ 32, സാന്റ്‌നര്‍ എല്‍ബിഡബ്ല്യു ബി ഷാമി 9, വാട്‌ലിംഗ് ബി ഷാമി 1, ഹെന്‍റി സി കോഹ്ലി ബി ജഡേജ 18, പട്ടേല്‍ ബി ഭുവനേശ്വര്‍ 2, വാഗ്‌നര്‍ നോട്ടൗട്ട് 5, ബൗള്‍ട്ട് സി വിജയ് ബി ഷാമി 4, എക്‌സ്ട്രാസ് 0, ആകെ 81.1 ഓവറില്‍ 197ന് എല്ലാവരും പുറത്ത്.

ബൗളിംഗ്

ഭുവനേശ്വര്‍ കുമാര്‍ 12–4–28–1, ഷാമി 18.1–5–46–3, അശ്വിന്‍ 31–6–82–3, ജഡേജ 20–3–41–3

കളി കണക്കില്‍

കഴിഞ്ഞ പന്ത്രണ്ട് ഹോം ടെസ്റ്റില്‍ ഇന്ത്യയുടെ 11–ാം വിജയം. ഒരെണ്ണം സമനിലയായി. തുടര്‍ച്ചയായ പന്ത്രണ്ട് ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 2013 ഫെബ്രുവരി മുതല്‍ 2016 ഒക്ടോബര്‍ വരെയാണ് ഈ പ്രകടനം. ഇതിനു മുമ്പ് 1988 ജനുവരി മുതല്‍ 1994 ഫെബ്രുവരി വരെയുള്ള പന്ത്രണ്ട് ഹോം ടെസ്റ്റില്‍ പതിനൊന്നിലും ജയിച്ചപ്പോള്‍ ഒരെണ്ണം തോറ്റു. 1988 നവംബര്‍ മുതല്‍ 1994 നവംബര്‍ വരെയുള്ള 12 ടെസ്റ്റിലും ഇതേ അവസ്ഥയായിരുന്നു.

26

ഇരുടീമിലുമായി പേസര്‍മാര്‍ ആകെ നേടിയ വിക്കറ്റുകള്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ പേസര്‍മാരുടെ മികച്ച രണ്ടാമത്തെ പ്രകടനം. ഇന്ത്യന്‍ പേസര്‍മാര്‍ 12 വിക്കറ്റുകള്‍ സ്വന്തമാക്കി.

15

ഈ ടെസ്റ്റ് മത്സരത്തിലെ ആകെ എല്‍ബിഡബ്ല്യുവിന്റൈ എണ്ണം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നത്. ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1996ലെ അഹമ്മദാബാദ് ടെസ്റ്റില്‍ നേടിയ 12 എണ്ണമായിരുന്നു ഉയര്‍ന്നത്.

04

ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടുന്ന നാലാമത്തെ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹ. ഇതിനു മുമ്പ് എംഎസ് ധോണി, ഫറൂക് എന്‍ജിനിയര്‍, ദില്‍വര്‍ ഹുസൈന്‍ എന്നിവര്‍ ഈ നേട്ടം കൈവരിച്ചിരുന്നു. ധോണി നാലു തവണയാണ് ഈ നേട്ടത്തിലെത്തിയത്. മറ്റുള്ളവര്‍ ഓരോ തവണയും. കോല്‍ക്കത്ത ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സാഹ നോട്ടൗട്ടായിരുന്നു. പുറത്താകാതെ 50ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് സാഹ. വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി അലക്‌സാണ്ടറാണ് ഒരാള്‍. വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ബാപ്പു നഡ്കര്‍ണി എന്നിവര്‍ക്കൊപ്പം പുറത്താകാതെ രണ്ട് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സാഹയും ഇടംപിടിച്ചു.

74

ടോം ലാഥത്തിന്റെ സ്‌കോര്‍. ഒരു വിദേശ ബാറ്റ്‌സ്മാന്‍ ഈഡനില്‍ നാലാം ഇന്നിംഗ്‌സില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ അവസാനമായി ഒരു വിദേശ ബാറ്റ്‌സ്മാന്‍ അമ്പതിലധികം റണ്‍സ് നേടുന്നത് 2005ല്‍ ഷാഹിദ് അഫ്രീദിയാണ്.

Related posts