എ.എഫ്.ഷാഹിന
മഴ മേഘങ്ങളാല്‍ മേലാപ്പ് കെട്ടിയ മലപ്പുറം മേല്‍മുറി സ്വലാത്ത് നഗറിലെ മഅ്ദിന്‍ ക്യാമ്പിന്റെ മുറ്റത്തേക്ക് നോക്കിയിരുന്നു സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍. പ്രാര്‍ഥന സംഗമത്തിന് വേദിയാവുകയാണ് ഇന്ന് ഈ സായാഹ്നം. ഇതിനിടെ ഒരു നിമിഷം ഇന്നലെകളുടെ ഓര്‍മകളിലേക്ക് അദ്ദേഹം മനസ് പായിച്ചു. ഇത്തവണത്തെ നോമ്പിലും ദുബായിലെ ജുമൈറയിലെ ശൈഖ് മുഹമ്മദ് അഹ്മദ് അബ്ദുറഹ്മാന് അല്‍ മന്‍സൂരിയുടെ ഈന്തപ്പനയോലകള്‍ മേലാപ്പിട്ട വീട്ടുമുറ്റത്തായിരുന്നു. കാലങ്ങളായി ഓരോ റംസാനിലും മുടങ്ങാതെ നോമ്പ് തുറക്കെത്തുന്ന വീട്. എന്നാല്‍ ഈ വീട്ടിലെ പ്രായം തൊണ്ണൂറു കഴിഞ്ഞ മന്‍സൂരിയും മക്കളും തമ്മിലുളള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ച ലോകത്തിന് ഒരുപാട് പറഞ്ഞുതരുന്നുണ്ട്. നമുക്കവരില്‍ നിന്ന് പാഠം ഉള്‍ക്കൊളളാനുണ്ട്. നന്മയുടെയും അറബ് ആതിഥ്യത്തിന്റെയും മൂര്‍ത്തീരൂപമായ ശൈഖ് മുഹമ്മദ് മുറ്റത്തേക്കിറങ്ങി വിറയ്ക്കുന്ന കൈകള്‍ നീട്ടി സ്വീകരിച്ചു.
ചുളിവുകള്‍ വീണ ഐശ്വര്യം മുറ്റിയ മുഖം എന്റെ കവിളിലമര്‍ത്തി സ്നേഹ ചുംബനം നല്കി. വിശുദ്ധ റംസാനില്‍ എന്നെല്ലാം യു.എ.ഇയിലെത്തിയിട്ടുണ്ടോ അന്നെല്ലാം ജുമൈറയിലെ ഇഫ്താറില്‍ നിന്നൊഴിഞ്ഞു മാറാന്‍ കഴിഞ്ഞിട്ടില്ല. 1997ലാണ് ഈ കുടുംബവുമായി ഞാന്‍ അടുത്ത് ബന്ധപ്പെടുന്നത്. മലപ്പുറം സ്വലാത്ത് നഗറിലെ മഅദിന്‍ അക്കാദമിക്ക് തുടക്കം കുറിച്ച സമയം. ഏഴുസെന്റ് ഭൂമിയിലെ ചെറിയ ഒരു പള്ളിയില്‍ 118 വിദ്യാര്‍ഥികളുമായുള്ള സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. അവിടേക്കെത്തിയ ആദ്യത്തെ വിദേശ അതിഥിയായിരുന്നു മുഹമ്മദ് അഹ്മദ്. തന്റെ മൂന്നു ആണ്മക്കളില് രണ്ടുപേര്‍ അന്ന് ഉപ്പയുടെ കൂടെയുണ്ട്. നിന്നു തിരിയാന്‍ ഇടമില്ലാത്ത പള്ളിയില്‍ കുട്ടികളോടൊന്നിച്ച് ഫോട്ടോയെടുത്ത്, കൈപിടിച്ച് സന്തോഷം പറഞ്ഞ് അദ്ദേഹം തിരിച്ചു പോയി.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് ആണ്മക്കളെയും മാത്രമായി മഅദിന്‍ കാമ്പസിലേക്ക് പറഞ്ഞയച്ചു. 118 കുട്ടികളില്‍ നിന്ന് അപ്പോഴേക്കും 18000 കുട്ടികളിലേക്കും ഏഴു സെന്റ് ഭൂമിയില്‍ നിന്ന് 120 സെന്റിലേക്കും അന്ന് മഅ്ദിന്‍ സ്ഥാപനങ്ങള്‍ വളര്‍ന്നിരുന്നു. ഇതു നേരിട്ടുകാണാനും താന്‍ തുടങ്ങിവച്ച ബന്ധം തന്റെ വേരുകളിലേക്കു പടര്ത്താനുമായിരുന്നു ശൈഖ് മുഹമ്മദ് അഹ്മദിന്റെ ലക്ഷ്യം.ഓരോ തവണയും ഇഫ്താറിന് ജുമൈറയിലെ വീട്ടിലെത്തുമ്പോള്‍ എന്നെ ഏറ്റവും അധികം ആകര്ഷിച്ചിട്ടുള്ളത് ആ പിതാവും തന്റെ മക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ്. മക്കളായ അഹ്മദ് മുഹമ്മദ് കസ്റ്റംസിലും ഫഹദ് മുഹമ്മദ് പെട്രോളിയം കമ്പനിയിലും അബ്ദുല്‍ റഹ്മാന് പോസ്റ്റല്‍ വകുപ്പിലും ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. സ്വന്തമായി കാലില്‍ നില്ക്കാന് പര്യാപ്തത നേടിയവര്‍.
പക്ഷെ, പിതാവിന്റെ അടുത്തേക്കെത്തുമ്പോഴെല്ലാം ആ നെറ്റിയില്‍ ചുംബിച്ചിട്ടേ മറ്റു അതിഥികളുടെ അടുത്തുപോലും അവര്‍ പോകുകയുളളൂ. മക്കള്‍ കയറിവരുമ്പോഴേക്കും ഉപ്പ എഴുന്നേറ്റു നിന്ന് അവരെ സ്വീകരിക്കും. തിരിച്ചു പോകുമ്പോഴാകട്ടെ, പുറത്തു നിന്നു വന്ന അതിഥികളെ യാത്രയാക്കും പോലെ സ്നേഹത്തോടെ മക്കളെ യാത്രയയക്കും.മേല്‍മുറി അധികാരിത്തൊടി സ്വദേശിയും ശൈഖ് മുഹമ്മദ് അഹ്മദിന്റെ സെക്രട്ടറിയുമായ മുട്ടേങ്ങാടന്‍ കുഞ്ഞാലനും സുഹൃത്തുക്കളും ഒരുക്കുന്ന വിഭവ സമൃദ്ധമായ അറേബ്യന്‍ ഇഫ്താറിലും ആ ഉപ്പയും മക്കളും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹവും വാത്സല്യവും കണ്ണു നിറക്കുന്നതായിരുന്നു. ദുബായ്-അല്‍ഐന്‍ റോഡിലെ മര്‍മൂമിലെ തന്റെ ഫാമില്‍ പ്രത്യേകമായി വളര്‍ത്തിയ ആടുകളെയറുത്ത് തയ്യാര്‍ ചെയ്യുന്ന സ്വാദിഷ്ഠമായ വിരുന്ന്.
മസ്വായിയും റിഗാകും അരീസുമെല്ലാം നിറഞ്ഞ തീന്മേശയില് അദ്ദേഹം കനപ്പിച്ച മുഖത്തോടെ മക്കളെ മാറ്റി നിര്‍ത്തിയില്ല. പാത്രങ്ങളിലേക്ക് പരസ്പരം ഭക്ഷണം പകര്‍ന്നും പല്ലുകള്‍ പാതി കൊഴിഞ്ഞ ഉപ്പയുടെ വായിലേക്ക് വിഭവങ്ങള്‍ വെച്ചുകൊടുത്തും കൈമാറുന്ന സ്നേഹം.നമ്മുടെ വീടുകളിലെല്ലാം ഇങ്ങനെയായിരുന്നെങ്കിലെന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചു പോകാറുണ്ട്. ഉപ്പയെ ഭീകര ജന്തുവായി കാണുന്ന മക്കള്‍. എല്ലാ സന്തോഷവും ആഹ്ലാദവും ഉപ്പയുടെ കണ്‍വെട്ടത്ത് അവസാനിപ്പിക്കുന്നവര്‍. മക്കളെ കണ്മുന്നില് കാണുന്നത് തന്നെ അപശകുനമായി കാണുന്ന പിതാക്കള്‍. കലുഷിതമായ ഇത്തരം ബന്ധങ്ങളുടെ പിരിമുറുക്കങ്ങള്‍ ഒത്തിരി കേട്ടിട്ടുള്ള എനിക്ക് ജുമൈറയിലെ ഓരോ വര്‍ഷത്തെയും ഇഫ്താര്‍ മനസിനു കുളിര്‍മ നല്‍കുന്നതാണ്.
ഉപ്പയോടും ഉമ്മയോടും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ എത്ര പേരുണ്ട് നമുക്കിടയിലെന്ന് ആലോചിക്കുമ്പോഴാണ് അല്‍ മന്‍സൂരി കുടുംബത്തിലെ ഇഫ്താര്‍ വേറിട്ടുനില്‍ക്കുന്നത്. ആത്മീയ ഹര്ഷത്തിന്റെ റംസാന് പുണ്യ ദിനരാത്രങ്ങള്‍ ഓരോന്നും വിട ചൊല്ലമ്പോള്‍ മനുഷ്യനായ നാം നോമ്പിലൂടെ സംസ്കരിക്കപ്പെട്ടിട്ടുണ്ടോയെന്ന് പുനര്‍ചിന്തനം നടത്തേണ്ടതുണ്ട്. നോമ്പ് വെറും പട്ടിണികിടക്കലെല്ലന്ന് ബോധ്യമാകണം. ജീവിതത്തില്‍ ഇനിയുളള കാലയളവില്‍ നോമ്പിലൂടെ ആര്‍ജിച്ചെടുത്ത കരുത്തും സ്വഭാവവുമായിരിക്കണം നമുക്ക് വേണ്ടത്. മാതാപിതാക്കളെയും ഗുരുവര്യന്മാരെയും ആദരിക്കുകയും ബഹുമാനിക്കുകയും വേണം. അതാകണം നോമ്പില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠം.