ഈ ചരിത്രമാളിക നിങ്ങളെ വിസ്മയിപ്പിക്കും

tvm-malikaഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: വലിയങ്കണത്തിനുമപ്പുറം നീളമുള്ള പടിപ്പുരകള്‍. മൂന്നു പൂമുഖങ്ങള്‍. പത്തായപ്പുര, കളിയല്‍, കൂത്തമ്പലം… ഇങ്ങനെ പോകുന്നു ചരിത്രസ്പര്‍ശമാര്‍ന്ന കാഴ്ചകള്‍. ഏതെങ്കിലും കൊട്ടാരക്കെട്ടിന്റെ കഥ പറയുകയാണ് എന്നു കരുതേണ്ട. നെയ്യാറ്റിന്‍കര അമരവിളയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു പതിനാറു കെട്ടിന്റെ വിശേഷങ്ങളാണിത്. ഇന്നലെകളിലെ പ്രൗഢമായ അറിവ് പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം എന്ന ഒരു യുവാവിന്റെ സമാനതകളില്ലാത്ത ഇച്ഛാശക്തിയുടെയും ആത്മാര്‍ഥമായ അധ്വാനത്തിന്റെയും സാക്ഷാത്കാരം കൂടിയാണ് ഈ ചരിത്രമാളിക.

മുപ്പത്തിയാറു സെന്റിനുള്ളില്‍ കൃത്യമായ കണക്കുകള്‍ പ്രകാരം നിര്‍മിച്ചിരിക്കുന്ന പതിനാറു കെട്ട് അക്ഷരാര്‍ഥത്തില്‍ വിസ്മയങ്ങളുടെ മഹാകലവറയാണ്. മരം കൊണ്ട് പണിത വലിയ കവാടം തലവാതില്‍ എന്ന് അറിയപ്പെടുന്നു. തലവാതിലിനു ഇരുവശത്തുമായി രണ്ടു തരത്തില്‍പ്പെട്ട കാളവണ്ടികളും ചുണ്ണാമ്പു കല്ലു കൊണ്ടുള്ള തൊട്ടി, ചക്ക്, കൊതുമ്പുവള്ളങ്ങള്‍ എന്നിവ കാണാം. ഉപയോഗയോഗ്യമാണ് ഇവിടുത്തെ ചക്ക്. നിലവറയിലെ കെടാവിളക്കിനും 41 കല്‍വിളക്കുകള്‍ക്കും തിരി തെളിയിക്കുന്നതിനുള്ള എണ്ണ ഈ ചക്കിലാണ് ആട്ടിയെടുക്കുന്നത്. ആത്മീയ പൂമുഖത്തില്‍ എഴുത്തുകാല്‍പെട്ടി, അന്നപിടി വിളക്ക്, കായിപെട്ടി എന്നിവ കാഴ്ചക്കാരെ വരവേല്‍ക്കും.

ശില്‍പ്പവിദ്യകളാല്‍ സമ്പന്നമാണ് മുകളിലെ മോട്ടടപ്പ്. മകരപ്പക്ഷി, നാഗഗന്ധി, ആന, സൂര്യോദയ സങ്കല്‍പ്പം എന്നിവ ഇവിടെ ദൃശ്യമാകും. അതിപുരാതനമായ തൂക്കുവിളക്ക് തായ്പൂമുഖത്തിലെ പ്രധാന ആകര്‍ഷണമാണ്.  സപ്തഋഷി സങ്കല്‍പ്പമാര്‍ന്ന ഏഴു തിരിയിട്ട കാ വിളക്ക്, സന്ധ്യാനേരത്ത് വേദപാരായണം നടത്താന്‍  ഉപയോഗിക്കുന്ന വ്യാസപീഠം, ഇരുപ്പുപലക, കൈമേശ എന്നിവയും തായ്പൂമുഖത്തിലുണ്ട്.

പത്തായങ്ങള്‍ക്കു പുറമേ ധാന്യങ്ങള്‍ അളന്നു തിട്ടപ്പെടുത്തുന്ന ഉഴക്ക്, ഉരി, നാഴി, പക്ക, ഇടങ്ങഴി, മരയ്ക്കാല്‍,  പറ, പെട്ടി, കടവം, കുട്ട മുതലായവയും പത്തായപ്പുരയില്‍ ഉള്‍പ്പെടുന്നു. പത്തായപ്പുരയുടെയും കളിയലിന്റെയും മധ്യഭാഗത്തായുള്ള ചുമടുതാങ്ങിയുടെ തൂണുകള്‍ ഒരു ഗജം അകലത്തിലാണ് നിര്‍ത്തിയിട്ടുള്ളത്. കൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള കളിയല്‍ വരവാശി കണക്കനുസരിച്ച് നിര്‍മിച്ചതാണ്. ചതുര ഉരല്‍, ചുണ്ണാമ്പു പാറയാലുള്ള ഉരല്‍, കുഴി അമ്മികള്‍, തിരുവകല്ലുകള്‍, കല്‍പ്പാത്രങ്ങള്‍, ചന്ദന ഉരകല്‍, താമ്രയുഗത്തിന്റെ  തുടക്കത്തിലുള്ള താമ്രം കലര്‍ന്ന മണ്ണാലുള്ള എണ്ണ ഭരണി, മണ്‍പാനകള്‍, ചെറുഭരണികള്‍ എന്നിങ്ങനെ കൗതുകം വര്‍ധിപ്പിക്കുന്ന അധ്യായങ്ങള്‍ നീളുന്നു. കമ്പന വിദ്യയില്‍ സജ്ജമാക്കിയ കൂത്തമ്പലത്തിലാണ് കലാരൂപങ്ങള്‍  അഭ്യസിച്ചിരുന്നതും അവതരിപ്പിച്ചിരുന്നതും.

നുകം, മരമടി പലക, തൂക്കുവാള്‍, കട്ടള, നിലംതല്ലി, തമര്, ചീവുളി,  പുല്ലുചെത്തി, അരി വടിക്കുന്ന അടപലക,  മരത്തവി, മരക്കോരുവ, പകിടക്കോല്‍, വാര്‍പ്പ് മത്ത്, വിളംബരകോല്‍, മര ഉരല്‍, ഉലക്ക  മുതലായ പഴയ തലമുറയ്ക്ക് പരിചിതമായ ഉപകരണങ്ങള്‍ നിരവധി. ഒറ്റമരത്തില്‍ ഉള്‍ഭാഗം കുഴിച്ച് തയാറാക്കിയ എണ്ണത്തോണി മനുഷ്യന്റെ ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ അഞ്ച് അവസ്ഥയ്ക്കും വെവ്വേറെയാണുള്ളത്. കാഞ്ഞിരം, വേപ്പ്, രക്തചന്ദനം, മരുത് തുടങ്ങിയ മരങ്ങളാണ് എണ്ണത്തോണി നിര്‍മാണത്തിന് ഉപയോഗിക്കുക.

കളരി പൂമുഖത്ത് ഭസ്മചട്ടി, ശാസ്തവിളക്ക്, കാല്‍പ്പെട്ടികള്‍, ഇരട്ടക്കോല്‍ പീഠം, മാടമ്പി വിളക്ക്, വെറ്റില താമ്പാലം, കോളാമ്പി എന്നിവ കാണാനാകും. കാരണവര്‍ക്ക് ശിഷ്യന്മാര്‍ നല്‍കുന്നതും ശിഷ്യന്മാര്‍ക്ക് കാരണവര്‍ കൈനീട്ടമായി കൊടുക്കുന്നതുമായ പണം സൂക്ഷിക്കുന്നത് ദക്ഷിണപ്പെട്ടിയിലാണ്. പടിപ്പുരയ്ക്കുള്ളിലെ നാഴിക്കിണറും സന്ദര്‍ശകരില്‍ അതിശയം സമ്മാനിക്കുന്നു. ഇതിന്റെ മൂടി എടുത്തു മാറ്റിയാലേ ഇവിടെ കിണര്‍ ഉള്ള കാര്യം അറിയാനാവുകയുള്ളൂ.

ഉമ്മറത്തളം, സര്‍വജ്ഞാനിയായ ഗുരു താമസിച്ചിരുന്ന വടക്കേപുര, പൂട്ടിയ വ്യക്തിക്കു മാത്രം തുറക്കാനാവുന്ന മണിത്താഴുള്ള തെക്കേപുര എന്നിവയും ഈ പതിനാറു കെട്ടിന്റെ ഭാഗങ്ങള്‍. പഞ്ചശാസ്ത്രങ്ങളുടെയും പഞ്ചഭൂതങ്ങളുടെയും  സാന്നിധ്യകേന്ദ്രമായ മണ്ഡലകളരിയുടെ ചുറ്റളവ് 41 കോലാണ്. കളരിത്തറ നീന്തല്‍ക്കുളമാവുകയും കളരിത്തറയാവുകയും ചെയ്യുന്നത് മണ്ഡലകളരിയില്‍ മാത്രം. കളരിയുടെ കന്നിഭാഗത്തായുള്ള നിലവറയ്ക്കുള്ളിലാണ് കെടാവിളക്ക് തെളിയിച്ചിരിക്കുന്നത്.

തുരങ്കം, സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാകേന്ദ്രം, അകത്തറ, തായ്മാളിക, അടിച്ചുകൂട്ടിപ്പുര, ഔഷധക്കലവറ, വാറ്ററ, ആയുര്‍ശാസ്ത്രപുര, ആത്മീയപുര, ബാലാലയ പ്രതിഷ്ഠാ കര്‍മപുര, ഊട്ടുപുര എന്നിവയും ചരിത്രമാളികയുടെ മാറ്റു കൂട്ടുന്ന ഘടകങ്ങള്‍. കായകല്‍പ്പ ചികിത്സ നടത്തിയിരുന്ന പ്രത്യേക അറ ആയുര്‍ശാസ്ത്രപുരയിലുണ്ട്. കായകല്‍പ്പ ചികിത്സയ്ക്ക് സൂര്യപ്രകാശം നേരിട്ടോ അല്ലാതെയോ ഏല്‍ക്കാന്‍ പാടില്ലെന്നതാണ് പ്രമാണം. വ്യത്യസ്തമായ നിര്‍മാണശൈലിയുള്ളതാണ് മണിക്കിണര്‍. കൊട്ടിയമ്പലത്തിന്റെ മുകള്‍ഭാഗത്ത് വരാന്തയും ഇടനാഴിയും വിശ്രമമുറികളും സ്വകാര്യ മുറിയും ക്രമീകരിച്ചിരിക്കുന്നു.

ചരിത്രത്തോട് ഹൃദയത്താലും ജീവിതത്താലും അടുപ്പം പുലര്‍ത്തുന്ന അഭിലാഷ് എന്ന യുവാവിന്റെ വര്‍ഷങ്ങളുടെ പരിശ്രമഫലമാണ് ചരിത്രമാളിക. കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച മാളിക അതേ പടി അമരവിളയില്‍ വിദഗ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മിക്കുകയാണ് ചെയ്തത്. വാസ്തുവിദ്യയും ശില്‍പ്പചാരുതയും ഈ മാളികയുടെ സവിശേഷതകളാണ്.

വലിയ അങ്കണത്തില്‍ നിന്ന് നോക്കുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും സന്ദര്‍ശകരുടെ ഓരോ ചുവടിലും വിശാലതയുടെ നേര്‍ക്കാഴ്ചകള്‍ അടങ്ങിയിരിക്കുന്നു.   സ്കൂള്‍ കുട്ടികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഇളംതലമുറക്കാര്‍ക്കും മാത്രമല്ല, മുതിര്‍ന്നവര്‍ക്കും  ഈ സാംസ്കാരിക പഠന കേന്ദ്രം പൂര്‍വികരുടെ  കാലഘട്ടത്തിലേയ്ക്ക് വെളിച്ചം വീശുന്ന അറിവിന്റെ സങ്കേതമാണ്.

Related posts