ഉണ്ണിയാടന്‍ 15 വര്‍ഷംകൊണ്ട് സമ്പാദിച്ചത് കോടികള്‍: എം.പി. ജാക്‌സണ്‍; അവിഹിത സമ്പാദ്യം കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: അഡ്വ. തോമസ് ഉണ്ണിയാടന്‍

unniyadanഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ തോമസ് ഉണ്ണിയാടന്‍ പരാജയപ്പെടാന്‍ കാരണം ചീഫ് വിപ്പ് ആയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷം കോണ്‍ഗ്രസിന്റെ തണലില്‍ ജയിച്ചിട്ട്, അദ്ദേഹം ഏകാധിപതിയെപ്പോലെയാണ് പെരുമാറിയത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിനെ ഉപയോഗിച്ചിരുന്നത്. പദവിയില്‍ ഇരുന്ന പതിനഞ്ചു വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിച്ചു കൂട്ടി. 15 വര്‍ഷം മണ്ഡലത്തിലെ ജനങ്ങളെ ഉണ്ണിയാടന്‍ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുപേരെ കുറച്ചുകാലത്തേക്ക് പറ്റിക്കാന്‍ സാധിക്കും. എന്നാല്‍ എല്ലാവരേയും എല്ലാ കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന ചൊല്ലാണ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പു പരാജയത്തോടെ യാഥാര്‍ത്ഥ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിമയുടെ പേരില്‍ നടത്തിയ തിരുവാതിരക്കളിയില്‍ പങ്കെടുത്തവര്‍ക്കു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമത്വം ഉണ്ടാക്കിയതു ജനങ്ങളില്‍ ഉണ്ടാക്കിയ അസംതൃപ്തി തോല്‍വിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.  പരാജയകാരണം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കാതെ ഉണ്ണിയാടന്‍ സ്വയം ഏറ്റെടുക്കുന്നതാണ് നല്ലത്.

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കാന്‍  നല്ല ഇടപെടല്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് താന്‍. എന്നാല്‍ പ്രവര്‍ത്തകരില്‍നിന്നുള്ള അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നിഷേധാത്മകമായ സമീപനമാണ് ഉണ്ണിയാടന്റേയും അനുചരന്മാരുടേയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ചീഫ് വിപ്പായതിനു ശേഷം മരണവീട്ടിലും കല്യാണവീട്ടിലും അടക്കം പോലീസ് സെക്യൂരിറ്റിയില്‍ കയറിയിറങ്ങിയ ധാര്‍ഷ്ട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു.

നഗരസഭയില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം തുടരുന്നത് അവിഹിതബന്ധമാണെന്നും, അവിഹിത ബന്ധത്തിന്റെ ഫലം ജാരസന്തതിയായിരിക്കും എന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ ഭരണത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നും ജാക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച നഗരസഭയിലെ രണ്ട് കേരള കോണ്‍ഗ്രസ്  കൗണ്‍സിലമാര്‍ രാജിവച്ച് ജനവിധി തേടുന്നതാണ് ശരി. അവര്‍ എന്‍ഡിഎയുടേയോ എല്‍ഡിഎഫിന്റെയോ ഭാഗമായി മത്സരിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് – മാണി വിഭാഗം മുന്നണിയില്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുക എന്നും എം.പി.ജാക്‌സന്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് മുന്നണിവിട്ട് മണിക്കൂറിനുള്ളില്‍ ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പ്രകടനം നടത്തിയതു പ്രവര്‍ത്തകരുടെ വികാരമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

അവിഹിത സമ്പാദ്യം കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: അഡ്വ. തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: എം.പി.ജാക്‌സന്റെ പ്രസ്താവന അത്യന്തം ഖേദകരവും നിലവാരമില്ലാത്തതുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന്‍ പ്രസ്താവനയില്‍ പ്രതികരിച്ചു. എംഎല്‍എ യായി ഞാന്‍ ഇവിടെ തുടര്‍ച്ചയായി വിജയിച്ചതു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൂടി ആത്മാര്‍ത്ഥമായ പിന്തുണയോടുകൂടിയാണെന്ന ബോധ്യം എനിക്കുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അങ്ങനെ തുടരണമെന്നാണ് ആഗ്രഹം.

മുന്നണിബന്ധത്തില്‍ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. എംഎല്‍എ എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോഴും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും എം.പി.ജാക്‌സന്റെ ഭാഗത്തുനിന്നുണ്ടായ സമീപനവും പ്രവര്‍ത്തനവും എങ്ങനെയായിരുന്നുവെന്ന് അദ്ദേഹം സ്വന്തം മനസാക്ഷിയോടു ചോദിക്കുന്നതു നന്നായിരിക്കും.

ഞാന്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ജനങ്ങളെ സ്‌നേഹിക്കുകയും നാടിനും ജനങ്ങള്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സഹകരണം എനിക്കും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഒരു രൂപ പോലും അവിഹിതമായി സമ്പാദിച്ചിട്ടില്ല. എന്റെ ജീവിതം സുതാര്യമാണ്. അവിഹിതമായി എന്തെങ്കിലും സമ്പാദിച്ചതായി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം ആ നിമിഷം അവസാനിപ്പിക്കാന്‍ തയാറാണ്.  ജന്മാവകാശമായി ലഭിച്ച വീട് വിറ്റും ബാങ്ക് ലോണിന്റെ സഹായത്തോടെയുമാണ് പൂര്‍ണമായും ഇരിങ്ങാലക്കുട ക്കാരനാകുന്നതിനുവേണ്ടി ഇവിടെ വീട് നിര്‍മിച്ചത്.

ഞാന്‍ ഇതുവരെ നടത്തിയ ആത്മാര്‍ത്ഥവും സുതാര്യവുമായ കഠിന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേടിയെടുത്ത സല്‍പ്പേരാണ് എന്റെ ഏക കൈമുതല്‍. എനിക്കു ലഭിച്ച ഒരു പദവിയിലും ഞാന്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. ഏതു പദവിയും താത്കാലികവും ജനസേവനത്തിനുള്ളതുമാണെന്ന തിരിച്ചറിവോടെയാണ് പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. എംഎല്‍എ യായി പ്രവര്‍ത്തിച്ച 15 വര്‍ഷം ചെറിയ ഒരു കാലയളവല്ല. എന്റെ പ്രവര്‍ത്തനശൈലി ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇരിങ്ങാലക്കുടക്കാര്‍.

ഒട്ടനവധിയായ പ്രതിസന്ധികള്‍ ഉണ്ടായിട്ടും നാമമാത്രമായ വോട്ടുകള്‍ക്കുമാത്രമാണ് ഞാന്‍ പരാജയപ്പെട്ടത്.
അടിസ്ഥാന രഹിതവും പ്രകോപനപരവുമായ പ്രസ്താവന നടത്തി ജനമനസുകളില്‍നിന്ന് എന്നെ ഒഴിവാക്കാനുള്ള ശ്രമം വിലപ്പോവില്ല: ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.

Related posts