ഉന്നത വിദ്യാഭ്യാസം പെണ്‍കുട്ടികളും ലക്ഷ്യമാക്കണം: ഋഷിരാജ് സിംഗ്

rishiതളിക്കുളം: വെറും സാക്ഷരത കിട്ടിയതിലൊ തുക്കരുതെന്നും ആണ്‍കുട്ടികളെപ്പോലെ നൂറുശതമാനം പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിനു പോകണമെന്നും ഡിജിപിയും സംസ്ഥാന എക്‌സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ്.ഒന്നാം ക്ലാസില്‍ നൂറു പെണ്‍കുട്ടികള്‍ ചേരുമ്പോള്‍  ഉന്നത വിദ്യാഭ്യാസത്തിന് വരുന്നത് ഇവരില്‍ 23 പേര്‍ മാത്രമാണ്. ഒരു പെണ്‍കുട്ടി പഠിച്ചാല്‍ കുടുംബം മുഴുവനുമാണ് പഠിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മാരക വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം അക്ഷരാദരം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളില്‍ ആയിരം പെണ്‍കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിനെത്തുന്നത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളം ആകാന്‍ പാടില്ല. എസ്എസ്എല്‍സി, പ്ലസ്ടു വരെയാണ് മിക്ക പെണ്‍കുട്ടികളും കേരളത്തില്‍ പഠിക്കുന്നത്. കോളജുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു. ഇന്ന് എന്‍ജിനിയറിംഗ് പോലും ആര്‍ക്കും വേണ്ട. 18,000 എന്‍ജിനിയറിംഗ് സീറ്റുകളാണ് കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്നതെന്ന് ഋഷിരാജ്‌സിംഗ് ചൂണ്ടിക്കാട്ടി.

സാക്ഷരതയില്‍ ഒന്നാംസ്ഥാനം കിട്ടിയതിനപ്പുറം കേരളം മിണ്ടുന്നില്ല. അവിടെതന്നെ നില്‍ക്കുകയാണ്.
പെണ്‍കുട്ടികള്‍ ഹീമോഗ്ലോബിന്‍ ലെവലും ഭാരവും നോക്കി ശരിയാക്കണം. 18 വയസുവരെയുള്ള 40 ശതമാനം പെണ്‍കുട്ടികളിലും ആവശ്യമായ ഹിമോഗ്ലോബിന്‍ അളവും ഭാരവും ശരിയല്ല. പെണ്‍കുട്ടികള്‍ക്ക് നല്ല ആരോഗ്യമില്ലെങ്കില്‍ ഐഎഎസ്, ഐപിഎസ് എന്നിവയ്ക്ക് ചേരാനാവില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

എംജി യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂര്‍ പുരസ്കാര സമര്‍പ്പണം നടത്തി. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പഠിച്ച കാര്യങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്തണമെന്ന് ഷീനാ ഷുക്കൂര്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.എ. ഹാറൂണ്‍ റഷീദ് അധ്യക്ഷനായിരുന്നു. ടി.എന്‍. പ്രതാപന്‍, എം.എ. ഷൗക്കത്തലി, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. കെ.ബി. രണേന്ദ്രനാഥ്, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ വി.എന്‍. സ്വപ്‌ന, വി.സി. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts