ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ് കേരളത്തിലെ ജനങ്ങള്‍ ഭയപ്പെടുന്നു: കാനം രാജേന്ദ്രന്‍

KNR-KANAMRAJENDRANകണ്ണൂര്‍: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഭരണം തിരിച്ചുവരുമോയെന്ന് കേരളത്തിലെ ജനങ്ങള്‍ ഭയപ്പെടുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷം തന്നെ ഭയപ്പെടുന്നതായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങളാണ് ഉമ്മന്‍ചാണ്ടിയെ ഭയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

കേരളത്തിന്റെ പൊതുകടം 1,41,974 കോടിയായി വര്‍ധിച്ചിരിക്കുന്നു. 1957 മുതല്‍ 2011വരെ കേരളത്തിലെ വിവിധ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ കടത്തിന്റെ രണ്ടിരട്ടിയാണ് അഞ്ചുവര്‍ഷംകൊണ്ട് ഉമ്മന്‍ചാണ്ടി വരുത്തിവച്ച കടം. എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ സമ്പത്ത്ഘടന ശക്തമാക്കുന്ന നടപടികളാണ് കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍നിന്നിറങ്ങുമ്പോള്‍ 1,400 കോടിയുടെ മിച്ചമുണ്ടായിരുന്നു. ഇപ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ക്കായി നല്‍കിയ ചെക്കുകള്‍പോലും മടങ്ങിയ അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷത്തെ സിഐജി റിപ്പോര്‍ട്ടിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കിയിരുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്കിലും കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കേരളം ഏറെ പിന്നോട്ടുപോയതായി കാനം രാജേന്ദ്രന്‍ പറഞ്ഞു.

നാണ്യവിളകളുടെ വിലയെല്ലാം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. അനധികൃതമായി സര്‍ക്കാരെടുത്ത പല തീരുമാനങ്ങളും പിന്‍വലിച്ചതിനു ശേഷമാണ് ജനങ്ങള്‍ അറിയുന്നത്. വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിക്കെതിരേ പ്രതികരിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. കൂട്ടായ മന്ത്രി സഭാ തീരുമാനപ്രകാരമാണ്. സര്‍ക്കാരിന്റെ ഭൂമി കൈമാറ്റം ചെയ്തതെന്ന് കഴിഞ്ഞദിവസം റവന്യുമന്ത്രി അടൂര്‍പ്രകാശ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുതന്നെ അഴിമതിക്കുള്ള ഏറ്റവും വലിയ തെളിവാണ്. അതേസമയം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മാത്രം തനിക്ക് ഭ്രാന്തില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. ജയിക്കാന്‍ തന്നെയാണ് എല്ലായിടത്തും മത്സരിക്കുന്നത്.    നികേഷിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചത് സിപിഎമ്മാണ്. സിപിഎം സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നത്. സിപിഎമ്മിന്റെ സീറ്റില്‍ ആരെ സ്ഥാനാര്‍ഥിയാക്കുന്നതിനും അവര്‍ക്ക് അധികാരമുണ്ട്. സിപിഐയ്ക്ക് എം.വി. രാഘവനുമായോ നികേഷുമായോ തര്‍ക്കങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.   ജോണി നെല്ലൂരിനെ എല്‍ഡിഎഫില്‍ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് ആര് എപ്പോള്‍  വന്നാലും വാതില്‍തുറന്ന് നില്‍ക്കുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍ ഒപ്പമുണ്ടായിരുന്നു.   പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.വി. സാജു സ്വാഗതവും പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു.

Related posts